തേഞ്ഞിപ്പലം : ജാവലിൻ മത്സരം കഴിഞ്ഞപ്പോൾ വർഷ ചെറിയച്ഛന്റെ മകനായ രഹാന്റെയടുത്തേക്ക്.സ്വർണംനേടിയ സന്തോഷം അറിയിക്കാനല്ല, അടുത്ത മത്സരം രഹാന്റെതാണ്. അതിന് വർഷ സ്‌പൈക്ക് നൽകണം. ഇരുവർക്കുമായി ഒറ്റ സ്‌പൈക്ക് മാത്രമാണുള്ളത്. വർഷയുടെ സ്‌പൈക്കുമായിറങ്ങിയ രഹാനും സ്വർണം തൊട്ടു.

To advertise here,

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്ക് മീറ്റിൽ മലപ്പുറത്തിനു വേണ്ടി മത്സരിച്ച വർഷയും രഹാനും കാവനൂർ സ്വദേശികളാണ്. വർഷ ഇരുവേറ്റി സി.എച്ച്.എം.കെ.എം.എച്ച്.എസിൽ പ്ലസ്ടു വിദ്യാർഥിയാണ്. കുഞ്ഞുകുട്ടന്റെയും വിദ്യയുടെയും മകളാണ്.

രഹാന്റെ സ്‌പൈക്ക് ആയിരുന്നു നേരത്തെ വർഷ ഉപയോഗിച്ചത്. അതുകേടായപ്പോൾ ഇരുവർക്കും സ്‌പൈക്ക് ഇല്ലാതായി. കഴിഞ്ഞ സംസ്ഥാന സ്‌കൂൾകായികമേളയിൽ ജാവലിനിൽ സ്വർണം നേടിയപ്പോൾ ലഭിച്ച സമ്മാനത്തുകയും വീട്ടുകാരുടെ സഹായവും കൂട്ടിയാണ് വർഷ സ്‌പൈക്ക് വാങ്ങിയത്.

സംസ്ഥാനമീറ്റിൽ അണ്ടർ 18 വിഭാഗത്തിൽ തന്റെ ഏറ്റവുംമികച്ച ദൂരമായ 36.14 മീറ്റർ കണ്ടെത്തിയാണ് താരം സ്വർണം സ്വന്തമാക്കിയത്. കഴിഞ്ഞവർഷം വെള്ളി നേടിയിരുന്നു.

മമ്പാട് എം.ഇ.എസ്. കോളേജിലെ ബി.കോം. വിദ്യാർഥിയായ രഹാൻ അണ്ടർ-20 വിഭാഗത്തിലാണ് സ്വർണം നേടിയത്.

കഴിഞ്ഞവർഷം അണ്ടർ-18 വിഭാഗത്തിൽ നേടിയ വെള്ളിയാണ് ഇത്തവണ സ്വർണമാക്കിയത്. 2021-ൽ സൗത്ത്‌സോൺ നാഷണൽ മീറ്റിൽ വെങ്കലം നേടിയിട്ടുണ്ട്. സുരേഷ് ബാബുവിന്റെയും ഷിനിയുടെയും മകനാണ്.

നിഷാദ് കാഞ്ഞിരാലയുടെ കീഴിലാണ് ഇരുവരും പരിശീലനം നടത്തുന്നത്. രഹാന്‌ എം.ഇ.എസ്. കോളേജിലെ കായികാധ്യാപകൻ റഫീഖും പരിശീലനം നൽകുന്നു.