ന്യൂഡൽഹി: ബി.സി.സി.ഐ.യുടെ പ്രത്യേക അനുമതിയോടെ 15-കാരനായ വൈഭവ് സൂര്യവംശിയുടെ മാതാപിതാക്കൾ ഇന്ത്യൻ ടീമിനൊപ്പം ശ്രീലങ്കയിലേക്കും യു.കെ.യിലേക്കും യാത്രചെയ്യും. വൈഭവിനെ ഇന്ത്യൻ ടി20 ടീമിലേക്ക് തിരഞ്ഞെടുത്ത സാഹചര്യത്തിലാണ് ഈ നീക്കം. ആദ്യമായി മുതിർന്ന കളിക്കാർക്കൊപ്പമുള്ള ടീമിലേക്ക് എത്തുന്ന വൈഭവിനുവേണ്ടി ബി.സി.സി.ഐ. പ്രത്യേക ഇളവുകൾ നൽകുകയായിരുന്നു.

To advertise here,

16-ാം വയസ്സിൽ അരങ്ങേറ്റം കുറിച്ച സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്തുകൊണ്ട് ഇന്ത്യക്കുവേണ്ടി കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാകാനൊരുങ്ങുകയാണ് ഈ കൗമാരക്കാരൻ. സാധാരണമായി കളിക്കാർക്കൊപ്പം മാതാപിതാക്കളെ യാത്രചെയ്യാൻ അനുവദിക്കാറില്ലെങ്കിലും വൈഭവിന്റെ പ്രായവും കഴിവും കണക്കിലെടുത്ത് പ്രത്യേക അനുമതി നൽകുകയാണെന്ന് ബി.സി.സി.ഐ. സെക്രട്ടറി ദേവാജിത് സൈകിയ വ്യക്തമാക്കി.

ഇന്ത്യ എ ടീമിൽനിന്ന് സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വൈഭവ് ഒരു മൈനറായതുകൊണ്ട് മുതിർന്ന താരങ്ങൾക്കൊപ്പം യാത്രചെയ്യുമ്പോൾ മാതാപിതാക്കളുടെ സാന്നിധ്യം ആവശ്യമാണെന്ന് ബോർഡ് കരുതുന്നു. യു.കെ. പര്യടനത്തിലും ഇതേ പിന്തുണ നൽകാൻ ബി.സി.സി.ഐ. തയ്യാറാണ്. അണ്ടർ-19 മത്സരങ്ങളിലേയും ഐ.പി.എലിലേയും മിന്നും പ്രകടനങ്ങളാണ് വൈഭവിനെ ഇത്ര വേഗത്തിൽ ദേശീയ ടീമിലേക്ക് എത്തിച്ചത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി വെറും 23 മത്സരങ്ങളിൽനിന്ന് ആയിരത്തിലധികം റൺസ് നേടാൻ ഈ ഇടംകയ്യൻ ബാറ്റർക്ക് കഴിഞ്ഞിട്ടുണ്ട്.