ന്യൂയോർക്ക്: ശനിയാഴ്ച നടന്ന സ്‌പെയിൻ-ബെൽജിയം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഹാൻഡ്‌ബോൾ അനുവദിക്കാത്ത റഫറിയുടെ തീരുമാനത്തെച്ചൊല്ലി വിമർശനം. പെനാൽറ്റി ബോക്‌സിൽവെച്ച് സ്പാനിഷ് താരം റോഡ്രിയുടെ കൈയിൽ പന്തു തട്ടിയതോടെ ബെൽജിയൻ താരങ്ങൾ പെനാൽറ്റിക്കായി അപ്പീൽ ചെയ്തു. എന്നാൽ, കളി നിയന്ത്രിച്ച ഇംഗ്ലീഷ് റഫറി മൈക്കിൾ ഒലിവർ, വാർ ഇടപെടേണ്ടതില്ലെന്ന തീരുമാനത്തിൽ ഉറച്ച്, കളി തുടരാൻ അനുവദിച്ചു. ഇതോടെ ബെൽജിയം താരങ്ങൾ രോഷാകുലരായി.

To advertise here,

മത്സരം 1-1 എന്ന നിലയിൽ നിൽക്കെയാണ് സംഭവം. പന്ത് കൈയിൽ തട്ടിയെന്ന് വ്യക്തമായിട്ടും എന്തുകൊണ്ട് വാർ അനുവദിച്ചില്ല എന്നാണ് പരക്കെ ഉയരുന്ന വിമർശനം. എന്നാൽ, ഫുട്‌ബോൾ നിയമപ്രകാരം (ഐ.എഫ്.എ.ബി.) ഇതിന് പെനാൽറ്റി അനുവദിക്കാനാവില്ല. സഹതാരത്തിന്റെ തലയിൽനിന്നോ ശരീരത്തിൽനിന്നോ നേരിട്ട് ഒരു കളിക്കാരന്റെ കൈയിലോ തോളിലോ പന്തുതട്ടിയാൽ അത് ഹാൻഡ്‌ബോളായി കണക്കാക്കില്ലെന്നാണ് ഐ.എഫ്.എ.ബി. നിയമം പറയുന്നത്.

സ്പാനിഷ് താരം ഐമെറിക് ലാപോർട്ടയുടെ തലയിൽനിന്ന് നേരിട്ട് വന്ന പന്താണ് റോഡ്രിയുടെ കൈയ്യിൽ തട്ടിയത്. ലാപോർട്ട വളരെ അടുത്തുനിന്ന് നടത്തിയ ഹെഡർ, റോഡ്രിക്ക് കൈ മാറ്റാൻ സമയം ലഭിക്കുംമുൻപുതന്നെ തട്ടുകയായിരുന്നു. ഉയർന്നുചാടിയ ലാപോർട്ടയുടെ ശിരസ്സിനൊപ്പമായിരുന്നു റോഡ്രിയുടെ കൈയ്യുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ കൈ മനഃപൂർവം തട്ടിയതല്ലെന്ന് വിലയിരുത്തിയാണ് അധികൃതർ പെനാൽറ്റി നിഷേധിച്ചത്.