'കലിപ്പടക്കണം, കപ്പടിക്കണം', 2017-ലെ ഐഎസ്എല്‍ സീസണിന് മുന്നോടിയായി ആരാധകരെ ആവേശത്തിലാക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് പുറത്തിറക്കിയ തീം സോങ് തുടങ്ങുന്നത് ഇങ്ങനെയായിരുന്നു. അന്ന് ടീമിലുണ്ടായിരുന്ന സി.കെ വിനീതും സന്ദേശ് ജിംഗാനും പഴയ ഉടമയായിരുന്ന സച്ചിന് തെണ്ടുല്‍ക്കറുമെല്ലാം അണിനിരന്ന ഗാനം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, 2014-ല്‍ ആരംഭിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 10 സീസണുകള്‍ പിന്നിടുമ്പോള്‍ ഇതുവരെ ഒരു കപ്പടിക്കാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. കപ്പടിക്കല്‍ പോയിട്ട് കലിപ്പടക്കാന്‍ പോലുമാകാതെ സ്വന്തം ആരാധകക്കൂട്ടമായ 'മഞ്ഞപ്പട'യ്ക്ക് പോലും അനഭിമതരായി പരിശീലകനെയും പുറത്താക്കി മുന്നില്‍ ഇനിയെന്ത് എന്നറിയാതെ നില്‍ക്കുകയാണ് ബ്ലാസ്റ്റേഴ്സ്. സീസണില്‍ 12 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ മൂന്ന് ജയം മാത്രമുള്ള ടീം പത്താം സ്ഥാനത്താണ്. ഇത്തവണ തോറ്റത് ഏഴു മത്സരങ്ങള്‍. 19 ഗോളടിച്ചപ്പോള്‍ വഴങ്ങിയത് 24 എണ്ണം. ഇത്തരത്തില്‍ കളത്തിലും പുറത്തും എല്ലാം പിഴയ്ക്കുകയാണ് ടീമിന്. ബ്ലാസ്റ്റേഴ്സിന്റെ പോക്ക് ഇതെങ്ങോട്ടാണ്.?
ലോകത്തെവിടെയുമുള്ള ഫുട്ബോള്‍ ക്ലബ്ബുകളെടുത്താലും അവരെല്ലാം ഏതെങ്കിലും തരത്തില്‍ വളരുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രൊഫഷണല്‍ സമീപനം ഒന്നുകൊണ്ടു മാത്രമാണ്. തങ്ങള്‍ക്ക് യോജിച്ച മികച്ച പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും, ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് ശ്രദ്ധിച്ച് ടീമിനും പരിശീലകന്റെ തന്ത്രങ്ങള്‍ക്കും യോജിച്ച താരങ്ങളെ ടീമിലെത്തിക്കുന്നതിലും, കളിക്കാര്‍ക്കും ആരാധകര്‍ക്കുമടക്കം മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിലുമെല്ലാം ഈ പ്രൊഫഷണല്‍ സമീപനം ആവശ്യമാണ്. അങ്ങനെയുള്ള ക്ലബ്ബുകള്‍ക്ക് സ്വാഭാവികമായ വളര്‍ച്ചയും അതുവഴി ആരാധകരുടെ പിന്തുണയുമുണ്ടാകും. ഇത്തരത്തിലുള്ള പ്രൊഫഷണല്‍ സമീപനത്തിന്റെ കുറവാണ് കേരള ബ്ലാസ്റ്റേഴ്സിനെ പിന്നോട്ടടിക്കുന്നത്. ഐഎസ്എല്‍ ആദ്യ സീസണ് മുതല്‍ ലീഗിന്റെ ഭാഗമായ ബ്ലാസ്റ്റേഴ്സില്‍ നിന്ന് ഒരിക്കല്‍ പോലും ഫുട്ബോളിന് യോജിച്ച തരത്തിലുള്ള ഒരു പ്രൊഫഷണല്‍ സമീപനം ഇതുവരെ കാണാനായിട്ടില്ലെന്നു തന്നെ പറയേണ്ടിവരും.

