അബുദാബി: അഫ്ഗാനിസ്താനുവേണ്ടി മുഹമ്മദ് നബി നടത്തിയ ബാറ്റിങ് വിസ്‌ഫോടനത്തിന് കുശാല്‍ മെന്‍ഡിസിന്റെ ക്ഷമയിലൂടെ ശ്രീലങ്ക മറുപടി പറഞ്ഞു. ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്താനെ ആറുവിക്കറ്റിന് തോല്‍പ്പിച്ച് ശ്രീലങ്ക ഗ്രൂപ്പ് ബി ജേതാക്കളായി. മൂന്നു കളികളും ജയിച്ച ശ്രീലങ്ക ഗ്രൂപ്പ് ജേതാക്കളായി സൂപ്പര്‍ ഫോറിലെത്തിയപ്പോള്‍ രണ്ടു മത്സരം ജയിച്ച ബംഗ്ലാദേശും മുന്നേറി. അഫ്ഗാനിസ്താന്‍ പുറത്തായി. ജയിച്ചിരുന്നെങ്കില്‍ അഫ്ഗാന് മുന്നേറാമായിരുന്നു. എ ഗ്രൂപ്പില്‍നിന്ന് ഇന്ത്യയും പാകിസ്താനും നേരത്തേ സൂപ്പര്‍ ഫോറിലെത്തിയിരുന്നു.

To advertise here,

സ്‌കോര്‍: അഫ്ഗാനിസ്താന്‍ 20 ഓവറില്‍ 169/8. ശ്രീലങ്ക 18.4 ഓവറില്‍ 171/4. അവസാന ഓവറില്‍ അഞ്ചു സിക്‌സ് ഉള്‍പ്പെടെ 22 പന്തില്‍ 60 റണ്‍സെടുത്ത മുഹമ്മദ് നബിയാണ് അഫ്ഗാനെ അപ്രതീക്ഷിത ടോട്ടലിലെത്തിച്ചത്. നബിയുടെ ഇന്നിങ്‌സില്‍ ആറുസിക്‌സും മൂന്നു ഫോറുമുണ്ട്. 18 ഓവറില്‍ 120-ലായിരുന്ന ടീം അവസാന രണ്ട് ഓവറില്‍ അടിച്ചത് 49 റണ്‍സ്. 19-ാം ഓവറില്‍ ദുഷ്മന്ത ചമീരയ്‌ക്കെതിരേ തുടരെ മൂന്നുഫോര്‍ നേടിയ നബി അവസാന ഓവറില്‍ ദുനിത് വല്ലാലഗെക്കെതിരേ അഞ്ചു സിക്‌സറുകള്‍ നേടി.

മറുപടി ബാറ്റിങ്ങില്‍, ഓപ്പണാറായെത്തി 52 പന്തില്‍ 74 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസ് ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായി. പതും നിസ്സംഗ (6), കാമില്‍ മിശ്ര (4) എന്നിവര്‍ മടങ്ങിയശേഷം കുശാല്‍ പെരേരയെ കൂട്ടുപിടിച്ച് ക്ഷമയോടെ ബാറ്റുവീശിയ മെന്‍ഡിസ്, അവസാന ഘട്ടത്തില്‍ കൃത്യമായി വേഗംകൂട്ടി ടീമിനെ അനായാസമായി വിജയത്തിലെത്തിച്ചു. 10 ബൗണ്ടറികളടങ്ങുന്നതായിരുന്നു മെന്‍ഡിസിന്റെ ഇന്നിങ്‌സ്.

ക്യാപ്റ്റന്‍ ചരിത് അസലങ്ക 12 പന്തില്‍ 17 റണ്‍സെടുത്തപ്പോള്‍ കാമിന്ദു മെന്‍ഡിസ് 13 പന്തില്‍ നിന്ന് 26 റണ്‍സുമായി പുറത്താകാതെ നിന്നു. ലങ്കയ്ക്കു വേണ്ടി നുവാന്‍ തുഷാര നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.