മാഞ്ചെസ്റ്റര്‍: ഹാരി മഗ്വെയറിന് നേരേ പന്തെറിയുന്ന മുഹമ്മദ് സിറാജ്, ഗോള്‍പോസ്റ്റിലേക്ക് പന്തടിക്കുന്ന ഋഷഭ് പന്തും ശുഭ്മാന്‍ ഗില്ലും, റൂബന്‍ അമോറിമിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഗൗതം ഗംഭീര്‍. അതെ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനു മുമ്പ് ഇന്ത്യന്‍ ടീം മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ടീമിനൊപ്പം അല്‍പനേരം ചെലവഴിച്ചിരിക്കുകയാണ്.

To advertise here,

ജൂലായ് 23-ന് ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനു മുമ്പായാണ് ഇന്ത്യന്‍ ടീം മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ടീമുമായി കൂടിക്കാഴ്ച നടത്തിയത്. മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫഡിലാണ് മത്സരം. മത്സരത്തിനായി ഇന്ത്യന്‍ ടീം ഇവിടെയുണ്ട്. ഇരു ടീമുകളുടെയും കിറ്റ് സ്‌പോണ്‍സര്‍മാരായ അഡിഡാസാണ് ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്.

അഡിഡാസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലാണ് കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ആദ്യം പുറത്തുവന്നത്. പിന്നാലെ യുണൈറ്റഡും ബിസിസിഐയും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുണൈറ്റഡ് താരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ടീം ക്രിക്കറ്റും ഫുട്‌ബോളും കളിക്കുകയും ചെയ്തു. മുഹമ്മദ് സിറാജ് യുണൈറ്റഡ് ക്യാപ്റ്റന്‍ ഹാരി മഗ്വെയറിന് ടെന്നീസ് പന്ത് എറിഞ്ഞുനല്‍കുന്നത് കാണാം.

ബ്രൂണോ ഫെര്‍ണാണ്ടസ്, അമദ് ഡിയാലോ, മേസണ്‍ മൗണ്ട് തുടങ്ങിയ യുണൈറ്റഡ് താരങ്ങളെല്ലാം കൂടിക്കാഴ്ചയ്ക്കുണ്ടായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ താരങ്ങളെല്ലാം ഓള്‍ഡ് ട്രാഫഡില്‍ എത്തിയിരുന്നു. യുണൈറ്റഡ് പരിശീലകന്‍ റൂബന്‍ അമോറിമും ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറും ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു.

അതേസമയം മാഞ്ചെസ്റ്ററില്‍ നിര്‍ണായക മത്സരമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. നിലവില്‍ 2-1ന് പരമ്പരയില്‍ പിന്നിലാണ് ഇന്ത്യ. തോറ്റാല്‍ പരമ്പര നഷ്ടമാകും.