ഏറ്റവുമൊടുവില്‍ സീസണിലെ ടീമിന്റെ മോശം പ്രകടനത്തിന്റെ പേരില്‍ പരിശീലകന് മിക്കേല്‍ സ്റ്റാറേയെ പുറത്താക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. അതില്‍ ആര്‍ക്കും അദ്ഭുതമില്ല എന്നതാണ് സത്യം. 10 സീസണുകള്‍ പിന്നിടുന്ന ലീഗില്‍ ഡേവിഡ് ജെയിംസ് മുതല്‍ മിക്കേല്‍ സ്റ്റാറേ വരെ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകരായെത്തി മടങ്ങുന്നവരുടെ എണ്ണം പത്തായി. ഇപ്പോഴും ഒരു കിരീടം പോലുമില്ലാതെ ക്ലബ്ബിന്റെ ഷെല്‍ഫ് ഒഴിഞ്ഞുകിടക്കുകയുമാണ്. കഴിഞ്ഞ മൂന്ന് സീസണുകളില്‍ പരിശീലകനായ സെര്ബിയക്കാരന് ഇവാന് വുകോമനോവിച്ച് മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പരിശീലകസ്ഥാനത്തിരുന്നയാള്. ചുമതലയേറ്റെടുത്ത ആദ്യ സീസണില്‍ (2021-22) ടീമിനെ ഫൈനലിലേക്കും പിന്നെ തുടര്‍ച്ചയായ രണ്ടു സീസണില്‍ പ്ലേ ഓഫിലേക്കും നയിച്ചാണ് വുകോമാനോവിച്ച് പടിയിറങ്ങിയത്. ഫൈനലില്‍ ഹൈദരാബാദ് എഫ്സിയോട് തോറ്റെങ്കിലും ആ സീസണില്‍ ടീമിന്റെ പ്രകടനം ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിലും വുകോമനോവിച്ച് പരിശീലകനായി ഈ സീസണിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഘട്ടത്തിലാണ് കരാര്‍ അവസാനിക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെ ആരാധകരുടെ ആശാനും ബ്ലാസ്റ്റേഴ്സും പരസ്പരധാരണയുടെ അടിസ്ഥാനത്തില്‍ പിരിഞ്ഞുവെന്ന വാര്‍ത്ത വന്നത്. ഒരേ ടീമിനെ മൂന്നുതവണ തുടര്‍ച്ചയായി പ്ലേ ഓഫിലെത്തിച്ച മറ്റ് പരിശീലകര്‍ ഐ.എസ്.എല്‍. ചരിത്രത്തിലില്ലെന്നോര്ക്കണം.
ക്ലബ്ബില്‍ മികച്ച റിസല്‍റ്റ് ഉണ്ടാക്കിയിട്ടും വുകോമനോവിച്ചിനെ നിലനിര്‍ത്താതിരുന്ന ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ നിലപാടില്‍ ആരാധകസംഘമായ മഞ്ഞപ്പടയ്ക്കടക്കം അമര്‍ഷമുണ്ടായിരുന്നു. ഡേവിഡ് ജെയിംസ്, പീറ്റര്‍ ടെയ്ലർ, ടെറി ഫെലാന്, സ്റ്റീവ് കൊപ്പല്‍, റെനെ മ്യുലെന്സ്റ്റീന്, എല്‍കോ ഷട്ടോരി, കിബു വികുന എന്നിവര്‍ ഇക്കാലത്തിനിടയ്ക്ക് ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകരായി വന്നുപോയി. ട്രെവര്‍ മോര്ഗന്, നെലോ വിന്‍ഗാഡ, ഇഷ്ഫാഖ് അഹമ്മദ്, ഇപ്പോള്‍ തോമസ് കോര്‍സ് എന്നിവര്‍ ഇടക്കാല പരിശീലകരായും സേവനമനുഷ്ഠിച്ചു.

ഇംഗ്ലണ്ടിന്റെ മുന്‍ ഗോള്‍കീപ്പറായ ഡേവിഡ് ജെയിംസായിരുന്നു ക്ലബ്ബിന്റെ ആദ്യപരിശീലകന്‍. ടീമിന്റെ കളിക്കാരനായി ഇരുന്നുതന്നെ പരിശീലകന്റെ സേവനവും ചെയ്തു ജെയിംസ്. കന്നി സീസണില്‍ത്തന്നെ ടീം ഫൈനലിലെത്തിയെങ്കിലും അന്നത്തെ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് (എടികെ) തോറ്റു. ഇയാന്‍ ഹ്യൂമും മൈക്കല്‍ ചോപ്രയും സ്റ്റീവന്‍ പിയേഴ്സണും വിക്ടര്‍ പുള്‍ഗയും ഇഷ്ഫാഖ് അഹമ്മദും മെഹ്താബ് ഹുസൈനും സന്ദേശ് ജിംഗാനും കോളിന് ഫാല്വെയുമെല്ലാം അണിനിരന്ന ആ ടീം ആരാധകര്‍ക്ക് മികച്ച മത്സരങ്ങളും സമ്മാനിച്ചു. അന്ന് ചെന്നൈയിനെതിരേ കൊച്ചിയില്‍ നടന്ന ആദ്യപാദ സെമിയിലെ സുശാന്ത് മാത്യുവിന്റെ അദ്ഭുത ഗോളും രണ്ടാംപാദത്തില്‍ നിര്‍ണായക ഘട്ടത്തിലെ സ്റ്റീവന്‍ പിയേഴ്സന്റെ എക്സ്ട്രാ ടൈം ഗോളുമെല്ലാം ഇന്നും ആരാധക മനസിലുണ്ട്.

