ന്ത്യയ്ക്ക് തങ്ങളുടെ അത്യാധുനിക അഞ്ചാംതലമുറ യുദ്ധവിമാനമായ എസ്.യു-57 നല്‍കാമെന്ന് റഷ്യ. ഇന്ത്യയ്ക്ക് യുദ്ധവിമാനം നല്‍കാമെന്ന് മാത്രമല്ല ഇന്ത്യയില്‍ തന്നെ സംയുക്തമായി നിര്‍മിക്കാനുള്ള നിക്ഷേപവും നടത്താമെന്നും  ഇന്ത്യയുടെ സ്വന്തം അഞ്ചാംതലമുറ യുദ്ധവിമാന വികസനത്തിന് സാങ്കേതിക സഹായങ്ങളും റഷ്യ വാഗ്ധാനം ചെയ്തിട്ടുണ്ട്. വ്യോമസേനയ്ക്കായി വലിയ തോതില്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് ആവശ്യമായി വരുന്ന സമയത്താണ് ഈ ഓഫര്‍ റഷ്യ മുന്നോട്ടുവെച്ചിരിക്കുന്നത്. ചൈന- പാകിസ്താന്‍ സ്റ്റെല്‍ത്ത് വിമാന ഭീഷണി മറികടക്കാന്‍ ഇന്ത്യയ്ക്കും കൈവശം സമാനസാങ്കേതിക വിദ്യയുള്ള യുദ്ധവിമാനമാവശ്യമുണ്ട്. ഇതറിഞ്ഞാണ് റഷ്യയുടെ ഓഫര്‍. 

To advertise here,

2010 ല്‍ ഇന്ത്യയും റഷ്യയും സംയുക്തമായി അഞ്ചാം തലമുറ യുദ്ധവിമാന വികസനത്തിനായി കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ഡിസൈന്‍, സാങ്കേതിക വിദ്യാ കൈമാറ്റം, പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളിലെ ഭിന്നതകള്‍ കാരണം ഇന്ത്യ പദ്ധതിയില്‍ നിന്ന് പിന്മാറി. ഈ പദ്ധതിയുമായി റഷ്യ മുന്നോട്ടുപോവുകയും അവസാനം എസ്.യു-57 യാഥാര്‍ഥ്യമാവുകയും ചെയ്തു. പദ്ധതിയില്‍ പിന്നീട് പങ്കാളായാകാനുള്ള അവസരം നിലനിര്‍ത്തിയാണ് ഇന്ത്യ അതില്‍ നിന്ന് പിന്മാറിയത്. ഇപ്പോള്‍ അതേ പദ്ധതിയിലേക്കാണ് ഇന്ത്യയെ റഷ്യ ക്ഷണിച്ചിരിക്കുന്നത്. ഇതിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സ്വന്തമായി അഞ്ചാം തലമുറ യുദ്ധവിമാന വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് ഇന്ത്യ. അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് ( എ.എം.സി.എ) വികസനത്തിലാണ് ഇന്ത്യ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിന്റെ ഏഴ് സ്‌ക്വാഡ്രണുകള്‍ സേനയിലുള്‍പ്പെടുത്താനാണ് ഇന്ത്യയുടെ പദ്ധതി. എന്നാല്‍ ഇതുവരെ പ്രോട്ടോടൈപ്പ് വികസനത്തിലേക്ക് ഇന്ത്യയ്ക്ക് കടക്കാനായിട്ടില്ല. ഈ സമയത്താണ് റഷ്യയുടെ ഓഫര്‍. 

ബെംഗളൂരുവില്‍ നടക്കുന്ന എയ്‌റോ ഇന്ത്യയില്‍ എസ്.യു-57 ന്റെ പ്രകടനമുണ്ട്. ഇതിനൊപ്പം അമേരിക്കന്‍ അഞ്ചാം തലമുറ യുദ്ധവിമാനമായ എഫ്-35ഉം ഉണ്ട്. രണ്ട് രാജ്യങ്ങളുടെയും യുദ്ധവിമാനങ്ങള്‍ ഒന്നിച്ച് കണ്ട ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് എഫ് 35 നല്‍കാമെന്ന് അമേരിക്ക ഇതുവരെ പരസ്യമായി പറഞ്ഞിട്ടില്ല. ഒരുമുഴം നീട്ടിയെറിഞ്ഞിരിക്കുകയാണ് ഈ സാഹചര്യത്തില്‍ റഷ്യ.

പാശ്ചാത്യ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധമാണ് റഷ്യന്‍ വിമാനം കാഴ്ചവെച്ചതെന്നാണ് അവരുടെ അവകാശവാദം. യുക്രൈന്‍ യുദ്ധത്തിലും, സിറിയയിലും റഷ്യ എസ്.യു-57ന്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ നിലവില്‍ റഷ്യ- യുക്രൈന്‍ യുദ്ധം നടക്കുന്നതുമൂലം ഇതിന്റെ ഉത്പാദനം മന്ദഗതിയിലാണ്. അതിനാല്‍ തന്നെ ഇന്ത്യ ആവശ്യപ്പെടുന്ന സമയത്ത് നിശ്ചിത എണ്ണം നിര്‍മിച്ച് നല്‍കാനാകുമോയെന്നതില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. ഇത് മനസിലാക്കിയാണ് ഇന്ത്യയില്‍ തന്നെ സംയുക്തമായി നിര്‍മിക്കാമെന്ന് റഷ്യ വാഗ്ധാനം ചെയ്തിരിക്കുന്നത്. എങ്കിലും എന്‍ജിനുള്‍പ്പെടെയുള്ളവയുടെ സാങ്കേതിക വിദ്യാ കൈമാറ്റത്തില്‍ ഇന്ത്യയ്ക്ക് ഉറപ്പുകളൊന്നുമില്ല. അടുത്തുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിക്കുന്നുണ്ട്. ഈ സമയത്ത് അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ച് ചര്‍ച്ചയുണ്ടാകമോയെന്നാണ് അറിയേണ്ടത്.