ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻമാരായ കപിൽ ദേവിനെയും എം.എസ് ധോനിയേയും കടുത്ത ഭാഷയിൽ വിമർശിച്ചയാളാണ് മുൻ താരവും യുവ്‌രാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്. യുവിയുടെ കരിയർ അവസാനിക്കാൻ കാരണം ധോനിയാണെന്നും തന്നെ ടീമിൽ നിന്ന് പുറത്താക്കിയതിനു പിന്നിൽ കപിലാണെന്നുമൊക്കെയായിരുന്നു യോഗ്‌രാജിന്റെ ആരോപണം. പിതാവിന്റെ ആരോപണങ്ങളിൽ യുവ്‌രാജ് ഒട്ടേറെ തവണ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ പിതാവിന്റെ പ്രതികരണത്തിൽ ഖേദപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവ്‌രാജ് സിങ്.

To advertise here,

ധോനിയോടും കപിൽ ദേവിനോടും മാപ്പ് ചോദിക്കുന്നതായി യുവരാജ് പറഞ്ഞു. കഴിഞ്ഞദിവസം സ്‌പോർട്‌സ് ടാക്ക് പുറത്തുവിട്ട വീഡിയോയിലാണ് യുവ്‌രാജിന്റെ ഖേദപ്രകടനം. ഇങ്ങനെ പറയുന്നത് ശരിയായ കാര്യമല്ലെന്ന് താൻ പിതാവിനോട് പറഞ്ഞിരുന്നുവെന്നും യുവ്‌രാജ് വീഡിയോയില‍് വ്യക്തമാക്കുന്നു. തുടർച്ചയായി യോഗ്‌രാജ് വിവാദങ്ങൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടറുടെ ഖേദപ്രകടനം. വീഡിയോയിൽ വിരാട് കോലി, സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി എന്നിവരെ കുറിച്ചും പ്രതികരണങ്ങളുണ്ട്.

ഇന്ത്യൻ ടീമിൽ തന്റെ അവസരങ്ങൾ ഇല്ലാതാകാൻ കാരണം കപിലാണെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തിനെതിരേ യോഗ്രാജിന്റെ വിമർശനം. ലോകം നിങ്ങളുടെമേൽ തുപ്പുന്ന അവസ്ഥയിലേക്ക് കപിലിനെ എത്തിക്കുമെന്ന് താൻ അദ്ദേഹത്തോട് പറഞ്ഞതായി സീ സ്വിച്ച് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ യോഗ്‌രാജ് പ്രതികരിച്ചിരുന്നു. യുവ്‌രാജിന്റെ കരിയർ തകർത്തത് ധോനിയാണെന്നായിരുന്നു യോഗ്‌രാജിന്റെ മറ്റൊരു വിമർശനം.

''ഞാൻ ധോനിയോട് ഒരിക്കലും ക്ഷമിക്കില്ല. ധോനി കണ്ണാടിയിൽ അദ്ദേഹത്തിന്റെ മുഖം നോക്കണം. അദ്ദേഹം വലിയ താരമാണ്, എന്നാൽ എന്താണ് എന്റെ മകനോട് അദ്ദേഹം ചെയ്തത്. അതെല്ലാം ഇപ്പോൾ പുറത്തുവരുന്നുണ്ട്. ആ ചെയ്തതിനൊന്നും ഞാൻ ജീവിതത്തിലൊരിക്കലും ക്ഷമിക്കില്ല. ജീവിതത്തിൽ രണ്ട് കാര്യങ്ങൾ ഞാൻ ഒരിക്കലും ചെയ്യാറില്ല. ഒന്ന് എന്നോട് എന്തെങ്കിലും തെറ്റ് ചെയ്തവരോട് ക്ഷമിക്കുക, രണ്ട് അവരെ കാണുമ്പോൾ ആലിംഗനം ചെയ്യുക. അതിപ്പോൾ എന്റെ കുടുംബാംഗങ്ങളാണെങ്കിൽ പോലും.'', ഇതായിരുന്നു യുവിയുടെ പിതാവിന്റെ വാക്കുകൾ.