അടുത്ത സീസണില്‍ മറ്റൊരു ഇംഗ്ലീഷുകാരനായ പീറ്റര്‍ ടെയ്ലർ വന്നു. എന്നാല്‍ സീസണ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ ടെയ്ലര് മടങ്ങി. ടെറി ഫെലാനാണ് പിന്നീട് വന്നത്. പക്ഷേ, അവസാന സ്ഥാനക്കാരായി സീസണ് അവസാനിപ്പിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ്. 2016-ല്‍ സ്റ്റീവ് കൊപ്പലിന്റെ വരവോടെയാണ് ആശാനെന്ന പേരില്‍ ക്ലബ്ബിന്റെ ആരാധകര്‍ പരിശീലകനെ വിളിച്ചുതുടങ്ങുന്നത്. മഞ്ഞപ്പടയുടെ സ്വന്തം കൊപ്പലാശാനായി സ്റ്റീവ് കൊപ്പല്‍ മാറി. ഫൈനലിലേക്ക് മുന്നേറിയെങ്കിലും ആ തവണയും എടികെയ്ക്ക് മുന്നില്‍ വീണു. കരാര്‍ പുതുക്കാന്‍ നില്‍ക്കാതെ കൊപ്പലാശാന് മടങ്ങിയപ്പോഴാണ് ഡച്ചുകാരന് റെനെ മ്യുലെന്സ്റ്റീന് എത്തുന്നത്. സാക്ഷാല്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെയടക്കം പരിശീലിപ്പിച്ചയാള്‍. പക്ഷേ, ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് എട്ടു കളിക്കുള്ളില്‍ തന്നെ അദ്ദേഹത്തിന്റെ സ്ഥാനവും തെറിച്ചു. ഡേവിഡ് ജെയിംസിനെ തിരികെ വിളിച്ച് ഒരുവിധം സീസണ് പൂര്‍ത്തിയാക്കി. ആറാം സ്ഥാനത്താണ് ടീം സീസണ് അവസാനിപ്പിച്ചത്. 2019-ല്‍ ഇടക്കാല പരിശീലകനായാണ് നെലോ വിന്‍ഗാഡ എത്തുന്നത്. പിന്നാലെ സീസണ് പൂര്‍ത്തിയാക്കാന്‍ ഡച്ചുകാരന് തന്നെയായ എല്‍കോ ഷട്ടോരി വന്നു. ടീം ഫിനിഷ് ചെയ്തത് ഏഴാം സ്ഥാനത്ത്. പിന്നീടെത്തിയ സ്പാനിഷുകാരന് കിബു വികുന അമ്പേ പരാജയമായി. 20 മത്സരങ്ങളില്‍ ജയിച്ചത് മൂന്നെണ്ണത്തില്‍ മാത്രം. ഒമ്പത് കളികളില്‍ തോറ്റ് ടീം പത്താം സ്ഥാനത്തായിരുന്നു. തുടര്‍ന്നായിരുന്നു വുകോമനോവിച്ചിന്റെ വരവ്. ടീമില്‍ ആരാധകര്‍ അകമഴിഞ്ഞ് വിശ്വസിച്ചത് വുകോയുടെ കാലത്തായിരുന്നു.

ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ആരാധകക്കൂട്ടമായ മഞ്ഞപ്പട, ക്ലബ്ബുമായുള്ള നിസ്സഹകരണം പ്രഖ്യാപിച്ചത് ഈ ഡിസംബര്‍ 11-നായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളുടെ ടിക്കറ്റ് മഞ്ഞപ്പട ഇനി വാങ്ങുകയും വില്ക്കുകയുമില്ലെന്നും കൊച്ചിയില്‍ സ്റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധിക്കുമെന്നും അറിയിച്ച് അവര്‍ ടീം മാനേജ്മെന്റിന് കത്തയക്കുകവരെ ചെയ്തു. വര്‍ഷമായി തുടരുന്ന ക്ലബ്ബിന്റെ പ്രൊഫഷണലിസമില്ലായ്മക്കെതിരെയായിരുന്നു ആരാധകരുടെ പ്രതിഷേധം. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും മാനേജ്മെന്റ് തയാറാകാതിരുന്നാല്‍ ക്ലബുമായി ഒരുതരത്തിലും സഹകരിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടെടുക്കുകയും ചെയ്തു അവര്‍. ബെംഗളൂരു എഫ്സിയുമായി നടന്ന മത്സരം 2-4ന് തോറ്റതിനു പിന്നാലെയായിരുന്നു ആരാധകര്‍ പ്രതിഷേധമറിയിച്ചത്. ചിരവൈരികളാണ് ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും. കളിക്ക് മുമ്പും ശേഷവുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പോരടിക്കുന്നവര്‍. എന്നാല്‍ ബെംഗളൂരുവിന് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാനുള്ള അവസരമൊന്നും ഈ അടുത്തകാലത്ത് ക്ലബ്ബ്, തങ്ങളുടെ ആരാധകര്‍ക്ക് നല്‍കിയിട്ടില്ല എന്നതാണ് സത്യം. ഇതിനു പിന്നാലെയാണ് മോഹന്‍ ബഗാനോടും തോറ്റതിനു പിന്നാലെ മിക്കേല്‍ സ്റ്റാറേയെ എടുത്തുകളഞ്ഞത്. അദ്ദേഹത്തിന്റെ സഹപരിശീലകരായ ബിയോണ് വെസ്ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്.

