ന്യൂഡൽഹി: 3.25 ലക്ഷം കോടിയുടെ റഫാൽ യുദ്ധവിമാന കരാർ നടപ്പിലായാൽ ഉടൻതന്നെ ഇന്ത്യ റഷ്യയിൽനിന്ന് അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57 വാങ്ങിയേക്കും. ചൈനയുടെ അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ ജെ-20, ജെ-35 എന്നിവ ഉയർത്തുന്ന സുരക്ഷാ ഭീഷണി നേരിടുന്നതിന് വേണ്ടിയാണ് താത്കാലിക സ്‌റ്റെൽത്ത് പ്രതിരോധമെന്ന നിലയിൽ നിശ്ചിത എണ്ണം എസ്.യു-57 വാങ്ങുക. പ്രതിരോധ മന്ത്രാലയവും ഇന്ത്യൻ വ്യോമസേനയും തമ്മിൽ നടത്തിയ അടിയന്തര ചർച്ചകൾക്ക് ശേഷമാണ് ഈ നിർണ്ണായക തീരുമാനം. ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) സേനയുടെ ഭാഗമാകാൻ പത്ത് വർഷത്തോളം സമയമെടുക്കും. അതുവരെ താൽക്കാലിക സംവിധാനമായാണ് എസ്.യു-57 വിമാനങ്ങളെ പരിഗണിക്കുന്നത്.
പാകിസ്താന് അത്യാധുനിക വിമാനങ്ങൾ നൽകുമെന്ന് ചൈന പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യയുടെ വ്യോമപ്രതിരോധം ശക്തമാക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. ഈ സഹചര്യത്തിലാണ് അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് റഷ്യയുമായി പ്രതിരോധ ഇടപാടിനൊരുങ്ങുന്നത്. ഈ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽതന്നെ നിർമിക്കുന്ന തരത്തിലുള്ള കരാറാകും ഉണ്ടാകുക. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഡിവിഷനിലാകും ഈ വിമാനങ്ങൾ നിർമ്മിക്കുക. നിലവിൽ സുഖോയ്-30 എം.കെ.ഐ യുദ്ധവിമാനങ്ങളാണ് ഇവിടെ നിർമിക്കുന്നത്. ഈ പ്ലാന്റിൽ ചെറിയ മാറ്റങ്ങൾ വരുത്തി എസ്.യു-57 നിർമ്മാണത്തിന് ഉപയോഗിക്കാൻ സാധിക്കും. റഷ്യയിൽനിന്നുള്ള സാങ്കേതിക കൈമാറ്റത്തിലൂടെ വിമാനത്തിന്റെ 40-60% ഭാഗങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ സാധിക്കുമെന്ന് കരുതപ്പെടുന്നു. ഇതിനായി ഏകദേശം 5,000 മുതൽ 7,000 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നു.
അമേരിക്കയുടെ എഫ്-35 പരിഗണനയിലുണ്ടെങ്കിലും, ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ അവയിൽ ഘടിപ്പിക്കുന്നതിലുള്ള കർശന നിയന്ത്രണങ്ങൾ കാരണമാണ് ഇന്ത്യ എസ്.യു-57 വിമാനങ്ങൾക്ക് മുൻഗണന നൽകുന്നത്. മുൻപ് 2007-ൽ റഷ്യയുമായി ചേർന്ന് അഞ്ചാം തലമുറ വിമാനം വികസിപ്പിക്കാനുള്ള പദ്ധതിയിൽനിന്ന് ഭാരിച്ച ചെലവ് കാരണം 2018-ൽ ഇന്ത്യ പിന്മാറിയിരുന്നു. എന്നാൽ, നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
ശത്രു റഡാറുകൾക്ക് പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത വിധത്തിലുള്ള അത്യാധുനിക സ്റ്റെൽത്ത് ഫീച്ചറുകൾ ഈ വിമാനത്തിന്റെ പ്രത്യേകതയാണ്. വിമാനത്തിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള ഓൺബോർഡ് സെൻസറുകൾ ശത്രുക്കളെ നിരീക്ഷിക്കാനും വിവരങ്ങൾ ശേഖരിക്കാനും സഹായിക്കും. മാത്രമല്ല, സാങ്കേതികവിദ്യ കൈമാറ്റം ഇന്ത്യയുടെ എഎംസിഎ പദ്ധതിയെ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യും.
Content Highlights: India considers purchasing Russian Su-57 fighter jets to counter China`s advanced J-20, J-35 aircraft. Deal may involve local manufacturing.
Published: 24 Feb 2026, 05:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented