നൈറ്റ് ലൈഫ് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ മാനവീയംവീഥിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍. ഞായറാഴ്ചകളില്‍ ഗതാഗതം പൂര്‍ണമായി ഒഴിവാക്കി സംഗീതത്തിനും നൃത്തത്തിനും മറ്റു കലാപരിപാടികള്‍ക്കും മാത്രമായി തുറന്നുനല്‍കും. പരീക്ഷണാടിസ്ഥാനത്തില്‍ 24-ന് ഇതുവഴിയുള്ള വാഹനങ്ങള്‍ ഒഴിവാക്കും. നടത്തിപ്പിനുള്ള പണം കണ്ടെത്തുന്നതിനായി വിവിധ സേവനങ്ങള്‍ക്ക് യൂസര്‍ ഫീസ് ഏര്‍പ്പെടുത്തും.

To advertise here,

മാനവീയംവീഥിയിലെ നൈറ്റ് ലൈഫുമായി ബന്ധപ്പെട്ട പ്രവര്‍ത്തന മാര്‍ഗരേഖ(എസ്.ഒ.പി.)യുടെ കരട് പ്രകാരമാണ് ഈ തീരുമാനം. പകല്‍ വാഹനങ്ങളുടെ വേഗം 20 കിലോമീറ്റര്‍ ആക്കും. പകല്‍ സമയം കലാപരിപാടികള്‍ നടക്കുമ്പോഴും ഗതാഗതം നിരോധിക്കും. മാനവീയം വീഥിക്കായി ഒരുക്കുന്ന പോര്‍ട്ടല്‍ 28-ന് ഉദ്ഘാടനം ചെയ്യും.

വീഡിയോ, ഫോട്ടോ ചിത്രീകരണങ്ങള്‍ക്ക് അനുമതി തേടാനും ഫീസ് ഒടുക്കാനും സൗകര്യമുണ്ടാകും. ഓരോന്നിനും നിശ്ചിത നിരക്ക് ഏര്‍പ്പെടുത്തും. പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും. വാണിജ്യപരമായ ആവശ്യങ്ങള്‍ക്കും യൂസര്‍ഫീസ് ഒടുക്കി സ്ഥലം നല്‍കും.

രാത്രി 7.30 മുതല്‍ രാവിലെ അഞ്ചുവരെയാണ് പ്രവര്‍ത്തനസമയം. രാത്രി 11 വരെയാണ് കലാപരിപാടികള്‍ക്കായി അനുവദിച്ചിട്ടുള്ളത്. അതിനുശേഷമുള്ള പരിപാടികള്‍ക്ക് ശബ്ദനിയന്ത്രണം ഏര്‍പ്പെടുത്തി. ട്രാഫിക് ബാരിക്കേഡുകള്‍ കലാപരമായി മനോഹരമാക്കും. അടിപിടി ഒഴിവാക്കാന്‍ പോലീസ് സഹായം ഉറപ്പാക്കും. ലഹരി ഉപയോഗിച്ചെത്തുന്നവരെ പ്രവേശിപ്പിക്കരുതെന്നാണ് കര്‍ശന നിര്‍ദേശം.

ശൗചാലയങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയുടെ മേല്‍നോട്ടത്തിനായി സുരക്ഷാജീവനക്കാരെ നിയോഗിക്കും. വീഥിയില്‍ ഭക്ഷണശാല ഉള്‍പ്പെടെ തെരുവുകച്ചവടവും അനുവദിക്കില്ല. വീഥിയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി കോര്‍പ്പറേഷന്‍ ഏറ്റെടുത്ത് സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ വിപുലമാക്കും.