ആരാധക പിന്തുണയില്‍ റെക്കോഡിട്ട ബ്ലാസ്റ്റേഴ്സിന്റെ പരിശീലകസ്ഥാനം അക്ഷരാര്‍ഥത്തില്‍ ഒരു ഹോട്ട് സീറ്റാണ്. 10 സീസണുകളെടുത്താല്‍ ആരാധകരെ തൃപ്തിപ്പെടുത്തിയ രണ്ട് പരിശീലര്‍ മാത്രമേയുള്ളൂ. 2016-17 സീസണില്‍ ടീമിനെ പരിശീലിപ്പിച്ച ഇംഗ്ലീഷുകാരന് സ്റ്റീവ് കൊപ്പലാണ് ആദ്യത്തെയാള്‍. പിന്നെ വുകോമനോവിച്ചും. ഇത്രയും കാലത്തിനിടെ 11 പരിശീലകരെ കൊണ്ടുവന്ന ക്ലബ്ബില്‍ നിന്ന് അന്തസ്സോടെ സ്ഥാനമൊഴിഞ്ഞവര്‍. ഇതില്‍ തന്നെ ടീമിന് ആരാധക പിന്തുണ വര്‍ധിച്ചതില്‍ വുകോമനോവിച്ചിനുള്ള പങ്ക് ചെറുതൊന്നുമായിരുന്നില്ല. സംഭവബഹുലമായിരുന്നു വുകോയുടെ ബ്ലാസ്റ്റേഴ്സ് പ്രയാണം. 11 ടീമുകളുണ്ടായിരുന്ന സീസണില്‍ 10-ാം സ്ഥാനത്തേക്ക് വീണുപോയ സ്ഥിതിയില്‍ നിന്നാണ് 2021 ജൂണ്‍ 21-ന് അപ്രതീക്ഷിതമായി വുകോയിലേക്ക് ബ്ലാസ്റ്റേഴ്സിന്റെ കടിഞ്ഞാണെത്തുന്നത്. 2020 മാര്‍ച്ചില്‍ സ്പോര്‍ട്ടിങ് ഡയറക്ടറായി ലിത്വാനിയക്കാരന് കരോലിസ് സ്കിന്‍കിസിനെ നിയമിച്ചതിനുശേഷം ക്ലബ്ബിലേക്കെത്തിയ രണ്ടാമത്തെ പരിശീലകനായിരുന്നു വുകോ. മലയാളികള്‍ക്ക് തീര്‍ത്തും അപരിചിതന്. വന്നപ്പോള്‍ ഇയാളിനി എത്രകാലത്തേക്കാണ് എന്നതായിരുന്നു ആരാധകരില്‍ പലരുടെയും മനസില്‍. എന്നാല്‍, തനിക്ക് ലഭിച്ച കളിക്കാരെ തരംപോലെ ടീമിന് ഇണങ്ങുന്ന തരത്തില്‍ ഉപയോഗിച്ച് അദ്ദേഹം മികച്ച മത്സരങ്ങള്‍ സമ്മാനിച്ചു. തകര്‍ന്നുകിടന്ന ടീമിനെ ഗോളടിക്കുന്ന വിജയസംഘമാക്കി മാറ്റിയെടുത്തു. അതോടെ ടീമിന്റെ കളികാണാന്‍ മുമ്പ് കൊഴിഞ്ഞുപോയ ആരാധകര്‍ എത്തിത്തുടങ്ങി.

തന്ത്രങ്ങളുടെ ആശാനൊന്നുമായിരുന്നില്ല വുകോ, പക്ഷേ കൈവിട്ട കളിക്ക് നില്‍ക്കാതെ ഫുട്ബോളിന്റെ പ്രാഥമിക പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കളിശൈലി ഒരുക്കുന്നതില്‍ മിടുക്കനായിരുന്നു. അതോടെ കന്നി സീസണില്‍ തന്നെ വുകോമനോവിച്ചിന്റെ ബ്ലാസ്റ്റേഴ്സ് ഫൈനല്‍ കളിച്ചു. അല്‍വാരോ വാസ്ക്വെസും പെരെയ്ര ഡിയാസുമടങ്ങിയ മുന്നേറ്റനിര ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചുകൂട്ടി. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയും രാഹുല്‍ കെ.പിയും ജീക്സണ് സിങ്ങും പുട്ടിയയും ഹര്‍മന്‍ജോത് ഖബ്രയും സന്ദീപ് സിങ്ങും ഹോര്‍മിപാമും മാര്‍ക്കോ ലെസ്കോവിച്ചുമടങ്ങിയ ടീം സീസണില്‍ ആരാധകരുടെ അഭിമാനമുയര്‍ത്തി. എന്നാല്‍ ഹൈദരാബാദിനെതിരേ ഷൂട്ടൗട്ടിലേക്ക് നീങ്ങിയ കലാശപ്പോരില്‍ എക്സ്ട്രാ ടൈമില്‍ വാസ്ക്വെസിനെയും ഡിയാസിനെയും പിന്‍വലിച്ചതില്‍ വുകോയ്ക്ക് പിഴച്ചു. അതോടെ ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടില്‍ വീണ്ടുമൊരു ഫൈനല്‍ നിരാശ.
