ന്യൂഡല്‍ഹി: ഏഷ്യാ കപ്പില്‍ ബുധനാഴ്ച യുഎഇക്കെതിരേ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീം പ്ലെയിങ് ഇലവനില്‍ സഞ്ജു സാംസണിന് ഇടംലഭിച്ചേക്കില്ലെന്ന് സൂചന. പരിശീലനത്തിനിടെ ഗംഭീര്‍ സഞ്ജുവുമായി നടത്തിയ സംഭാഷണം 11 അംഗ ടീമില്‍ ഉണ്ടാവില്ല എന്ന സൂചന നല്‍കാനാണെന്നാണ് റിപ്പോര്‍ട്ട്.. ഈ സംഭാഷണത്തില്‍ സഞ്ജു മുഴുവന്‍ സമയവും കേള്‍വിക്കാരനായിരുന്നു. സഞ്ജു പരിശീലന സെഷനില്‍ മുഴുവന്‍ മുഴുവന്‍ സമയവും വിക്കറ്റ് കീപ്പിങ്ങിലായിരുന്നു. നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനത്തിന് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നതും ഈ സാധ്യതയിലേക്ക് നയിക്കുന്നു. 

To advertise here,

കഴിഞ്ഞദിവസം പരിശീലനത്തിനായി ഗ്രൗണ്ടിലേക്ക് ആദ്യമിറങ്ങിയത് സഞ്ജു സാംസണായിരുന്നു. ഫീല്‍ഡിങ് കോച്ച് ടി. ദിലീപിന്റെ മേല്‍നോട്ടത്തില്‍ ഒറ്റയ്ക്ക് വിക്കറ്റ് കീപ്പിങ് പരിശീലനം നടത്തി. ബാറ്റിങ് പരിശീലന സെഷനില്‍ ഒരിക്കല്‍പ്പോലും സഞ്ജുവിനെ വിളിച്ചില്ല. നെറ്റ്‌സില്‍ ഏതാണ്ട് ഒറ്റപ്പെട്ടപോലെയായിരുന്നു അദ്ദേഹം. തുടര്‍ന്നാണ് ഗംഭീര്‍ മൂന്നുമിനിറ്റോളം സംസാരിച്ചത്. പരിശീലന സെഷന്‍ ഒരു സൂചനയായി കണക്കാക്കിയാല്‍, ആദ്യ മത്സരത്തില്‍ ജിതേഷ് ശര്‍മയായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് ചുമതലകളിലുണ്ടാവുക. ശിവം ദുബെ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കൊപ്പം ജിതേഷ് ബാറ്റിങ് പരിശീലനം നടത്തിയിരുന്നു. 

സഞ്ജു ബാറ്റിങ് പാഡുകള്‍ ധരിച്ചിരുന്നെങ്കിലും പിന്നീട് ഡ്രസ്സിങ് റൂമിന് സമീപം വിശ്രമിക്കുകയായിരുന്നു. പിന്നീട് വീണ്ടും നെറ്റ്‌സില്‍ വന്നെങ്കിലും മാനേജ്‌മെന്റില്‍നിന്ന് ഒരു സൂചനയും ലഭിക്കാതായതോടെ വീണ്ടും പോയി ഒരു ഐസ് ബോക്‌സിലിരുന്നു. ഒടുവില്‍ എല്ലാവരുടെയും അവസരം കഴിഞ്ഞാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ഒരു നെറ്റ് ബൗളര്‍ എറിഞ്ഞ ഹാഫ്-ട്രാക്കര്‍ നേരിടുന്നതില്‍ സഞ്ജുവിന് പിഴച്ചു.