ലാഹോര്‍: തിരിച്ചടികളിലൂടെയാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായതിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ടി20, ഏകദിന പരമ്പരകളിലും തോറ്റു. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിനപരമ്പരയിലെ എല്ലാ മത്സരങ്ങളും പാകിസ്താന്‍ തോറ്റു. തോല്‍വിക്ക് പിന്നാലെ ടീമിന് തിരിച്ചടിയായി ഐസിസിയുടെ പിഴയുമെത്തി.

To advertise here,

കുറഞ്ഞ ഓവര്‍ നിരക്കാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടിയായത്. ശനിയാഴ്ച നടന്ന മൂന്നാം ഏകദിനത്തിന് പിന്നാലെ കുറഞ്ഞ ഓവര്‍ നിരക്ക് മൂലം പിഴ ചുമത്തുന്നതായുള്ള ഐസിസിയുടെ അറിയിപ്പ് തിങ്കളാഴ്ചയാണ് പുറത്തുവന്നത്. താരങ്ങള്‍ക്ക് മാച്ച്ഫീയുടെ അഞ്ച് ശതമാനമാണ് പിഴ. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഐസിസി പാക് ടീമിന് പിഴ ചുമത്തുന്നത്. കുറഞ്ഞ ഓവര്‍ നിരക്കാണ് മൂന്നുമത്സരങ്ങളിലും വിനയായത്. 

അതേസമയം കിവീസിനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ ദയനീയമായിരുന്നു പാകിസ്താന്റെ പ്രകടനം. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ 4-1 നാണ് കീവീസ് ജയിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിനപരമ്പരയാകട്ടെ കിവീസ് തൂത്തുവാരി. ആദ്യഏകദിനത്തില്‍ 73 റണ്‍സിനും രണ്ടാംഏകദിനത്തില്‍ 84 റണ്‍സിനും കിവീസ് പാകിസ്താനെ പരാജയപ്പെടുത്തി. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 43 റണ്‍സിന് തോറ്റതോടെ പാക് ടീം പരമ്പരയിൽ ദയനീയമായി തകര്‍ന്നടിഞ്ഞു. അതിന് പിന്നാലെയാണ് ഐസിസി പിഴ ചുമത്തുന്നത്.