ക്ലബ്ബില്‍ കളിക്കാരേക്കാള്‍ ജനപ്രീതിയുണ്ടായിരുന്നു വുകോമനോവിച്ചിന്. മത്സരഫലങ്ങള്‍ കൊണ്ടു മാത്രമല്ല റഫറിമാരുടെ പിഴവുകള്‍ക്കെതിരേ പരസ്യമായി തന്നെ പ്രതികരിച്ച് ആരാധക മനസുകള്‍ക്കൊപ്പം നിലകൊണ്ടയാളായിരുന്നു അദ്ദേഹം. 2022-23 സീസണില്‍ ബെംഗളൂരു എഫ്.സി.ക്കെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രിയുടെ വിവാദഗോളില്‍ റഫറിയുടെ വിവാദതീരുമാനത്തില്‍ പ്രതിഷേധിച്ച് ടീമിനെ കളിക്കളത്തില്‍നിന്ന് പിന്‍വലിക്കാന്‍ ധൈര്യം കാണിച്ചയാളാണ് ആശാന്. തുടര്‍ന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് നാലു കോടി രൂപ ടീമിന് പിഴ ചുമത്തി. വുകോമനോവിച്ചിന് പത്ത് മത്സരങ്ങളില്‍ വിലക്കും ലഭിച്ചു. 76 കളികളില്‍ ടീമിനെ കളത്തിലിറക്കിയതില്‍ 33 കളികളില്‍ ജയം. 14 സമനിലകള്‍. 29 എണ്ണം തോറ്റു. ശരിക്കും ഗോളടിച്ചുകൂട്ടുന്ന ഒരു സംഘമായി ബ്ലാസ്റ്റേഴ്സിനെ മാറ്റിയെടുത്തത് വുകോമനോവിച്ചായിരുന്നു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍, ഏറ്റവും കൂടുതല്‍ പോയന്റുകള്‍, ഏറ്റവും കൂടുതല്‍ വിജയങ്ങള്‍, ഏറ്റവും കുറഞ്ഞ തോല്‍വികള്‍ തുടങ്ങിയവയും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത് വുകോമനോവിച്ചിനു കീഴിലാണ്. എന്നിട്ടും, കരാര്‍ ഒരു സീസണ്‍കൂടി ബാക്കിനില്‍ക്കെ പരിശീലകനെ മാറ്റാന്‍ ക്ലബ്ബ് തീരുമാനിച്ചത് ആരാധകരെ ഞെട്ടിച്ചു. ഇവിടെയാണ് ടീമിന്റെ സമീപനം ചോദ്യം ചെയ്യപ്പെടുന്നത്. കെട്ടുറപ്പുള്ള ഒരു സംഘമായി ക്ലബ്ബിനെ മാറ്റിയത് അദ്ദേഹമായിരുന്നു. 2023-24 സീസണിലെ ആദ്യ പാദത്തില്‍ മുന്നിലായിരുന്ന ടീം, പ്രധാന താരങ്ങളുടെ പരിക്ക് തിരിച്ചടിയായപ്പോള്‍ പിന്നാക്കം പോയി.
ടീം മികച്ച പ്രകടനം നടത്തുമ്പോഴും കിരീടം സമ്മാനിക്കാനാകുന്നില്ല എന്നതാണ് വുകോയെ മാറ്റിയതിനു പിന്നിലെ കാരണമായി വിലയിരുത്തപ്പെട്ടത്. മത്സരവിജയമല്ല കിരീടവിജയമാണ് ലക്ഷ്യമെന്ന് ക്ലബ്ബ് പറയാതെ പറയുന്നു. എന്നാല്‍ അതിനൊത്ത വിഭവങ്ങള്‍ അവര്‍ ഒരുക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നുതന്നെ പറയേണ്ടതായി വരും. ഇത്രയും കാലമായിട്ടും ഒരു കോര്‍ ടീമിനെ ഉണ്ടാക്കാന്‍ ക്ലബ്ബിന് സാധിച്ചിട്ടില്ല. ഒന്നോ രണ്ടോ സീസണിനപ്പുറം ടീമില്‍ തുടരുന്ന താരങ്ങളും കുറവ്. നന്നായി കളിക്കുന്ന താരങ്ങളെ നിലനിര്‍ത്താനും ക്ലബ്ബ് ശ്രമിക്കുന്നില്ല. പെരെയ്ര ഡിയാസും അല്‍വാരോ വാസ്ക്വെസും തന്നെ ഉദാഹരണങ്ങള്‍.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഐഎസ്എല്ലിലെ 13 ക്ലബ്ബുകളില്‍ വിപണിമൂല്യത്തില്‍ (55.2 കോടി) ഡിസംബര്‍ ഒന്നു വരെയുള്ള കണക്കനുസരിച്ച് രണ്ടാം സ്ഥാനത്തുള്ളത് ബ്ലാസ്റ്റേഴ്സാണ്. നേരത്തേ ഇത് 43 കോടിയായിരുന്നു. 