മൂന്നാർ: സംസ്ഥാനത്തെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ മൂന്നാറിലെത്തുന്ന സന്ദർശകരിൽനിന്ന് ഫീസ് ഈടാക്കാനുള്ള ആലോചനകളുമായി മൂന്നാർ പഞ്ചായത്ത് മുന്നോട്ടു പോകുന്നതിനിടെ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ദേവികുളവും.

To advertise here,

30 പേരിൽ കുടുതൽ യാത്രചെയ്യുന്ന വാഹനങ്ങൾക്ക് പ്രവേശനം വിലക്കാനുള്ള നടപടികളാണ് പഞ്ചായത്ത് ആലോചിച്ചുവരുന്നത്. 30 പേരിൽ കൂടുതൽ യാത്ര ചെയ്യുന്ന വലിയ ബസുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി വലിയ വാഹനങ്ങൾ മറ്റെവിടെയെങ്കിലും പാർക്കുചെയ്യണം. അവിടെനിന്ന് ചെറിയ വാഹനങ്ങളിൽ മാട്ടുപ്പട്ടിയിൽ എത്തണം. ഇതിനായി ചെറിയ വാഹനങ്ങൾക്കുള്ള തുക പഞ്ചായത്ത് നിശ്ചയിക്കും.

സഞ്ചാരികൾ മാട്ടുപ്പട്ടി ഭാഗത്ത് മണിക്കൂറുകളോളം കുടുങ്ങി കിടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം എടുക്കാൻ കാരണം. പ്രമുഖ ടൂറിസം കേന്ദ്രങ്ങളായ മാട്ടുപ്പട്ടി, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷൻ. കോവിലൂർ, വട്ടവട എന്നിവയെല്ലാം മാട്ടുപ്പട്ടി പഞ്ചായത്തിനുകീഴിലാണ് വരുന്നത്.

മൂന്നാറിൽനിന്ന് മാട്ടുപ്പട്ടിവഴി യാത്രചെയ്തു വേണം ഈ സ്ഥലങ്ങളിലെത്താൻ. മാട്ടുപ്പട്ടി ഡാമിനു മുകളിലൂടെയാണ് എല്ലാ വാഹനങ്ങളും യാത്ര ചെയ്യുന്നത്. ഡാമിനുമുകളിലൂടെയുള്ള പാലത്തിലൂടെ ഒരുവാഹനത്തിനുമാത്രമേ ഒരേസമയം പോകാനാകൂ. തിരക്കേറിയ സമയങ്ങളിൽ വലിയ ബസുകൾ പാലത്തിലൂടെ പോകുന്നതിന് കാലതാമസം നേരിടുകയും ചെയ്യുന്നതോടെ കുരുക്ക് രൂക്ഷമാകും. വാഹനങ്ങൾ ഇ-പാസ് ഏർപ്പെടുത്താനും ആലോചനയുണ്ട്. ഇത് നടപ്പാകുകയാണെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും മാത്രമേ മാട്ടുപ്പട്ടിയിൽ സന്ദർശനം നടത്താനാകൂ.