സൂപ്പർ ലീഗ് കേരള ഫുട്ബോൾ ടൂർണമെന്റിൽ കൈവിട്ടുപോയ കിരീടം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് കാലിക്കറ്റ് എഫ്.സി. ടീമിന്റെ പ്രതീക്ഷകളെക്കുറിച്ച്, മത്സരങ്ങളെക്കുറിച്ച് അർജന്റീനക്കാരനായ പരിശീലകൻ എവർ ഡിമാൾഡെ മാതൃഭൂമി ലേഖകൻ കെ.പി ഷൗക്കത്തലിയുമായി സംസാരിക്കുന്നു.

To advertise here,

സൂപ്പർ ലീഗ് കേരളയുടെ പ്രഥമചാമ്പ്യൻ കാലിക്കറ്റ് എഫ്.സി.യായിരുന്നു. കഴിഞ്ഞ സീസണിൽ കൈവിട്ട കിരീടം ഇത്തവണ തിരികെപ്പിടിക്കുമോ?

ഇത് ഞങ്ങൾക്ക് പുതിയ ചരിത്രമാണ്. പുതിയ വെല്ലുവിളിയും. കളി ഫുട്‌ബോളാണ് എന്തും സംഭവിക്കാം. എങ്കിലും നല്ലകളി കാഴ്ചവെക്കും. പ്രതീക്ഷയുണ്ട്. മികച്ച കളിക്കാർ അടങ്ങുന്ന മികച്ച ടീമിനെയാണ് ഇത്തവണ അവതരിപ്പിക്കുന്നത്. പൂർണ പ്രതീക്ഷയോടെയാണ് ചാന്പ്യൻഷിപ്പിനിറങ്ങുന്നത്.

കേരളത്തിൽനിന്നുള്ള താരങ്ങൾക്കൊപ്പം അർജന്റീനിയൻ മികവുകൂടെ ചേരുന്നത് ടീമിന് ഏതുതരത്തിലാണ് ഗുണംചെയ്യുക?

ഇവിടെനിന്നുള്ള ഫുട്ബോളർമാർ, അർജന്റീനയിൽനിന്നുള്ള കളിക്കാർ എന്ന വ്യത്യാസങ്ങളില്ല. എനിക്ക് എല്ലാവരും കളിക്കാർ മാത്രമാണ്. ടീമംഗങ്ങളുടെ മികവാണ് കാലിക്കറ്റ് എഫ്.സി.യുടെ കരുത്ത്.

കോഴിക്കോട് ഫുട്‌ബോൾ ആരാധകരുടെ നഗരമാണ്. കാലിക്കറ്റ് എഫ്.സി.ക്ക് വലിയ ആരാധകരുണ്ട്. അവരുടെ പിന്തുണയെ എത്രമാത്രം പ്രാധാന്യത്തോടെ കാണുന്നു?

കോഴിക്കോട്ടെ ഫാൻസിന്റെ പിന്തുണ ഞങ്ങൾക്ക് വളരെയേറെ പ്രയോജനം ചെയ്യുന്നുണ്ട്. അവർ നൽകുന്ന പിന്തുണയ്ക്ക് ഞങ്ങൾ സ്‌നേഹം അറിയിക്കുന്നു. ഫുട്‌ബോൾ ആരാധകരുടെ പിന്തുണ കരുത്താണ്. എന്നുമാത്രമല്ല വളരെ മനോഹരമായ അനുഭവംകൂടിയാണ് ഞങ്ങൾക്ക്. കടപ്പാടോടെയാണ് അതിനെ കാണുന്നത്. കിരീടം തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

ഒരു അർജന്റീനക്കാരൻ എന്നനിലയിൽ ലയണൽ മെസ്സിയുടെ വിരമിക്കലിനെ എങ്ങനെ കാണുന്നു?

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറാണ് ലയണൽ മെസ്സി. ഞങ്ങളുടെ രാജ്യത്തിന്റെ ഹീറോയാണ്. അദ്ദേഹത്തിന്റെ ജീവിതം ഫുട്ബോളിനുവേണ്ടി സമർപ്പിച്ചതാണ്. മികച്ച മത്സരങ്ങൾ മെസ്സി രാജ്യത്തിനുവേണ്ടി കളിച്ചു. മെസ്സിയുടേത് നല്ല തീരുമാനമാണ്. അതിനെ നമ്മൾ ബഹുമാനിക്കണം. അവസാന ലോകകപ്പ് കിരീടം നേടാൻ കഴിയാതെപോയത് നിരാശയോടെ കാണുന്നില്ല. അന്ന് സ്‌പെയിനിന്റെ ദിനമായിരുന്നു. അവർ നേടി.