ലാഹോർ: പാകിസ്താൻ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് മുമ്പാകെ ഹാജരായി പാക് ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് റിസ്‌വാനും ഇമാമുൽ ഹഖും. പാക് ടീമിന്റെ ഡ്രസ്സിങ് റൂമിൽ നിന്ന് ഇരുവരും വിവരങ്ങൾ ചോർത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് NCCIA-ക്ക് മുന്നിൽ ഹാജരായത്. ഇരുവരുടേയും മൊബൈൽ ഫോണുകൾ നേരത്തെ തന്നെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിരുന്നു.

To advertise here,

പാകിസ്താൻ ആസ്ഥാനമായുള്ള 'ദി ന്യൂസ് ഇന്റർനാഷണൽ' എന്ന മാധ്യമത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, NCCIA ഈ രണ്ട് കളിക്കാരുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളും സംശയാസ്പദമായ ഇടപാടുകളും പരിശോധിച്ചുവരികയാണ്. രണ്ട് കളിക്കാരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പും ശേഷവുമുള്ള അവരുടെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്.

ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റിലും ദയനീയമായി പരാജയപ്പെട്ടതിന് ശേഷം ടീമിൽ നിന്ന് ഒഴിവാക്കിയ ഏഴ് കളിക്കാരിൽ റിസ്‌വാനും ഇമാമുൽ ഹഖും ഉൾപ്പെട്ടിരുന്നു. ആ ഏഴ് കളിക്കാരെയും നാട്ടിലേക്ക് അയക്കുകയും, പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പുതിയ ഏഴ് കളിക്കാരെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. അതിനുശേഷം പിസിബി തന്നെ ആഭ്യന്തര അന്വേഷണവും തുടങ്ങിയിരുന്നു.