മുംബൈ: ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനെ സ്‌നേഹവായ്പുകള്‍കൊണ്ട് മൂടി മുംബൈയിലെത്തിയ ആരാധകസഹസ്രം. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത് ശര്‍മയെയും സംഘത്തെയും വലിയ ആഹ്ലാദാരവങ്ങളോടെയാണ് ആരാധകര്‍ വരവേറ്റത്. രോഹിത്, കോലി, ദ്രാവിഡ്, ബുംറ തുടങ്ങി ഓരോരുത്തര്‍ പുറത്തുവരുമ്പോഴും ആരാധകര്‍ വലിയ ആഘോഷപ്രകടനങ്ങള്‍ നടത്തി. 

To advertise here,

വിശ്വകിരീടം നേടിയ ടീമിന് ആശംസകളര്‍പ്പിക്കാന്‍ മഴയെ വകവെക്കാതെ ജനസാഗരമാണ് മുംബൈയില്‍ രൂപപ്പെട്ടത്. മറൈന്‍ ഡ്രൈവ് മുതല്‍ വാംഖഡെ സ്റ്റേഡിയംവരെ ഓപ്പണ്‍ ബസില്‍ വിക്ടറി പരേഡ് നടക്കും. തുടര്‍ന്ന് വാംഖഡെ സ്റ്റേഡിയത്തില്‍ വിജയാഘോഷ പരിപാടികള്‍ നടക്കും. വാംഖഡെ സ്റ്റേഡിയത്തിലേക്ക് സൗജന്യമായി പ്രവേശിക്കാന്‍ ആരാധകര്‍ക്ക് അനുമതിയുണ്ട്. 

അതിനിടെ, വിശ്വകിരീടം ചൂടിയ ടീമിലെ സീനിയര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും എയര്‍ലൈന്‍ വിസ്താര ആദരം നല്‍കി. ഡല്‍ഹിയില്‍നിന്ന് ഇന്ത്യന്‍ ടീമംഗങ്ങളെയും വഹിച്ച് മുംബൈയിലെത്തിയ വിസ്താര വിമാനത്തിന്റെ നമ്പര്‍ യു.കെ.1845 എന്നതായിരുന്നു. വിരാട് കോലിയുടെ ജഴ്‌സി നമ്പറായ പതിനെട്ടും രോഹിത് ശര്‍മയുടെ ജഴസി നമ്പറായ നാല്‍പ്പത്തഞ്ചും പ്രതിനിധാനം ചെയ്യുന്നു ഇത്.