'നിങ്ങളിവിടെ ഇരിക്കിൻ' എന്നുപറഞ്ഞ് വാത്സല്യത്തോടെ മടിയിൽ പിടിച്ചിരുത്തിയ ആ നനുത്ത കൈകളുടെ തണുപ്പ് അരനൂറ്റാണ്ടിനിപ്പറവും  ഈ സഹോദരിമാർക്ക് ഓർമ്മയുണ്ട്. ആ കൈകളുടെ ഉടമ ചെമ്പൈ വൈദ്യനാഥ ഭാ​ഗവതരായിരുന്നു. ഒറ്റപ്പാലത്തുകാരായ എസ്. ബി. നളിനിയും എസ്.ബി. നിർമലയുമായിരുന്നു സഹോദരിമാർ. ചെബൈയുടെ അവസാന കച്ചേരിയും അവസാന ഫോട്ടോയെടുപ്പുമാണ് അന്ന് ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്നതെന്ന് മണിക്കൂറുകൾക്ക് ശേഷമാണ് മനസിലാകുന്നത്.

To advertise here,

'ചെമ്പൈ അവസാന കച്ചേരി നടത്തിയ അതേ വേദിയിൽ നിന്നുകൊണ്ട് നളിനിയും നിർമയും ഓർമ്മകളിലേക്ക് ഊളിയിട്ടു. "1971 ഒക്ടോബർ 16-നായിരുന്നു അത്. ഞങ്ങൾ ഉൾപ്പെടെ പത്തുപതിനഞ്ചു കുട്ടികളുടെ അരങ്ങേറ്റമായിരുന്നു അന്നവിടെ. മാറിമാറി പാടിക്കൊണ്ടിരിക്കുമ്പോഴാണ് ചെമ്പൈ ഭാഗവതർ വന്ന് സദസ്സിൽ മുന്നിൽത്തന്നെയിരുന്നത്. ഞങ്ങളുടെ ഗുരു ശൂലപാണിഭാഗവതരുടെ ഗുരുവായിരുന്നു അദ്ദേഹം. ഞങ്ങളുടെ പാട്ടുകഴിഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ മൂന്നുമണിക്കൂറിലേറെ നീണ്ട കച്ചേരി. ആസ്വദിക്കാനെത്തിയത് ഒട്ടേറെപ്പേർ. അതിന് ശേഷമായിരുന്നു ഫോട്ടോയെടുപ്പ്', തങ്ങൾക്കു കിട്ടിയ ദൈവാനു​ഗ്രഹമായാണ് നളിനിയും നിർമലയും അതേ കുറിച്ച് ഓർത്തത്. 

ഗുരുവായൂരിൽ ചെമ്പൈ സംഗീതോത്സവത്തിൽ ഈ സഹോദരിമാർ 15 വർഷം കച്ചേരി നടത്തിയിട്ടുണ്ട്. ജോലിത്തിരക്ക് ഉൾപ്പെടെയുള്ളവ കാരണം പിന്നീട് പാട്ട് നിർത്തി. നളിനി ഒറ്റപ്പാലം എൻ.എസ്.എസ് കെ.പി.ടി സ്ക്കൂളിൽ നിന്ന് അധ്യാപികയായി വിരമിച്ചു. നിർമല എസ്ബിഐ വാണിയംകുളം ശാഖയിൽ ചീഫ്  അസോസിയേറ്റാണ്. 

Inshort: Two sisters recall their experience witnessing Chembai Vaidyanatha Bhagavatar`s final concert in Ottappalam, where he graciously encouraged their performance.