നെടുംകുന്നം: കൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് ഉടൻ ആരംഭിക്കുമ്പോൾ ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ അപൂർവ നേട്ടവുമായി കോക്പിറ്റിൽ ഇരിക്കുന്നത് മലയാളി യുവാവാണ്. കോട്ടയം നെടുംകുന്നം സ്വദേശി അരുൺ ഗോപ് (33)ആണ് വിമാനം പറത്തുന്നത്. രാജ്യത്ത് ആംഫിബിയൻ (വെള്ളത്തിലും കരയിലും ഇറങ്ങാൻ കഴിയുന്ന) വിമാനം പറത്താൻ ലൈസൻസുള്ള ഏക വ്യക്തിയാണ് ഇദ്ദേഹം.

To advertise here,

വ്യോമസേനാ മുൻ എൻജിനീയറും ജൂനിയർ വാറന്റ് ഓഫീസറുമായിരുന്ന നെടുംകുന്നം ഗോകുലത്തിൽ ഗോപകുമാരൻനായരുടെയും പ്രീതയുടെയും മകനാണ്. കേരളത്തിൽ സീപ്ലെയിൻ പറപ്പിക്കാൻ കിട്ടിയ അവസരം തന്റെ ജീവിതത്തിലെ ഏറ്റവുംവലിയ ഭാഗ്യമാണെന്ന് അരുൺ പറയുന്നു.

അമേരിക്കയിലെ മയാമിയിൽനിന്നാണ് പൈലറ്റ് പരിശീലനം നേടിയത്. അവിടെനിന്ന് കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസും സീപ്ലെയിൻ പരിശീലനവും നേടി. വിവിധ രാജ്യങ്ങളിലായി 6500 മണിക്കൂറിലധികം സീപ്ലെയിൻ പറത്തി. മയാമിയിലെ പരിശീലനത്തിന് ശേഷം സൗദി രാജകുമാരന്റെ സീപ്ലെയിൻ പൈലറ്റായി. പിന്നീട് ഇന്തോനേഷ്യയിലെ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

വ്യോമസേനയിൽ ജോലിചെയ്യുമ്പോഴാണ് മകനെ പൈലറ്റ് ആക്കണമെന്ന് ഗോപകുമാരൻനായർ ആഗ്രഹിച്ചത്. അച്ഛൻ പറഞ്ഞുകേട്ട വിമാനങ്ങളുടെ കഥകൾ അരുണിന്റെ മനസ്സിലെ ആഗ്രഹങ്ങളെ വളർത്തി. പത്താംക്ലാസിന് ശേഷം കൊമേഴ്സ് തിരഞ്ഞെടുത്തു. ചങ്ങനാശ്ശേരി എസ്.ബി.കോളേജിൽ ബി.കോമിന് ചേർന്നു. അപ്പോഴും പൈലറ്റാകണമെന്ന ആഗ്രഹം മനസ്സിൽനിന്ന് മാഞ്ഞില്ല.

ബി.കോം പഠനം രണ്ടാംവർഷം പാതിവഴിയിൽ ഉപേക്ഷിച്ചശേഷമാണ് അമേരിക്കയിൽ പഠിക്കാൻ പോയത്. 11 മാസംകൊണ്ട് പരിശീലനം പൂർത്തിയാക്കി. സാധാരണ വിമാനങ്ങൾ പറപ്പിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് സീപ്ലെയിനുകൾ കൈകാര്യം ചെയ്യാനെന്ന് ഇദ്ദേഹം പറയുന്നു.

കേരളത്തിൽ സീപ്ലെയിനുകൾക്ക് സാധ്യതകളേറെയാണെന്നും, ഇതിലൂടെ ടൂറിസം മേഖലയുടെ വളർച്ചയ്ക്കും വഴിയൊരുക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നുമാണ് അരുൺ പറയുന്നത്. സഹോദരി: കീർത്തി ഗോപ്. കാഞ്ഞിരപ്പള്ളി ഹിന്ദുസ്ഥാൻ കോളേജ് ഓഫ് ഫാർമസി വൈസ് ചെയർപേഴ്സൺ ആണ്.