രോഹിത് ശര്‍മയ്ക്ക് പിന്നാലെയാണ് വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. റെഡ്‌ബോള്‍ ക്രിക്കറ്റില്‍ രാജ്യത്തിനായി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സൃഷ്ടിച്ചത് നികത്താനാവാത്ത വിടവാണ്. ടി20 ലോകകപ്പ് ജയത്തോടെ ടി20 ഫോര്‍മാറ്റില്‍ നിന്നും ഇവര്‍ വിരമിച്ചിരുന്നു. ഏകദിനത്തില്‍ മാത്രമാണ് ഇന്ത്യയുടെ ഈ സൂപ്പര്‍താരങ്ങൾ കളിക്കുന്നത്. വരാനിരിക്കുന്ന ലോകകപ്പിൽ ഇരുവരും കളിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്നാൽ ലോകകപ്പിലെ താരങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ബിസിസിഐ നിർണായകതീരുമാനമെടുക്കാനൊരുങ്ങുന്നതായാണ് വിവരം.

To advertise here,

ടെസ്റ്റിലേതുപോലെ ഒരു പുതുനിരയുമായി ഏകദിനലോകകപ്പ് കളിക്കാനാണ് ബിസിസിഐയുടെ നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. യുവതാരങ്ങളെ ഉള്‍പ്പെടുത്തിയായിരിക്കും ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്. അങ്ങനെയെങ്കില്‍ സൂപ്പര്‍താരങ്ങള്‍ക്ക് ടീമില്‍ ഇടംകിട്ടിയേക്കില്ല. അതേസമയം താരങ്ങള്‍ ലോകകപ്പില്‍ കളിക്കാന്‍ സന്നദ്ധമാണെന്നാണ് അടുത്തിടെ ക്രിക്ക്ബസ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷയത്തില്‍ താരങ്ങളുമായി സംസാരിക്കാനൊരുങ്ങുകയാണ് അധികൃതര്‍.

 ഇക്കാര്യങ്ങൾ ഉടൻ ചർച്ച ചെയ്യും. അടുത്ത ലോകകപ്പിന് ഇനിയും രണ്ട് വർഷത്തിൽ കൂടുതൽ സമയമുണ്ട്. അപ്പോഴേക്കും കോലിക്കും രോഹിത്തിനും 40 വയസ്സിനോട് അടുക്കും. നമ്മുടെ അവസാനത്തെ വിജയം 2011-ൽ ആയിരുന്നു. ടൂർണമെന്റിനായി വ്യക്തമായ ഒരു പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. കൂടാതെ, ചില യുവതാരങ്ങളെയും പരീക്ഷിക്കേണ്ടതുണ്ട്. - അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

രണ്ട് ഘടകങ്ങളാണ് പ്രധാനമായും പരിഗണനയിലുള്ളത്. ഒന്ന് താരങ്ങളുടെ പ്രായമാണ്. 2027 ആകുമ്പോഴേക്കും ഇരുവരും നാല്‍പ്പത് വയസ്സിനോട് അടുക്കും. മറ്റൊന്ന് താരങ്ങള്‍ കളിക്കുന്ന മത്സരങ്ങള്‍ സംബന്ധിച്ചാണ്. ഏകദിനത്തില്‍ മാത്രം കളിക്കുന്നതിനാല്‍ കുറച്ചുമത്സരങ്ങള്‍ മാത്രമേ രോഹിത്തും കോലിയും അടുത്ത രണ്ടുവര്‍ഷത്തിനിടയ്ക്ക് കളിക്കുകയുള്ളൂ. ഈ വര്‍ഷം ഇനി ഒക്ടോബറിലാണ് താരങ്ങള്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കുന്നുള്ളൂ. ഇതാണ് താരങ്ങളുടെ തിരഞ്ഞെടുപ്പില്‍ പ്രതികൂലമാകുന്ന ഘടകങ്ങള്‍. എന്നാല്‍ താരങ്ങളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാകും അവസാനതീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.