ന്യൂയോർക്ക്: അമേരിക്കൻ യുവതാരം ബെൻ ഷെൽട്ടൺ യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ. ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ യുഎസ് താരം തന്നെയായ ഫ്രാൻസിസ് ടിയാഫോയെ നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടക്കിയാണ് ഷെൽട്ടന്റെ ഫൈനൽ പ്രവേശനം. സ്‌കോർ: 4-6, 6-3, 6-3, 7-5. ഇതാദ്യമായാണ് 23-കാരനായ ഷെൽട്ടൻ ഒരു ഗ്രാന്റ്സ്ലാം ഫൈനലിലെത്തുന്നത്.

To advertise here,

ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഒന്നാം സീഡായ ജർമനിയുടെ അലക്‌സാണ്ടർ സ്വരേവാണ് ഷെൽട്ടന്റെ എതിരാളി. സെമിഫൈനലിൽ റഷ്യയുടെ കരൻ ഖച്ചനോവിനെ 6-3, 7-6 (9-7), 7-6 (8-6) എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് സ്വരേവ് ഫൈനലുറപ്പിച്ചത്.

2003-ൽ ആൻഡി റോഡിക് യുഎസ് ഓപ്പൺ കിരീടം നേടിയതിന് ശേഷം പുരുഷ വിഭാഗത്തിൽ ഒരു ഗ്രാൻഡ്സ്ലാം ചാമ്പ്യനാകാനുള്ള അമേരിക്കയുടെ 22 വർഷത്തെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഷെൽട്ടണ് ഇനി ഒരൊറ്റ ജയം കൂടി മതി.

ആദ്യ സെറ്റിൽ പിഴവുകളില്ലാതെ കളിച്ച ടിയാഫോ 6-4 ന് സെറ്റ് സ്വന്തമാക്കി. ഈ സെറ്റിൽ ഷെൽട്ടൺ 14 അൺഫോഴ്‌സ്ഡ് എററുകൾ വരുത്തിയപ്പോൾ ടിയാഫോ മൂന്നെണ്ണം മാത്രമാണ് വരുത്തിയത്. എന്നാൽ തുടർന്ന് ഷെൽട്ടന്റെ മികച്ച സെർവുകൾ മത്സരത്തിന്റെ ഗതി മാറ്റി. മണിക്കൂറിൽ 144, 139, 140 മൈൽ വേഗതയിൽ ഉതിർത്ത സെർവുകൾ ഉൾപ്പെടെ ആകെ 20 എയ്‌സുകളാണ് ഷെൽട്ടൺ മത്സരത്തിൽ കുറിച്ചത്. പിന്നീട് മൂന്ന് സെറ്റിലും വിജയിച്ച് ഷെൽട്ടൺ ഫൈനൽ ബെർ‌ത്തുറപ്പിച്ചു.