വാഹന ഉപയോക്താക്കള്‍ക്ക് ആദ്യ ഘട്ടത്തില്‍ ഈ മാറ്റം ശ്രദ്ധയില്‍പ്പെടണമെന്നില്ല. എന്നാല്‍ കാലക്രമേണ റോഡ് സുരക്ഷയില്‍ ഇത് കാര്യമായ സ്വാധീനം ചെലുത്തുമെന്ന് വിദഗ്ധര്‍ പറയുന്നു.

നിരത്തിലോടുന്ന വാഹനങ്ങൾ തമ്മിൽ വയർലെസ് സംവിധാനത്തിലൂടെ വിവരങ്ങൾ കൈമാറുന്ന വെഹിക്കിൾ ടു വെഹിക്കിൾ (V2V) കമ്യൂണിക്കേഷൻ ഇന്ത്യയിൽ 2028-ഓടെ നിർബന്ധമാക്കാൻ നീക്കം. അപകടങ്ങൾ കുറയ്ക്കുന്നതിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ വഴിതെളിക്കുന്നതാണ് നീക്കം. പദ്ധതി നടപ്പാക്കുന്നതോടെ റോഡ് സുരക്ഷയ്ക്കായി നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന യു.എസ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംനേടും.
കേന്ദ്ര റോഡ് ഗതാഗത - ഹൈവേ മന്ത്രാലയം 2028 ഒക്ടോബർ മുതൽ പുറത്തിറങ്ങുന്ന പുതിയ വാഹനങ്ങൾക്ക് ഘട്ടം ഘട്ടമായി V2V നടപ്പാക്കാൻ നിർദേശിച്ച് ഒരു കരട് വിജ്ഞാപനം പുറത്തിറക്കിയതായി എൻഡിടിവി റിപ്പോർട്ടു ചെയ്യുന്നു. 2028 ഒക്ടോബർ ഒന്നിനോ അതിനുശേഷമോ നിർമ്മിക്കുന്ന L, M, N വിഭാഗങ്ങളിൽപ്പെട്ട എല്ലാ പുതിയ വാഹനങ്ങൾക്കും V2V സംവിധാനങ്ങൾ ഉണ്ടായിരിക്കണമെന്ന് കരട് വിജ്ഞാപനത്തിൽ പറയുന്നു.
ഇരുചക്ര വാഹനങ്ങൾക്കും ബാധകം
ഇരുചക്ര, മുച്ചക്ര വാഹനങ്ങളാണ് L വിഭാഗത്തിൽപ്പെടുന്നത്. കാറുകൾ, SUV-കൾ, ബസുകൾ എന്നിവ M വിഭാഗത്തിലും ട്രക്കുകൾ, ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾ തുടങ്ങിയ ചരക്ക് വാഹനങ്ങൾ N -വിഭാഗത്തിലും ഉൾപ്പെടുന്നു. നിലവിലുള്ള വാഹനങ്ങളിൽ V2V സംവിധാനങ്ങൾ ഘടിപ്പിച്ചവ 2027 ഒക്ടോബർ 1 മുതൽ കേന്ദ്രം നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കണം.
ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. നിർമ്മാതാക്കൾക്കും വിതരണക്കാർക്കും സംവിധാനങ്ങൾ ഒരുക്കുന്നതിന് ആവശ്യമായ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ഇന്റഗ്രേഷൻ സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കാൻ സമയം നൽകുന്നതിനാണിത്. വാഹന ഉപയോക്താക്കൾക്ക് ആദ്യ ഘട്ടത്തിൽ ഈ മാറ്റം ശ്രദ്ധയിൽപ്പെടണമെന്നില്ല. എന്നാൽ കാലക്രമേണ റോഡ് സുരക്ഷയിൽ ഇത് കാര്യമായ സ്വാധീനം ചെലുത്തുമെന്ന് വിദഗ്ധർ പറയുന്നു.