62.2 കോടി രൂപയുടെ മൂല്യവുമായി കൊല്‍ക്കത്ത ക്ലബ്ബ് മോഹന്‍ബഗാനാണ് ഒന്നാമത്. ടീമിലെ കളിക്കാരുടെ വിപണിമൂല്യം, കരാര്‍ത്തുക, സ്പോണ്സര്ഷിപ്പുകള്, മത്സരദിവസത്തെ വരുമാനം എന്നിവയാണ് ക്ലബ്ബിന്റെ വിപണിമൂല്യം കണക്കാക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഹോം ഗ്രൗണ്ടിലെ കാണികളുടെ എണ്ണം ഇതില്‍ പ്രധാനപ്പെട്ടതാണ്. ഈ ആരാധക പിന്തുണ തന്നെയാണ് ലീഗില്‍ ഏറ്റവും കൂടുതല്‍ സ്പോണ്‍സര്‍ഷിപ്പുകളുള്ള ടീമായി ബ്ലാസ്റ്റേഴ്സിനെ മാറ്റുന്നത്. ഇവിടെയാണ് ആരാധകക്കൂട്ടത്തിന്റെ ഇടച്ചില്‍ ക്ലബ്ബിന് തിരിച്ചടിയാകുക. കളിക്കാരെ കൊണ്ടുവരുന്നിലും ടീമിന്റെ ഫിലോസഫി രൂപ്പെടുത്തുന്നതിലും ആരാധകരെ കൈകാര്യം ചെയ്യുന്നതിലുമുള്ള ക്ലബ്ബ് മാനേജ്മെന്റിന്റെ ഉദാസീനതയാണ് മുമ്പ് ക്ലബ്ബിന്റെ ആരാധകരെ മാനേജ്മെന്റിനെതിരേ തിരിച്ചത്. എന്നാല്‍ കെട്ടുറപ്പുള്ള ഒരു ടീമിനെ ലഭിച്ചിട്ടും അത് നിലനിര്‍ത്താന്‍ ശ്രമിക്കാത്ത നടപടിയാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണം. പ്രൊഫഷണല്‍ മികവില്‍ ബെംഗളൂരു എഫ്.സി, മോഹന്‍ ബഗാന് തുടങ്ങിയ ക്ലബ്ബുകളെ കണ്ടുപഠിക്കേണ്ടതായിട്ടുണ്ട് ബ്ലാസ്റ്റേഴ്സ്. ആരാധകരെ ടീമിന് തൃപ്തിപ്പെടുത്താന്‍ സാധിക്കാത്തതും ഇക്കാരണം കൊണ്ടുതന്നെയാണ്.

ആരാധക പിന്തുണയില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടിനെ തറപറ്റിച്ച ക്ലബ്ബാണ് ബ്ലാസ്റ്റേഴ്സ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബ് ഏതെന്നായിരുന്നു ഫിയാഗോ എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ഒരു പോളില്‍ ചോദിച്ചത്. ഫിയാഗോ ഫാന്‍സ് കപ്പ് എന്ന പേരിലാണ് പോള്‍ സംഘടിപ്പിച്ചത്. പോളില്‍ പങ്കെടുത്തവര്‍ കേരള ബ്ലാസ്റ്റേഴ്സാണ് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബെന്നാണ് വോട്ട് ചെയ്തത്. 50.3% പേര് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി വോട്ടുചെയ്തപ്പോള്‍ 49.7% പേര് ഡോര്‍ട്ട്മുണ്ടിനും വോട്ട് ചെയ്തു. ഫിയാഗോ പുറത്തുവിട്ട ഈ ഫലം, ബ്ലാസ്റ്റേഴ്സിനെ അഭിനന്ദിച്ച് ഡോര്‍ട്ട്മുണ്‍ഡ് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.
ഫോളോവേഴ്സിന്റെ കാര്യത്തില്‍ നേരത്തേ തന്നെ റെക്കോഡുകള്‍ തിരുത്തിക്കുറിച്ച ടീമാണ് ബ്ലാസ്റ്റേഴ്സ്. ഫെയ്സ്ബുക്കിൽ 13 ലക്ഷം പേരും എക്സില്‍ 20 ലക്ഷം പേരും ഇന്‍സ്റ്റഗ്രാമില്‍ 39 ലക്ഷം പേരുമാണ് ക്ലബ്ബിനെ പിന്തുടരുന്നത്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഫോളോ ചെയ്യുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബ്ബെന്ന റെക്കോഡും ബ്ലാസ്റ്റേഴ്സിനാണ്. മാത്രമല്ല ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ആദ്യ അഞ്ച് ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നും കേരള ബ്ലാസ്റ്റേഴ്സ് തന്നെ. അതോടൊപ്പം ലോകത്തില്‍ ഏറ്റവുമധികം ഫോളോവേഴ്സുള്ള 100 ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നും ബ്ലാസ്റ്റേഴ്സാണ്. ഒപ്പം ആദ്യ 100 സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബ്ബും.

