ബാഴ്‌സലോണ: ഗോളടിച്ചു കൂട്ടുകയാണ് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. സീസൺ തുടങ്ങിയതു ബാഴ്‌സയ്‌ക്കെതിരേ കളിച്ച എതിരാളികൾക്കെല്ലാം കണക്കിന് കിട്ടിയിട്ടുണ്ട്. റേസിങ് സന്റാന്ററാണ് ബാഴ്‌സയുടെ മുന്നിൽ ഇത്തവണ പെട്ടത്. ലാ ലിഗയിൽ ബാഴ്‌സയുടെ മൈതതാനത്ത് നടന്ന മത്സരത്തിൽ രണ്ടിനെതിരേ ഏഴു ഗോളുകൾക്കാണ് ബാഴ്‌സയുടെ ജയം.

To advertise here,

ഹാട്രിക്ക് നേടിയ ബാഴ്‌സ ക്യാപ്റ്റൻ റഫീഞ്ഞ്യയാണ് ക്ലബ്ബിന്റെ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയത്. ഇതോടെ ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലുമായി ഇത്തവണ കളിച്ച ആദ്യ ഏഴ് മത്സരങ്ങളിലും വിജയം നേടാൻ ബാഴ്‌സയ്ക്കായി. ചരിത്രത്തിൽ ഇതാദ്യമായാണ് ക്ലബ്ബ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. ജയത്തോടെ ലീഗിൽ ആറു മത്സരങ്ങളിൽ നിന്ന് 18 പോയന്റുമായി ബാഴ്‌സ തന്നെയാണ് ലീഗിൽ ഒന്നാമത്. രണ്ടാമതുള്ള റയൽ മാഡ്രിഡിനേക്കാൾ മൂന്ന് പോയന്റ് മുന്നിലാണ് ബാഴ്‌സ.

മത്സരത്തിൽ പെനാൽറ്റിയിലൂടെ രണ്ടും ഓപ്പൺ പ്ലേയിലൂടെ ഒന്നും ഗോളുകൾ നേടിയ റഫീഞ്ഞ്യ ഈ സീസണിൽ എല്ലാ ടൂർണമെന്റുകളിലുമായി 11 ഗോളുകളാണ് നേടിയത്. ലമിൻ യമാൽ മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കി. ഒന്നാം പകുതിയിൽ യമാലിന് ഒരു പെനാൽറ്റി ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.

ജാവോ കാൻസലോയുടെ രണ്ട് മികച്ച ലോങ് റേഞ്ചറുകളായിരുന്നു മത്സരത്തിന്റെ പ്രത്യേകത. ബോക്‌സിന് പുറത്തു നിന്നുള്ള രണ്ട് മനോഹര ഗോളുകളിലൂടെ കാൻസലോ തിളങ്ങി. റഫീഞ്ഞ്യയ്ക്ക് പകരമെത്തിയ ഗബ്രിയേൽ ജീസസ് ഒരു ഗോൾ സ്‌കോർ ചെയ്തു. കരീം അഡെയെമി ഒരു അസിസ്റ്റും നൽകി. ബാഴ്‌സയ്ക്ക് ലഭിച്ച രണ്ട് പെനാൽറ്റികൾ അഡെയെമിയുടെ മുന്നേറ്റങ്ങളിൽ നിന്നായിരുന്നു. സീസണിലെ ആദ്യ ഏഴ് മത്സരങ്ങളിൽ നിന്നായി ബാഴ്സലോണ ആകെ 33 ഗോളുകളാണ് അടിച്ചുകൂട്ടിയിരിക്കുന്നത്.

എന്നാൽ മുന്നേറ്റ നിര മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും പ്രതിരോധ നിരയിലെ പോരായ്മകൾ ടീമിന് ആശങ്കയായി തുടരുന്നുണ്ട്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നായി ബാഴ്സലോണ അഞ്ച് ഗോളുകൾ വഴങ്ങിയിട്ടുണ്ട്. മത്സരത്തിനിടെ ഗോൾകീപ്പർ ജോവാൻ ഗാർസിയ പരിക്കേറ്റ് പുറത്തുപോയതും ടീമിന് തിരിച്ചടിയായി. പകരമെത്തിയ വോയ്‌സെച്ച് ഷെസ്‌നിയുടെ പിഴവിൽ നിന്നായിരുന്നു റേസിങ് സന്റാന്ററിന്റെ രണ്ടാം ഗോൾ.