V2V എങ്ങനെ പ്രവർത്തിക്കുന്നു
വാഹനങ്ങൾക്ക് സമീപത്തുള്ള മറ്റ് വാഹനങ്ങളുമായി വേഗത, സ്ഥാനം, ദിശ, തുടങ്ങിയ വിവരങ്ങൾ വയർലെസ് ആയി കൈമാറാൻ അനുവദിക്കുന്നതാണ് V2V സംവിധാനം. ഡ്രൈവറുടെ പരിമിതികൾ അപകടത്തിലേക്ക് നയിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഈ സംവിധാനത്തിന് കഴിയും. അപകടം നടക്കാനിടയുള്ള സാഹചര്യം ഡ്രൈവറുടെ ദൃശ്യപരിധിക്ക് പുറത്തായാലും വാഹനങ്ങളിലുള്ള സെൻസറുകളുടെ പരിധിക്ക് അപ്പുറത്തായാലും വാഹനത്തിന് വയർലെസ് സംവിധാനത്തിലൂടെ മുന്നറിയിപ്പ് ലഭിക്കും.
മുമ്പേ സഞ്ചരിക്കുന്ന വാഹനത്തിന്റെ പെട്ടെന്നുള്ള ബ്രേക്കിങ്, സുരക്ഷിതമല്ലാത്ത ലെയ്ൻ മാറ്റങ്ങൾ, പാഞ്ഞുവരുന്ന എമർജൻസി വാഹനം, അല്ലെങ്കിൽ ഒരു വളവിൽ പതിയിരിക്കുന്ന കൂട്ടിയിടി സാധ്യത എന്നിവയെക്കുറിച്ചെല്ലാം പുതിയ സംവിധാനം ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകും. നിലവിലുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളെ (ADAS) പിന്തുണയ്ക്കുന്നതായിരിക്കും V2V സംവിധാനം. അവയ്ക്ക് പകരം ഉള്ളതായിരിക്കില്ല.
സംവിധാനങ്ങൾ തയ്യാർ
ഡ്രൈവർമാർക്ക് കൃത്യമായ മുന്നറിയിപ്പുകൾ നൽകാനും, അപകടങ്ങൾ കുറയ്ക്കാൻ കഴിവുള്ള കണക്റ്റഡ് മൊബിലിറ്റി സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സർക്കാർ പറയുന്നു. പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ പ്രധാന സംവിധാനം ഇതിനകം സജ്ജമായിട്ടുണ്ട്. ടെലികോം വകുപ്പ് V2V ആശയവിനിമയത്തിനും മറ്റ് ഇന്റലിജന്റ് ട്രാൻസ്‌പോർട്ടേഷൻ ആപ്ലിക്കേഷനുകൾക്കുമായി 5.875 GHz മുതൽ 5.925 GHz വരെയുള്ള ബാൻഡ് അനുവദിച്ചിട്ടുണ്ട്. V2Vക്ക് സുരക്ഷാ സന്ദേശങ്ങൾ യഥാസമയം അയയ്ക്കുന്നതിന് താഴ്ന്ന ലേറ്റൻസി ആശയവിനിമയം ആവശ്യമായതിനാൽ ഈ സ്‌പെക്ട്രം പ്രധാനമാണ്.
ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം
ചൈന, ജപ്പാൻ, യു.എസ്, നിരവധി യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ V2V അല്ലെങ്കിൽ കൂടുതൽ വിശാലമായ വെഹിക്കിൾ-ടു-എവരിതിങ് (V2X) സംവിധാനങ്ങൾ പരീക്ഷിച്ചിട്ടുണ്ട്. സെല്ലുലാർ-V2X -ൽ ചൈനയാണ് ഏറ്റവും വേഗത്തിൽ മുന്നേറുന്നത്. അതേസമയം ജപ്പാൻ, യൂറോപ്പ്, യു.എസ് എന്നിവ വിപുലമായ പരീക്ഷണങ്ങളുമായി മുന്നോട്ടുപോയിട്ടുണ്ട്.
Content Highlights: Draft notification mandates V2V communication for L, M, and N category vehicles by October 2028., Technology enables real-time data exchange to prevent accidents and improve situational awareness., Government has allocated dedicated 5.875-5.925 GHz spectrum for V2V operations., Phased implementation approach allows manufacturers time for hardware and software integration.
Published: 05 Aug 2026, 11:24 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented