മുംബൈ: ക്രിക്കറ്റ് ജീവിതത്തിലെ പ്രതിസന്ധികളെ കുറിച്ച് തുറന്ന് സംസാരിച്ച് സ്മൃതി മന്ദാന. യുട്യൂബർ രാജ് ഷമാനിയുമായുള്ള അഭിമുഖത്തിലാണ് സ്മൃതി തന്റെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ രാത്രിയെ കുറിച്ച് സംസാരിച്ചത്. ആ ചോദ്യത്തിന് ഉത്തരം നൽകുന്നതിന് മുമ്പ് ഏതാനും സെക്കന്റുകൾ അവർ നിശബ്ദയായി. അതിനുശേഷം ഏതെങ്കിലും ലോകകപ്പ് മത്സരത്തിന്റെ രാത്രിയായിരിക്കുമെന്ന് മറുപടി നൽകി. ക്രിക്കറ്റിനെ കുറിച്ച് മാത്രമേ സംസാരിക്കൂവെന്നും ജീവിതത്തിലെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് പറയില്ലെന്നും അവർ അതിനോട് കൂട്ടിച്ചേർത്തു.

To advertise here,

'ബുദ്ധിമുട്ടേറിയ രാത്രിയെ കുറിച്ച് ചോദിച്ചാൽ ഏതെങ്കിലും ലോകകപ്പിന്റെ സമയത്തായിരിക്കും അത്. ഞാൻ ആ രാത്രികളിൽ ഉറങ്ങിയിട്ടുപോലുമുണ്ടാകില്ല. ക്രിക്കറ്റിനെ കുറിച്ച് മാത്രമേ ഞാൻ സംസാരിക്കൂ. കോവിഡിന്റെ സമയത്തും ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ആദ്യത്തെ മാസം കുടുംബത്തോടൊപ്പം നല്ല രസമായിരുന്നു. പിന്നീട് ബുദ്ധിമുട്ടുകൾ വന്നു തുടങ്ങി. നമുക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമോ എന്ന ഭയം ഉള്ളിലുണ്ടായിരുന്നു.'-സ്മൃതി പറഞ്ഞു.

ആദ്യമായി വീടും ഫ്‌ളാറ്റും വാങ്ങിയതിനെ കുറിച്ചും അവർ അഭിമുഖത്തിൽ സംസാരിച്ചു. 'ജീവിതത്തിലൊരിക്കലും നിസ്സഹായത തോന്നിയിട്ടില്ല. 2016 മുതൽ ക്രിക്കറ്റിൽ കരാറുകൾ കിട്ടിത്തുടങ്ങിയിരുന്നു. ആ സമയത്താണ് ഞാൻ വീട് വാങ്ങുന്നത്. എന്നാൽ തൊട്ടു പിന്നാലെ എനിക്ക് പരിക്കേറ്റു. ഇനി ഞാൻ എന്തു ചെയ്യും എന്നായിരുന്നു ചിന്ത, ഈ പണമൊക്കെ എങ്ങനെ അടയ്ക്കുമെന്നോർത്തായിരുന്നു ടെൻഷൻ. രണ്ടോ മൂന്നോ ദിവസത്തിനുശേഷം ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. 2017 ലോകകപ്പിൽ ഞാൻ കളിച്ചു. അതിൽ നിന്ന് ലഭിച്ച സമ്മാനത്തുക കൊണ്ട് ഞാൻ മറ്റൊരു ഫ്‌ളാറ്റ് കൂടി വാങ്ങി.'-സ്മൃതി വ്യക്തമാക്കി.