തിരുവനന്തപുരം: സ്‌കോട്ട്‌ലന്റ് വംശജനും ഓസ്‌ട്രേലിയൻ കോച്ചുമായ ഇയാൻ ആൻഡ്രൂ ഗില്ലനെ സൂപ്പർ ലീഗ് കേരളത്തിന്റെ മൂന്നാം സീസണിലെ ടീം കൊമ്പൻസിന്റെ മുഖ്യ കോച്ചായി നിയമിച്ചു. എസ്എൽകെയുടെ ആദ്യ സീസണിൽ കാലിക്കറ്റ് എഫ്‌സിയെ കിരീടത്തിലേക്ക് നയിച്ചത് ഇയാൻ ഗില്ലനാണ്.

To advertise here,

തിരുവനന്തപുരത്തെ ഹോംബ്രിഡ്ജിൽ നടന്ന ചടങ്ങിൽ കിംസ് ഹെൽത്ത് സിഎംഡിയും ടീം കൊമ്പൻസിന്റെ ഉപദേശക സമിതി ചെയർമാൻ ഡോ. എം.ഐ.സഹദുള്ള ടീമിന്റെ മുഖ്യകോച്ച് ഇയാൻ ഗില്ലനെ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തി. ടീം കൊമ്പൻസ് മാനേജിങ് ഡയറക്ടർ കെ.സി.ചന്ദ്രഹാസൻ, ടെക്‌നോപാർക്ക് സ്ഥാപക സിഇഒയും സംസ്ഥാന ആസൂത്രണ ബോർഡ് അംഗവുമായ ജി.വിജയരാഘവൻ, ഡയറക്ടർമാരായ ടെറൻസ് അലക്‌സ്, കൊമ്പൻസ് ഡയറക്ടറും സിഇഒയുമായ അഭയ് കുമാർ എൻ എസ് തുടങ്ങിയവർ പുതിയ കോച്ചിന് ആശംസകൾ നേർന്നു.

വിദേശ കളിക്കാരെ അമിതമായി ആശ്രയിക്കുന്നത് ഇന്ത്യൻ ഫുട്‌ബോളിന് ഗുണം ചെയ്യില്ലെന്ന് ടീം കോച്ച് ഇയാൻ ഗില്ലൻ അഭിപ്രായപ്പെട്ടു. നിലവിൽ എല്ലാ പ്രധാന ലീഗുകളിലും മുഖ്യകളിക്കാരെല്ലാം വിദേശ താരങ്ങളാണ്. ഇത് ഇന്ത്യൻ കളിക്കാരെ വാർത്തെടുക്കുന്നതിന് തടസമാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ കളിക്കാരെ വാർത്തെടുക്കുന്നതാകണം ഇവിടെയുള്ള ലീഗുകളുടെ ലക്ഷ്യം. സൂപ്പർ ലീഗ് കേരള വ്യത്യസ്തമാകുന്നത് ഇവിടെയാണ്. ഇരുപത്തിമൂന്ന് വയസിന് താഴെയുള്ള രണ്ട് സ്വദേശികളായ കളിക്കാരെ എല്ലാ മത്സരത്തിലും ഇറക്കണമെന്നാണ് എസ്എൽകെയുടെ നിബന്ധന. ഇത് രാജ്യാന്തര കളിക്കാരെ വാർത്തെടുക്കാൻ സഹായിക്കുമെന്നും ഇയാൻ ഗില്ലൻ അഭിപ്രായപ്പെട്ടു.

ഏത് വെല്ലുവിളിയും നേരിടാൻ കരുത്തുള്ള കളിക്കാരാണ് ഇത്തവണ ടീം കൊമ്പൻസിന്റെ ക്യാമ്പിലുള്ളത്. അവർ ഈ സീസണിൽ നൂറ് ശതമാനം കഴിവും പുറത്തെടുത്ത് കളിക്കുമെന്ന ഉറപ്പാണ് ഇപ്പോൾ ടീം കൊമ്പൻസിന്റെ ആരാധകർക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആഴത്തിൽ ഫുട്‌ബോൾ വേരുകളുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ ഇവിടെ നിന്ന് രാജ്യാന്തര നിലവാരമുള്ള കളിക്കാർ വരുന്നില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 26-ന് കോഴിക്കോട് വെച്ച് കാലിക്കറ്റ് എഫ്‌സിക്കെതിരെയാണ് തിരുവനന്തപുരം കൊമ്പൻസിന്റെ ആദ്യ മത്സരം.