പനാജി: രഞ്ജി ട്രോഫിയിൽ ഗോവയ്‌ക്കെതിരേ കേരളം ശക്തമായ നിലയിൽ. ആദ്യ ഇന്നിങ്‌സിൽ ലീഡെടുത്ത കേരളം നിലവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 418 റൺസെന്ന നിലയിലാണ് . 66 റൺസിന്റെ ലീഡാണ് ടീമിനുള്ളത്. രോഹൻ കുന്നുമ്മലിന്റെ ഇന്നിങ്‌സാണ് കേരളത്തിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ആദ്യ ഇന്നിങ്‌സിൽ ഗോവ 355 റൺസാണെടുത്തത്.

To advertise here,

രണ്ട് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തെ രോഹനും സൽമാൻ നിസാറും ചേർന്നാണ് മുന്നോട്ടുനയിച്ചത്. ഇരുവരും സ്കോർ 280 കടത്തി. സ്‌കോർ 281 ൽ നിൽക്കേ രോഹൻ കുന്നുമ്മലിനെ അർജുൻ തെണ്ടുൽക്കർ പുറത്താക്കി. 153 റൺസെടുത്താണ് താരം പുറത്തായത്. അർധസെഞ്ചുറി തികച്ചതിന് പിന്നാലെ സൽമാൻ നിസാറും(52) മടങ്ങി. അതോടെ കേരളം നാലുവിക്കറ്റ് നഷ്ടത്തിൽ 299 റൺസെന്ന നിലയിലായി.

അഞ്ചാം വിക്കറ്റിൽ അഹമ്മദ് ഇമ്രാനും വിഷ്ണു വിനോദും ചേർന്നാണ് പിന്നീട് സ്‌കോർ ഉയർത്തിയത്. ഇരുവരും 93 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 31 റൺസെടുത്ത അഹമ്മദ് ഇമ്രാൻ റണ്ണൗട്ടായി. എന്നാൽ ഒരുവശത്ത് ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയ വിഷ്ണു വിനോദ് ടീമിനെ നാനൂറ് കടത്തി. താരം അർധസെഞ്ചുറി തികച്ചു. മാനവ് കൃഷ്ണ 12 റൺസെടുത്ത് മടങ്ങി. വിഷ്ണു വിനോദും(84) അങ്കിത് ശർമയുമാണ് ക്രീസിൽ.