ലണ്ടൻ: കൗണ്ടി ക്രിക്കറ്റിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത് ഇന്ത്യയുടെ ഇടങ്കയ്യൻ സ്പിന്നർ സായ് കിഷോർ. ഡെർബിഷെയറിനെതിരെ ഗ്ലസ്റ്റർഷെയറിന്റെ വമ്പൻ വിജയത്തിൽ സായ് കിഷോറിന്റെ ബൗളിങ് നിർണായകമായി. 213 റൺസിനാണ് ഗ്ലസ്റ്റർഷെയർ വിജയിച്ചത്.

To advertise here,

319 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡെർബിഷെയർ 105 റൺസിന് എല്ലാവരും പുറത്തായി. 20 റൺസ് മാത്രം വഴങ്ങി അഞ്ച് നിർണായക വിക്കറ്റുകളാണ് സായ് കിഷോർ വീഴ്ത്തിയത്. നേരത്തെ ആദ്യ ഇന്നിങ്‌സിൽ രണ്ട് വിക്കറ്റെടുത്തിരുന്ന താരം മത്സരത്തിലാകെ ഏഴ് വിക്കറ്റുകൾ സ്വന്തമാക്കി. നാലാം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ പന്തെറിയാനെത്തിയ സായ് കിഷോർ പിച്ചിൽ പെട്ടെന്ന് തന്നെ ആധിപത്യം സ്ഥാപിച്ചു. റൺസ് വിട്ടുകൊടുക്കുന്നത് തടഞ്ഞും ഒരറ്റത്ത് നിന്ന് തുടർച്ചയായി സമ്മർദ്ദം ചെലുത്തിയും അദ്ദേഹം കാര്യങ്ങൾ നിയന്ത്രിച്ചു. കൃത്യതയോടെ ബൗൾ ചെയ്ത സായ് കിഷോർ എറിഞ്ഞ 18 ഓവറിൽ 12-ഉം മെയ്ഡൻ ആയിരുന്നു. റൺസ് വിട്ടുകൊടുക്കാതെ ബാറ്റർമാരെ നിരന്തരം ബുദ്ധിമുട്ടിച്ചുകൊണ്ടേയിരുന്നു.

സായ് കിഷോറിന്റെ കൃത്യമായ ലെങ്തും ഡ്രിഫ്റ്റും എതിർ ടീമിന്റെ മുൻനിരയെ തകർത്തെറിഞ്ഞു, മുൻനിരയിലെ ആറ് ബാറ്റർമാരിൽ അഞ്ച് പേരെയും സായ് പുറത്താക്കി. നാലാം ദിവസം സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ പിടിച്ചുനിൽക്കാൻ പാടുപെട്ട ഡെർബിഷെയർ, ഒടുവിൽ 38.3 ഓവറിൽ 105 റൺസിന് ഗ്രൗണ്ട് വിട്ടു. അവസാന സെഷനിൽ ഗ്ലസ്റ്റർഷെയറിന്റെ സ്പിന്നർമാർ പൂർണമായും ആധിപത്യം സ്ഥാപിച്ചു. ഡെർബിഷെയറിന്റെ പത്ത് വിക്കറ്റുകളും നഷ്ടമാകുകയും ചെയ്തു. മത്സരത്തിലാകെ 79 റൺസ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് സായ് കിഷോർ വീഴ്ത്തിയത്.

കൗണ്ടി ചാമ്പ്യൻഷിപ്പിന് പുറമെ രഞ്ജി ട്രോഫിയിലും മികച്ച പ്രകടനമാണ് സായ് കിഷോർ പുറത്തെടുത്തത്. എന്നാൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഈ സ്പിന്നർക്ക് ഇതുവരെ ഇന്ത്യൻ ടീമിൽ ഇടം നേടാനായിട്ടില്ല. ബിസിസിഐ സെലക്ടർമാർ സായ് കിഷോറിനെ നിരന്തരം അവഗണിക്കുകയാണ്. നിലവിൽ ഇന്ത്യയുടെ റെഡ് ബോൾ ക്രിക്കറ്റ് മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോൾ സായ് കിഷോറിനെ പോലെയുള്ള താരങ്ങളെ ടീമിലെത്തിക്കുന്നത് ഇന്ത്യയുടെ പ്രകടനത്തിൽ നിർണായകമാകും.