ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ പ്രശസ്തമായ 'വൺ8 കമ്മ്യൂൺ' റെസ്റ്റോറന്റ്, വാടക അടയ്ക്കാത്തതു കാരണം കോടതി ഉത്തരവിനെത്തുടർന്ന് അടച്ചുപൂട്ടി. രണ്ടു കോടിയിലധികം രൂപ കിടിശ്ശിക വന്നതോടെയാണ് റെസ്റ്റോറന്റ് പൂട്ടാൻ കോടതി ഉത്തരവിട്ടത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി മുമ്പ് ഈ റെസ്‌റ്റോറന്റ് ശൃംഖലയുടെ സഹ ഉടമയായിരുന്നു.

To advertise here,

ഏകദേശം രണ്ടു കോടി രൂപയിലധികം വാടക ഇനത്തിൽ കുടിശ്ശിക വന്നതിനെത്തുടർന്നാണ് കെട്ടിട ഉടമ കോടതിയെ സമീപിച്ചത്. കഴിഞ്ഞ ആറ് മാസത്തോളമായി വാടകയും മെയിന്റനൻസ് ചാർജുകളും വരുമാനത്തിന്റെ പങ്കും നൽകുന്നതിൽ റെസ്റ്റോറന്റ് വീഴ്ചവരുത്തിയിരുന്നു.

നേരത്തേതന്നെ ഈ റെസ്‌റ്റോറന്റ് ശൃംഖലയുമായുള്ള ബന്ധം കോലി അവസാനിപ്പിക്കുകയും തന്റെ ബ്രാൻഡ് നെയിം പിൻവലിക്കുകയും ചെയ്തിരുന്നു. റെസ്റ്റോറന്റ് നേരിട്ടിരുന്ന തുടർച്ചയായ നിയമപ്രശ്‌നങ്ങളും നോട്ടീസുകളുമാണ് കോലിയെ ഈ സ്ഥാപനത്തിൽനിന്ന് അകറ്റിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും തീപിടുത്ത നിയന്ത്രണ നിയമങ്ങളുടെ ലംഘനവും കാരണം ഈ ഔട്ട്ലെറ്റിന് മുമ്പ് നിരവധി തവണ അധികൃതരിൽനിന്ന് നോട്ടീസ് ലഭിച്ചിരുന്നു. ഫയർ സേഫ്റ്റി ലംഘനങ്ങൾ, അനുവദിച്ച സമയപരിധി കഴിഞ്ഞ് പ്രവർത്തിക്കൽ, പുകയില ഉത്പന്നളുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കാത്തത് എന്നിങ്ങനെ നിരവധി കേസുകൾ ഈ സ്ഥാപനത്തിനെതിരേ നിലവിലുണ്ടായിരുന്നു. ഫയർ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് റെസ്റ്റോറന്റ് പ്രവർത്തിച്ചിരുന്നതെന്നും ബിബിഎംപി കണ്ടെത്തിയിരുന്നു.

ട്രിയോ ഹിൽസ് ഹോസ്പിറ്റാലിറ്റി നടത്തിയിരുന്ന ഈ റെസ്റ്റോറന്റിന്, കോലിയുടെ പിന്മാറ്റവും ഉപഭോക്താക്കളുടെ കുറവും കാരണം വലിയ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചത്. 2023 ഡിസംബറിലാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുള്ള ഈ റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തത്. കുടിശ്ശിക തീർക്കുന്നതുവരെ റെസ്റ്റോറന്റ് അടച്ചിടാനാണ് നിലവിലെ കോടതി നിർദേശം.