വാഷിങ്ടൺ: ലോകകപ്പ് ഗ്രൂപ്പ് കെ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ തകർത്ത് ലാറ്റിനമേരിക്കൻ കരുത്തരായ കൊളംബിയ. ഒന്നിനെതിരേ മൂന്നുഗോളുകൾക്കാണ് കൊളംബിയയുടെ ജയം. ജയത്തോടെ ഗ്രൂപ്പ് കെയിൽ കൊളംബിയ തലപ്പത്തെത്തി.

To advertise here,

ഇരുടീമുകൾക്കും ആദ്യപകുതിയിൽ കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ സാധിച്ചില്ല. 17-ാം മിനിറ്റിൽ ജോൺ ഏരിയാസും 32-ാം മിനിറ്റിൽ ലൂയിസ് ഡയസും കൊളംബിയയെ ഗോളിനടുത്തെത്തിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. മറുവശത്ത് ഉസ്ബെക്കിസ്ഥാനും അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറാനായില്ല.

താരതമ്യേന വിരസമായ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും 40-ാം മിനിറ്റിൽ കൊളംബിയ ലീഡെടുത്തു. ലൂയിസ് ഡയസിന്റെ അസിസ്റ്റിൽ ഡാനിയേൽ മുനോസാണ് ഗോളടിച്ചത്. ആദ്യ പകുതി ഒരു ഗോളിന് കൊളംബിയ മുന്നിട്ടുനിന്നു.

എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. തുടക്കം മുതൽ തന്നെ ഇരുടീമുകളും ആക്രമണങ്ങളുമായി കളംനിറഞ്ഞു. ഉസ്ബെക്കിസ്ഥാൻ മികച്ച കൗണ്ടർ അറ്റാക്കുകൾ നടത്തിയതോടെ കൊളംബിയൻ പ്രതിരോധം പരീക്ഷിക്കപ്പെട്ടു. അതിന് പിന്നാലെ സമനില ഗോളുമെത്തി. മികച്ച മുന്നേറ്റത്തിനൊടുക്കം ഗോൾവരയ്ക്കടുത്തുവെച്ച് അബുസ്‌ബെക്ക് ഫയ്‌സുള്ളെവിന്റെ ഹെഡർ കൊളംബിയൻ വലയിൽ പതിച്ചു. സ്‌കോർ 1-1.

സമനില ഗോൾ പിറന്നതോടെ ജെയിംസ് റോഡ്രിഗസും ലൂയിസ് ഡയസും ഉസ്ബെക്കിസ്ഥാൻ ബോക്‌സിലേക്ക് കയറിയിറങ്ങി. 65-ാം മിനിറ്റിൽ ഗോളും പിറന്നു. ലൂയിസ് ഡയസാണ് ഗോളടിച്ചത്. മത്സരം അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കേ ഹെഡറിലൂടെ കൊളംബിയ മൂന്നാം ഗോൾ നേടി.