ന്യൂയോർക്ക്: കോഡി ഗാക്‌പോയുടെ രണ്ട് പെനാൽറ്റി ഗോളുകളിൽ നിറംമങ്ങിയ ജയം നേടി ഡച്ച് പട. അവസാന ലോകകപ്പ് സന്നാഹ മത്സരത്തിൽ ഉസ്ബക്കിസ്ഥാനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് നെതർലൻഡസ് മറികടന്നത്. ആദ്യത്തെ സന്നാഹ മത്സരത്തിൽ അവർ അൾജീരിയയോട് പരാജയപ്പെട്ടിരുന്നു.

To advertise here,

32, 98 മിനിറ്റുകളിലായിരുന്നു ഗാക്‌പോയുടെ പെനാൽറ്റികൾ. ഉസ്ബക്കിസ്ഥാനുവേണ്ടി ഇഗോർ സെർജീവ് 92-ാം മിനിറ്റിൽ സമനില ഗോൾ നേടി. 31-ാം മിനിറ്റിൽ ക്രിസെൻഷ്യോ സമ്മർവില്ലിനെ ജഖോംഗിർ ഉറുസോവ് വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റിയാണ് ഗാക്‌പോ ആദ്യം വലയിലാക്കിയത്.

ആദ്യപകുതിയിൽ ആധിപത്യം പുലർത്തിയ ഡച്ച്‌നിര രണ്ടാം പകുതിയിൽ തളർന്നു. ഇത് ഉസ്ബക്കിന് കളിയുടെ നിയന്ത്രണം കിട്ടാൻ സഹായിച്ചു. രണ്ട് പെനാൽറ്റി അപ്പീലുകളിൽ നിന്ന് കഷ്ടിച്ചാണ് അവർ രക്ഷപ്പെട്ടത്. എന്നാൽ, 89-ാം മിനിറ്റിൽ ഒരു ഹാൻഡ് ബോളിന്റെ പേരിൽ ഗൂസ് ടിൽ ചുവപ്പ് കണ്ട് പുറത്തായത് അവർക്ക് തിരിച്ചടിയായി. ഇഞ്ചറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ഴാൻ പോൾ വാൻ ഹെക്കിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റിയാണ് ഗാക്‌പോ രണ്ടാമതും വലയിലാക്കി അവരുടെ ജയം ഉറപ്പിച്ചത്.

ഞായറാഴ്ച ഡാലസിൽ ജപ്പാനെതിരേയാണ് ലോകകപ്പിലെ നെതർലൻഡ്‌സിന്റെ ആദ്യത്തെ കളി. കന്നി ലോകകപ്പ് കളിക്കുന്ന ഉസ്ബക്കിസ്ഥാൻ ജൂൺ പതിനെട്ടിന് മെക്‌സിക്കോ സിറ്റിയിൽ കൊളംബിയയെ നേരിടും.