ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ പങ്കെടുക്കില്ലെന്ന് ജംഷേദ്പുർ എഫ്‌സി. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ക്ലബ്ബ് ഇക്കാര്യം അറിയിച്ചത്. ടൂർണമെന്റിൽ പങ്കെടുക്കാൻ ആവശ്യമായ തുക എഐഎഫ്എഫ് അനുവദിച്ച സമയപരിധിക്കുള്ളിൽ അടയ്ക്കാത്തതിന് പിന്നാലെയാണ് ക്ലബ്ബ് അടുത്ത സീസണിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചത്. ലീഗിലെ ഒൻപത് വർഷത്തെ ക്ലബ്ബിന്റെ യാത്രയ്ക്കാണ് അവസാനമാകുന്നത്.

To advertise here,

2026-27 സീസൺ മുതൽ ഐഎസ്എല്ലിൽ കളിക്കില്ലെന്ന് ജംഷേദ്പുർ ഫുട്ബോൾ ക്ലബ്ബ് വാർത്താക്കുറിപ്പിൽ‌ അറിയിച്ചു. ഇന്ത്യയിലെ ഫുട്ബോളിന്റെ വളർച്ചയ്ക്ക് പ്രതിജ്ഞാബദ്ധമാണെന്നും താഴേത്തട്ട് മുതൽ ഫുട്ബോൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും ക്ലബ്ബ് അറിയിച്ചു. ഇന്ത്യയിലുടനീളം യുവ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്താനും ദേശീയ, അന്താരാഷ്ട്ര തലങ്ങളിൽ അവർക്ക് മുന്നേറാനുള്ള പാതയൊരുക്കുമെന്നും ക്ലബ്ബ് വ്യക്തമാക്കി.

ജൂലൈ 20 നാണ് ടൂർണമെന്റിൽ പങ്കെടുക്കാനാവശ്യമായ തുക അടയ്‌ക്കേണ്ടിയിരുന്ന അവസാന തീയതി. പിന്നീട് ജൂലായ് 31 വരെ ഇത് നീട്ടി. ആദ്യ ഘട്ടത്തിൽ 55 ലക്ഷം രൂപയാണ് അടയ്‌ക്കേണ്ടിയിരുന്നത്. ജെഷേദ്പുർ എഫ്‌സിക്ക് പുറമേ ഇന്റർ കാശിയും ഈ തുക അടച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ ആറാമതാണ് ജെഷേദ്പുർ എഫ്‌സി ലീഗ് അവസാനിപ്പിച്ചത്.