എന്നാല്‍, മികച്ച ഒരു കോര്‍ ടീമിനെ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമം ക്ലബ്ബിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. പ്രതിരോധത്തിലും മധ്യനിരയിലും മികച്ച താരങ്ങളെ കൊണ്ടുവരുമ്പോള്‍ മുന്‍നിര പാളും. ഇനി മുന്നേറ്റവും മധ്യനിരയും നന്നായാല്‍ പ്രതിരോധം പാളും. ഇത്തരത്തില്‍ പ്രധാന പൊസിഷനുകളില്‍ മികച്ച താരങ്ങളെ കൊണ്ടുവരാനോ ഇനി മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ അത്തരം പൊസിഷനുകളില്‍ ഉറപ്പിച്ചുനിര്‍ത്താനോ സാധിക്കാതെ പോകുന്നതാണ് തിരിച്ചടിക്ക് പ്രധാന കാരണം. വുകോമനോവിച്ചിന്റെ സമയത്ത് എവേ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബ്ലാസ്റ്റേഴ്സ് പക്ഷേ ഇത്തവണ അക്കാര്യത്തില്‍ പൂര്‍ണ പരാജയമായി. എന്തിനേറെ പറയുന്നു സ്വന്തം മൈതാനത്തു പോലും ആധികാരിക ജയം പോയിട്ട് തോല്‍വിയോ സമനിലയോ ഒഴിവാക്കാന്‍ പോലുമാകാതെ ടീം പതറുന്നു. മുമ്പ് കളിക്കാരുടെ തിരഞ്ഞെടുപ്പ് മാനേജ്മെന്റിന് അമ്പേ പാളിയിരുന്നു. എന്നാല്‍ സ്പോര്‍ട്ടിങ് ഡയറക്ടര്‍ സ്കിന്‍കിസിന്റെ വരവോടെ അക്കാര്യത്തില്‍ ടീം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ കൊണ്ടുവരുന്ന മികച്ച താരങ്ങളെ നിലനിര്‍ത്തുന്നതില്‍ ഇപ്പോഴും ക്ലബ്ബ് എത്രയോ പിന്നിലാണ്. പലപ്പോഴും മൂന്നോ നാലോ കളിക്കാരുടെ വ്യക്തിപ്രഭാവത്തിലായിരുന്നു ടീമിന്റെ മുന്നോട്ടുപോക്ക്. കഴിഞ്ഞ സീസണില്‍ അഡ്രിയാന്‍ ലൂണയുടെ പരിക്ക് ടീമിന്റെ ശരീരഭാഷ തന്നെ മാറ്റിക്കളഞ്ഞത് ഉദാഹരണം.
ഓരോ സീസണിലും ഓരോ പരിശീലകരായതിനാല് ടീം തിരഞ്ഞെടുപ്പില്‍ പരിശീലകന് കാര്യമായ റോളില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും സീസണുകളില്‍ അതിന് മാറ്റംവന്നിട്ടുണ്ട്. കളിക്കാരെ തെരഞ്ഞെടുക്കാന്‍ അധികാരമുള്ള യൂറോപ്യന്‍ ഫുട്ബോളിലെ മാനേജര്‍ സംസ്കാരം പൂര്‍ണമായും ഇന്ത്യയിലേക്കെത്തിയിട്ടില്ല. ഇവിടെ കളിക്കാരെ കൊണ്ടുവരുന്നതില്‍ പരിശീലകരേക്കാള്‍ സംരക്ഷിക്കപ്പെടുന്നത് ടീം മാനേജ്മെന്റിന്റെ താത്പര്യങ്ങളാണ്. ഇപ്പോഴും ഐഎസ്എല്ലില്‍ ഇഷ്ടമുള്ള കളിക്കാരെ ടീമിലെത്തിക്കാന്‍ അധികാരമുള്ള മാനേജര്‍മാര്‍ മൂന്നോ നാലോ മാത്രമേ വരൂ. സ്കൗട്ടിങ്ങിലും മുന്‍ സീസണുകളില്‍ മറ്റ് ക്ലബ്ബുകള്‍ക്കായി തിളങ്ങിയ, ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുകൂലമായ താരങ്ങളെ ടീമിലെത്തിക്കുന്നതില്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ്, ബെംഗളൂരു എഫ്സി, എഫ്സി ഗോവ, മുംബൈ സിറ്റി തുടങ്ങിയ ക്ലബ്ബുകള്‍ കാണിക്കുന്ന മത്സരബുദ്ധി ഇന്നും ബ്ലാസ്റ്റേഴ്സിന് അന്യമാണ്. ടീമിന്റെ അടിത്തറയില്‍ ഊന്നി താരങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തുന്ന ക്ലബ്ബുകള്‍ ഐഎസ്എല്ലില്‍ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. കളിക്കാരുടെ സ്കൗട്ടിങ്, റിക്രൂട്ട്മെന്റ്, പരിശീലക സംഘം, ക്ലബ്ബിന്റെ ഭാവി പദ്ധതികള്‍, യൂത്ത് സിസ്റ്റം തുടങ്ങിയ കാര്യങ്ങളില്‍ ബ്ലാസ്റ്റേഴ്സ് ഇനിയുമേറെ മുന്നോട്ടുപോകേണ്ടതുണ്ട്. അതത് സീസണുകളില്‍ ഒരു ടീമിനെ രൂപപ്പെടുത്തുന്നു എന്നല്ലാതെ ദീര്‍ഘകാലത്തേക്ക് മികച്ച റിസള്‍ട്ട് നല്കുന്ന ഒരു സംഘത്തെ ഇത്രയും കാലമായിട്ടും വാര്‍ത്തെടുക്കാന്‍ സാധിക്കാത്തതിന്റെ കാരണം ഫുട്ബോള്‍ പാരമ്പര്യത്തിന്റെ കുറവുകൊണ്ടുതന്നെയാണ്. സ്കിന്‍കിസിന്റെ വരവോടെ ഇത്തരം കാര്യങ്ങളില്‍ ഒരു മാറ്റം വന്നിട്ടുണ്ടെന്ന് വേണമെങ്കില്‍ പറയാം.

