ന്യൂഡല്‍ഹി: വിമാനത്തില്‍ കൊറോണ വൈറസ് ബാധിതരായ യാത്രക്കാരുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് കോക്ക്പിറ്റിലെ ജനല്‍വഴി പൈലറ്റ് പുറത്തുകടന്നു. മാര്‍ച്ച് 20ന് പുണെയില്‍നിന്ന് ഡല്‍ഹിയിലെത്തിയ വിമാനത്തിലാണ് സംഭവം.

To advertise here,

വിമാനത്തിലെ മുന്‍നിരയിലുള്ള സീറ്റുകളിലെ ഏതാനും യാത്രക്കാര്‍ക്ക് കൊറോണ ബാധിച്ചതായി വിവരം ലഭിച്ചിരുന്നു. ഇതോടെ സുരക്ഷാനടപടികളുടെ ഭാഗമായി നിലത്തിറങ്ങിയശേഷം വിമാനത്തെ ഒറ്റപ്പെട്ട സ്ഥലത്ത് പാര്‍ക്കുചെയ്തു. തുടര്‍ന്ന് വൈറസ് ബാധ സംശയിച്ചിരുന്ന യാത്രക്കാരെ മുന്‍വാതിലില്‍ക്കൂടി പുറത്തിറക്കി. മറ്റു യാത്രക്കാരെ പിറകുവശത്തെ വാതിലില്‍ക്കൂടിയും പുറത്തെത്തിച്ചു.

കോക്ക്പിറ്റും മുന്‍നിരസീറ്റുകളും തമ്മിലുള്ള അകലം കുറവായതിനാലാണ് കോക്ക്പിറ്റിലെ സെക്കന്‍ഡറി എക്‌സിറ്റായ തെന്നിനീക്കാവുന്ന ജനല്‍വഴി പൈലറ്റ് പുറത്തിറങ്ങിയത്. മുന്‍വാതിലിന് സമീപം നിന്നിരുന്ന വിമാനജീവനക്കാര്‍ പ്രതിരോധനടപടികളുടെ ഭാഗമായി സ്വയം ഏകാന്തവാസത്തില്‍ പ്രവേശിച്ചു.

വൈറസ് ബാധ സംശയിച്ച യാത്രക്കാരെ പിന്നീട് പരിശോധനയ്ക്ക് വിധേയരാക്കിയെന്നും ഇവര്‍ക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തതായി വിമാനക്കമ്പനി വക്താവ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് വിമാനത്തില്‍ അണുനശീകരണപ്രവര്‍ത്തനങ്ങളും നടത്തി.

Content Highlights: Corona Scare pilot escaped through cockpit