ലണ്ടൻ: വിഖ്യാത ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞനും എഴുത്തുകാരനും കലാകാരനുമായ ഡെ‌സ്‌മണ്ട് മോറിസ് (98) അന്തരിച്ചു. മകൻ ജേസൺ മോറിസാണ് അന്ത്യവിവരം പങ്കുവെച്ചത്.

To advertise here,

മനുഷ്യന്റെ പെരുമാറ്റത്തെക്കുറിച്ച് 1967-ൽ ഡെസ്മണ്ട് മോറിസ് എഴുതിയ ‘നഗ്നവാനരൻ’ (ദി നേക്കഡ് ഏപ്) എന്ന പുസ്തകം വിശ്വപ്രശസ്തമാണ്. മനുഷ്യൻ മറ്റുകുരങ്ങുകളെപ്പോലെ ഒരു ജീവിയാണെന്ന നിരീക്ഷണം ലോകംമുഴുവൻ ചർച്ചചെയ്തു.

കോംഗോ എന്ന കുരങ്ങിനെക്കൊണ്ട് മോറിസ് വരച്ച ചിത്രങ്ങൾ ലോകശ്രദ്ധനേടി. ടെലിവിഷൻ അവതാരകനുമായിരുന്നു അദ്ദേഹം. ജന്തുശാസ്ത്രത്തിനുപുറമേ സർറിയലിസ്റ്റ് ചിത്രകലാലോകത്തോടും അതീവതാത്പര്യം പുലർത്തി.

സ്ത്രീകളും പുരുഷന്മാരും വ്യത്യസ്തജോലികൾ ചെയ്യാൻ പരിണമിച്ചവരാണെന്ന അദ്ദേഹത്തിന്റെ വാദം ഒരുകാലത്ത് വലിയ വിമർശനങ്ങൾ നേരിട്ടു. പ്രകൃതിശാസ്ത്രജ്ഞനായ ഡേവിഡ് ആറ്റൻബറോയുടെ സമകാലികനായിരുന്ന മോറിസ്, ശാസ്ത്രത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. 2019-ൽ അയർലൻഡിൽ മോറിസ് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് (ഡി.ഐ.വി.എ.) സ്ഥാപിച്ചു.

1928-ൽ ഇംഗ്ലണ്ടിലെ വിൽഷെയറിലാണ് ജനനം. ഓക്സ്‌ഫഡ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ മോറിസ്, ലണ്ടൻ മൃഗശാലയിലെ ക്യൂറേറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.