ഇന്ത്യന്‍ ഫുട്ബോളിലെ പൊന്മുട്ടയിടുന്ന താറാവാണ് കേരള ബ്ലാസ്റ്റേഴ്സ്. കിരീടവിജയത്തിന്റെ കുറവുണ്ടെങ്കിലും നന്നായി വിപണനം ചെയ്യാന്‍ കഴിയുന്ന ഉത്പന്നം. എന്നാല്‍ പൊന്മുട്ട ലഭിക്കാന്‍ സ്വീകരിക്കേണ്ട ശ്രമങ്ങള്‍ പൂര്‍ണമായ അര്‍ഥത്തില്‍ ക്ലബ്ബിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതായിട്ടുണ്ട്. മഞ്ഞപ്പടയുടെ ഇപ്പോഴത്തെ പ്രതിഷേധം ക്ലബ്ബിനെ പൂര്‍ണമായും കൈവിട്ടു എന്ന തരത്തിലല്ല, മറിച്ച് ഫുട്ബോളിനെ സ്നേഹിക്കുന്നവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റം ക്ലബ്ബില്‍ നിന്ന് വരണം എന്നത് ലക്ഷ്യമിട്ടാണ്. കളി മോശമാകുമ്പോള്‍ ആരാധകരുടെ പ്രതിഷേധം സ്വാഭാവികമാണ്. ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ക്ലബ്ബുകളെ നോക്കുകയാണെങ്കില്‍ ആരാധകര്‍ തിരുത്തല്‍ ശക്തികളായിട്ടുള്ള നിരവധി അവസരങ്ങളുണ്ട്.

ബ്ലാസ്റ്റേഴ്സ് പുറത്താക്കിയ മിക്കേല്‍ സ്റ്റാറേ ഒരിക്കലും ഒരു മോശം പരിശീലകനായിരുന്നില്ല. ബ്ലാസ്റ്റേഴ്സ് പോലെ ഇത്രയധികം ആരാധകരുള്ള ഒരു ടീമിന്റെ ചുമതല ഏറ്റെടുക്കുമ്പോള്‍ ഗാലറി ഉയര്‍ത്തുന്ന സമ്മര്‍ദം കൂടി അതിജീവിക്കേണ്ടതായിവരും. ഇവിടെ സ്റ്റാറേയ്ക്ക് നേരിടേണ്ടിവന്നത് ഇരട്ടി സമ്മര്‍ദമായിരുന്നു. കഴിഞ്ഞ മൂന്നു സീസണുകളിലായി ഇവാന് വുകോമാനോവിച്ചിനു കീഴില്‍ മികച്ച പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്സിനെ അതേനിലവാരത്തില്‍ നിലനിര്‍ത്തുകയെന്ന വെല്ലുവിളിയിലേക്കാണ് സ്റ്റാറേ എത്തിയത്. അതിന് അദ്ദേഹത്തിന് ലഭിച്ചതോ 12 മത്സരങ്ങള്‍ മാത്രം. തന്റെ ഗെയിം പ്ലാനിനൊത്ത് ടീമിനെ അണിനിരത്താനുള്ള സമയമോ പിന്തുണയോ അദ്ദേഹത്തിന് ലഭിച്ചില്ലെന്ന് പറയേണ്ടിവരും. ഇതാണ് സ്വന്തം പിഴവുകള്‍ മറയ്ക്കാന്‍ മാനേജ്മെന്റ് കോച്ചിനെ ബലിയാടാക്കിയെന്ന വിമര്‍ശനവുമായി ക്ലബ്ബിന്റെ ആരാധകക്കൂട്ടം തന്നെ രംഗത്തെത്താന്‍ കാരണം. കോച്ചിനെ പുറത്താക്കിയതുകൊണ്ടു മാത്രം യഥാര്‍ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും മഞ്ഞപ്പട പറയുന്നു. കൃത്യമായ പദ്ധതികളോ, ആസൂത്രണമോ ഇല്ലാതെയാണ് ക്ലബ്ബിന്റെ മുന്നോട്ടുള്ളപോക്ക്. അതിനാണ് മാറ്റം വരേണ്ടത്. കൃത്യമായ പദ്ധതികള്‍ വന്നാല്‍ ശക്തമായ ടീം രൂപപ്പെടും, അതുവഴി വിജയവും. വിജയം വന്നാല്‍ ആരാധകര്‍ ഇതെല്ലാം മറക്കും. ക്ലബ്ബിന്റെ വളര്‍ച്ചയ്ക്കും അത് ആവശ്യമാണ്. ഇവിടെയാണ് ആരാധകര്‍ തിരുത്തല്‍ ശക്തികളാകേണ്ടത്. എല്ലാ സീസണുകളുടെ തുടക്കത്തില്‍ വലിയ പ്രതീക്ഷ തന്ന് ഒടുവില്‍ നിരാശയിലാക്കുന്ന പതിവ് ബ്ലാസ്റ്റേഴ്സ് അവസാനിപ്പിക്കേണ്ടതായിട്ടുണ്ട്. ആരാധകരുടെ ബലത്തില്‍ കൈവന്ന പണവും പ്രശസ്തിയും ടീമിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കേണ്ട ഉത്തരവാദിത്തം ക്ലബ്ബ് മാനേജ്മെന്റിനുണ്ട്. ഒരു തരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ജനപ്രീതിയാണ് ഇവിടെ സൂപ്പര്‍ ലീഗ് കേരളയ്ക്കടക്കം വളമായത് എന്നതോര്‍ക്കണം.
Content Highlights: Kerala Blasters, despite immense fan support, struggles with managerial instability and lack of a wi
Published: 18 Dec 2024, 10:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented