ഫിഫ 2026 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കൊളംബിയക്കെതിരേ അവസാന നിമിഷം നാടകീയമായി ജയിച്ചുകയറി ബ്രസീല്‍. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ജയം. വിനീഷ്യസ് ജൂനിയറിന്റെ സ്‌റ്റോപ്പേജ് ടൈമിലെ ഗോളാണ് ബ്രസീലിന് രക്ഷയായത്. നേരത്തേ പെനാല്‍റ്റി വഴി റാഫിഞ്ഞ ബ്രസീലിന് ലീഡ് നല്‍കിയിരുന്നു. കൊളംബിയക്കായി ലൂയിസ് ഡയസ് ആശ്വാസ ഗോള്‍ നേടി. 

To advertise here,

മത്സരത്തിന്റെ ആറാം മിനിറ്റില്‍ത്തന്നെ ബ്രസീല്‍ അക്കൗണ്ട് തുറന്നു. ബോക്‌സിനകത്ത് കൊളംബിയന്‍ താരം ഡാനിയല്‍ മുനോസ് വിനീഷ്യസിനെ ഫൗള്‍ ചെയ്തതിന് പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത റാഫിഞ്ഞ തന്റെ ഇടംകാല്‍ ഷൂട്ടിലൂടെ പന്ത് വലയുടെ ഇടതുമൂലയിലെത്തിച്ചു (1-0). എന്നാൽ 41-ാം മിനിറ്റില്‍ കൊളംബിയയുടെ ജെയിംസ് റോഡ്രിഗസ് നല്‍കിയ അസിസ്റ്റില്‍ ഡയസ്, പന്ത് വലയിലെത്തിച്ച് മത്സരം തുല്യനിലയിലാക്കി. ബോക്‌സിന്റെ ഇടതുവശത്തുനിന്ന് ഡയസ് തൊടുത്ത ഷോട്ട് ബോക്‌സിന്റെ വലതുമൂലയില്‍ പതിച്ചു (1-1). 

തുടര്‍ന്ന് 90 മിനിറ്റുവരെയും ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ഇൻജുറി ടൈമായി പത്തുമിനിറ്റ് നല്‍കി. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയ നിമിഷത്തില്‍, 99-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ ബ്രസീല്‍ ആരാധകരില്‍ ഒന്നാകെ ആവേശമേറ്റി. റാഫിഞ്ഞയുടെ അസിസ്റ്റില്‍ ബോക്‌സിന്റെ പുറത്തുനിന്ന് തൊടുത്ത ഷോട്ട് വലയില്‍ച്ചെന്ന് പതിഞ്ഞതോടെ ബ്രസീലിന്റെ വിലപ്പെട്ട വിജയഗോളായി അത് മാറി.