ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കളിക്കാന്‍വരാം, ലയണല്‍ മെസ്സിക്ക് ചിലപ്പോള്‍ പറ്റിയേക്കില്ല. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക് നേരിട്ടാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ലളിതമായി ഇങ്ങനെ പറയാം. ഇന്ത്യക്ക് മറ്റുരാജ്യങ്ങളുമായി അന്താരാഷ്ട്രാതലത്തില്‍ കളിക്കുന്നതിനോ, ഇന്ത്യയില്‍ മാറ്റുരാജ്യങ്ങള്‍ വന്നുകളിക്കുന്നതിനോ ഫിഫ ചട്ടപ്രകാരം കഴിയില്ല.

To advertise here,

ഇന്ത്യന്‍ ക്ലബ്ബുകള്‍ക്ക് ഏഷ്യന്‍തലത്തില്‍ കളിക്കാനും കഴിയില്ല. രാജ്യത്തെ ലീഗുകള്‍ക്കും അംഗീകാരമുണ്ടാകില്ല. എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ടു-വിലെ എഫ്സി ഗോവ-അല്‍ നസ്ര്‍ മത്സരം ഒക്ടോബര്‍ 22-നാണ് ഗോവയില്‍ നടക്കുന്നത്. വിലക്കുണ്ടെങ്കില്‍ അത് ഒക്ടോബറിനുശേഷമാകും നടപ്പാകുന്നത്. അല്‍ നസ്ര്‍ ടീം അംഗമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കളിക്കാന്‍വരുന്നതില്‍ പ്രതിസന്ധിയുണ്ടാകാതിരിക്കാനുള്ള കാരണമിതാണ്. എന്നാല്‍, അര്‍ജന്റീനാ ടീമിന്റെ കേരളത്തിലെ കളി നിശ്ചയിച്ചിരിക്കുന്നത് നവംബര്‍ മാസത്തിലായതിനാല്‍ വിലക്കുഭീഷണി സാരമായി ബാധിക്കും. മത്സരത്തീയതിക്ക് മുന്‍പാണ് വിലക്കുവരുന്നതെങ്കില്‍ മെസ്സിക്കും സംഘത്തിനും കളിക്കാന്‍വരാനാകില്ല.

ഇന്ത്യന്‍ വനിതാ ടീമും അണ്ടര്‍-20 ടീമും എഎഫ്സി കപ്പിന് യോഗ്യതനേടിയിട്ടുണ്ട്. ഇരുടീമുകള്‍ക്കും കളിക്കാന്‍കഴിയില്ല. അന്താരാഷ്ട്രാതലത്തിലെ എല്ലാമത്സരങ്ങളും ഇത്തരത്തില്‍ ഇന്ത്യന്‍ ടീമിന് നഷ്ടമാകും. എഫ്സി ഗോവയ്ക്കും മോഹന്‍ ബഗാനും എഎഫ്സി മത്സരങ്ങളുടെ രണ്ടാംപാദം നഷ്ടമാകും.

കഴിഞ്ഞതവണ വിലക്കുമൂലം ഗോകുലം കേരള എഫ്സിയുടെ വനിതാ ടീമിന് എഎഫ്സി ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല.