മഡ്രിഡ്: ബാലൺദ്യോർ പുരസ്‌കാരത്തിന് തനിക്ക് അർഹതയുണ്ടെന്ന് ബാഴ്‌സലോണയുടെ സ്പാനിഷ് യുവതാരം ലമിൻ യമാൽ. ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയും താനുമാണ് നിലവിലെ ഏറ്റവും മികച്ച താരങ്ങളെന്നും യമാൽ പറഞ്ഞു. സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ മൂവിസ്റ്റാർ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് യമാൽ ഇക്കാര്യം പറഞ്ഞത്. ഒക്ടോബർ 26 നാണ് ബാലൺദ്യോർ പ്രഖ്യാപനം.

To advertise here,

“എന്നെ സംബന്ധിച്ചിടത്തോളം, ഞാനും എംബാപ്പെയും ഞങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ച രണ്ട് കളിക്കാർ. ലോകത്തിലെ ഏറ്റവും മികച്ചവരെന്ന നിലയിൽ, പ്രത്യേകിച്ച് എന്റെ നേട്ടങ്ങൾ പരിഗണിക്കുമ്പോൾ ഈ വർഷം ഞാൻ ബാലൺദ്യോറിന് അർഹനാണെന്ന് കരുതുന്നു.”- യമാൽ പറഞ്ഞു. കിലിയൻ എംബാപ്പെയും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. ഈ വർഷം തനിക്ക് ഇത് നേടാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി എംബാപ്പെ പ്രതികരിച്ചു.

‘ഇത് എന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഞാൻ ക്ലബ്ബിനോ രാജ്യത്തിനോ വേണ്ടി ഒരു ട്രോഫിയും നേടിയിട്ടില്ലെന്ന് ആളുകൾ പറയുന്നു പക്ഷേ ഇതൊരു വ്യക്തിഗത അവാർഡാണ്. ബാലൺദ്യോർ ജേതാവ് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. 100% വോട്ടോടെ ആരെങ്കിലും ഇതുവരെ വിജയിച്ചിട്ടുണ്ടോ? അതിനർഥം വിജയി അർഹനല്ലെന്ന് കരുതിയ ഒരാൾ എപ്പോഴും ഉണ്ടാകും എന്നാണ്.’

"എന്നെക്കാൾ മികച്ചൊരു കളിക്കാരനില്ല. ഞങ്ങൾ നേട്ടങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. വലിയ മത്സരങ്ങളിൽ, എല്ലാ മികച്ച കളിക്കാരുമുള്ള ലോകകപ്പ് പോലൊരു ടൂർണമെന്റിൽ അത്രയധികം ഗോളുകൾ നേടാൻ, എക്കാലത്തെയും ഉയർന്ന ഗോൾവേട്ടക്കാരനാകാൻ സാധിക്കുക. ആളുകൾ എന്നോട് ഇക്കാര്യങ്ങളാണ് സംസാരിക്കുന്നത്.’-എംബാപ്പെ കൂട്ടിച്ചേർത്തു

ലോകകപ്പിൽ ഗോൾഡൻ ബൂട്ട് നേടിയ ഫ്രഞ്ച് സ്‌ട്രൈക്കർ കിലിയൻ എംബാപ്പെയും സാധ്യതാ പട്ടികയിൽ മുന്നിലാണ്. സീസണിൽ കിരീടമൊന്നും നേടാനായില്ലെങ്കിലും വ്യക്തിഗത മികവിൽ മുന്നിലാണ്. 58 ഗോളുകളും 13 അസിസ്റ്റുകളും നേടി. സ്‌പെയിനിനായി ലോകകപ്പ് കിരീടം നേടിയ ലമീൻ യമാലും റോഡ്രിയും പുരസ്‌കാരം നേടാൻ സാധ്യത കൽപ്പിക്കുന്നവരാണ്. യമാൽ 57 മത്സരങ്ങളിൽ നിന്ന് 25 ഗോളുകളും 20 അസിസ്റ്റുകളും നേടി. ലോകകപ്പിന് പുറമേ ബാഴ്‌സക്കായി ലാ ലിഗയും സൂപ്പർ കപ്പും നേടി. ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട റോഡ്രിയും പുരസ്‌കാരം നേടാൻ കൂടുതൽ സാധ്യതയുള്ള താരമാണ്. പാവു കുബാർസി, ഫാബിയാൻ റൂയിസ്, മാർക്ക് കുക്കുറയ്യ, ഫെറാൻ ടോറസ് എന്നീ സ്പാനിഷ് താരങ്ങളും പട്ടികയിലുണ്ട്.