പാരിസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ടീം പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സിനെതിരേ കടുത്ത ആരോപണവുമായി കരീം ബെന്‍സേമയുടെ ഏജന്റും നിയമകാര്യ പ്രതിനിധിയുമായ കരീം ജസിരി. ഖത്തര്‍ ലോകകപ്പിലെ നോക്കൗട്ട് റൗണ്ട് മുതല്‍ ബെന്‍സേമയ്ക്ക് കളിക്കാമായിരുന്നിട്ടും പരിക്കിന്റെ പേരും പറഞ്ഞ് താരത്തെ മടക്കി അയയ്ക്കുകയായിരുന്നുവെന്ന് ജസിരി ട്വിറ്ററില്‍ കുറിച്ചു.

To advertise here,

''ഞാന്‍ മൂന്ന് സ്പെഷ്യലിസ്റ്റുകളുമായി സംസാരിച്ചിരുന്നു. അവരെല്ലാം പറഞ്ഞത് ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ ബെന്‍സേമ ഫിറ്റാവുമെന്നാണ്. ബെഞ്ചിലെങ്കിലും ഇരുത്താമായിരുന്നു. പിന്നെ എന്തിനാണ് നിങ്ങള്‍ അദ്ദേഹത്തോട് പെട്ടെന്ന് മടങ്ങാന്‍ പറഞ്ഞത്'' - ജസിരി പറഞ്ഞു.

ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കും മുമ്പാണ് ബെന്‍സേമയ്ക്ക് പരിശീലനത്തിനിടെ പരിക്കേറ്റത്. തുടര്‍ന്ന് സ്‌ക്വാഡിലുണ്ടായിരുന്ന താരത്തെ നാട്ടിലേക്ക് മടക്കി അയച്ചെങ്കിലും പകരം ആരെയും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതോടെ ലോകകപ്പ് മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ താരം ഖത്തറിലെത്തുമെന്ന് കരുതിയെങ്കിലും അതു ഉണ്ടായില്ല. ലോകകപ്പിനു പിന്നാലെ ബെന്‍സേമ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.