തിരുവനന്തപുരം: മേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. പ്രസിഡന്റിനൊപ്പം സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. രാജി കായിക മന്ത്രി സ്വീകരിച്ചു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം യു. ഷറഫലിയെ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചു.

To advertise here,

സ്പോര്‍ട്സ് കൗണ്‍സിലില്‍ കുറച്ചുനാളായി തുടരുന്ന ആഭ്യന്തര തര്‍ക്കങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍ മേഴ്സിക്കുട്ടന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മേഴ്സിക്കുട്ടനെ മാറ്റാന്‍ തീരുമാനമായത്. ഇതോടൊപ്പം സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, അംഗങ്ങളായ ജോര്‍ജ് തോമസ്, ഐ.എം. വിജയന്‍, റഫീഖ്, ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധികളായ വി. സുനില്‍കുമാര്‍, എസ്. രാജീവ്, എം.ആര്‍. രഞ്ജിത് എന്നിവരോടും സ്ഥാനമൊഴിയാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു.

2019-ല്‍ ടി.പി. ദാസന്റെ പിന്‍ഗാമിയായാണ് മേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. 2024 ഏപ്രില്‍വരെ അധ്യക്ഷസ്ഥാനത്ത് തുടരാമായിരുന്നു.

നേരത്തേതന്നെ കായികമന്ത്രി അബ്ദുറഹ്‌മാനും മേഴ്സിക്കുട്ടനും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന ആരോപണമുയര്‍ന്നിരുന്നു. കൗണ്‍സിലിനും പ്രസിഡന്റിനുമെതിരേ മുന്‍ അന്താരാഷ്ട്ര താരങ്ങളും പരാതിയുന്നയിച്ചു.

ഇവരില്‍ പലരും കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതിപറഞ്ഞു. ഈ സാഹചര്യത്തില്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് മന്ത്രി അബ്ദുറഹ്‌മാന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനുപിന്നാലെ കൗണ്‍സിലുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു.