മട്ടാഞ്ചേരി: കാറ്റും മഴയും ശക്തമായതിനെ തുടർന്ന് പ്രക്ഷുബ്ധമായ കടലിൽ കെഎസ്ഐഎൻസിയുടെ ആഡംബര കപ്പലിന്റെ യാത്ര പരിഭ്രാന്തി സൃഷ്ടിച്ചു. കെഎസ്ഐഎൻസിയുടെ നെഫർടിറ്റി എന്ന കപ്പലാണ് അപകടകരമായ സാഹചര്യം കണക്കിലെടുക്കാതെ കപ്പൽ യാത്ര സംഘടിപ്പിച്ചത്. ഞായറാഴ്ച രാവിലെയും വൈകീട്ടുമായിരുന്നു യാത്രകൾ.

To advertise here,

രാവിലെത്തെ യാത്ര പൂർത്തീകരിച്ചെങ്കിലും വൈകീട്ട് നാലു മണിക്കുള്ള യാത്ര പൂർത്തീകരിക്കാനാകാതെ പകുതിവെച്ച് നിർത്തി, കടലിൽനിന്ന് മടങ്ങുകയായിരുന്നു.കടലിന്റെ ഇളക്കത്തിൽപ്പെട്ട്‌ മുന്നോട്ടുപോകാനാകാതെ കപ്പൽ കടലിൽ തന്നെ കുറച്ചുനേരം നിർത്തിയിട്ടു. കപ്പലിന്റെ അവസ്ഥ കണ്ട് ഫോർട്ട്കൊച്ചി കടപ്പുറത്തുനിന്ന നാട്ടുകാരും പരിഭ്രാന്തരായി.

കപ്പലിലെ ജീവനക്കാർ തന്നെ കെഎസ്ഐഎൻസി അധികൃതരെ യാത്ര മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് കപ്പൽ മടങ്ങി. ഭാഗ്യം കൊണ്ടാണ് കപ്പൽ അപകടത്തിൽ പെടാതിരുന്നത്.

അതേസമയം യാത്ര പോകരുതെന്ന യാതൊരു അറിയിപ്പും പോർട്ട് അധികൃതരിൽനിന്ന് ലഭിച്ചിരുന്നില്ലെന്നും നേരത്തേ ഓൺലൈൻവഴി ബുക്കിങ് എടുത്തവരുമായാണ് യാത്ര ചെയ്തതെന്നും അധികൃതർ പറയുന്നു. കടൽ ശക്തമായതിനാൽ കപ്പൽ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് യാത്ര അവസാനിപ്പിച്ചുവെന്നും അധികൃതർ പറയുന്നു.

കാലാവസ്ഥ മോശമാകുമ്പോൾ ചെറുകപ്പലുകൾ യാത്രക്കാരുമായി കടലിലേക്കുപോകുന്നത് സുരക്ഷിതമല്ല. ഇതു സംബന്ധിച്ച് പോർട്ട് പ്രത്യേക മുന്നറിയിപ്പുകൾ നൽകാറില്ല.