മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് എലിമിനേറ്റര്‍ മത്സരത്തില്‍ യുപി വാരിയേഴ്‌സിനെ 72 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍. ഹാട്രിക്ക് നേടിയ ഇസ്സി വോങ്ങാണ് വാരിയേഴ്‌സിനെ തകര്‍ത്തത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മുംബൈ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.

To advertise here,

മുംബൈ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുപി വാരിയേഴ്‌സ് 17.4 ഓവറില്‍ 110 റണ്‍സിന് ഓള്‍ഔട്ടായി. ഹാട്രിക്കടക്കം നാല് ഓവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ഇസ്സി വോങ്ങിന്റെ പ്രകടനമാണ് മുംബൈയുടെ ജയം എളുപ്പമാക്കിയത്. 13-ാം ഓവറിലായിരുന്നു വോങ്ങിന്റെ ഹാട്രിക്ക് കിരണ്‍ നവ്ഗിരെ, സിമ്രാന്‍ ഷെയ്ഖ്, സോഫി എക്ലെസ്റ്റോണ്‍ എന്നിവരെയാണ് താരം തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിയത്. സയ്ക ഇഷാഖ് മുംബൈക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.

27 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 43 റണ്‍സെടുത്ത കിരണ്‍ നവ്ഗിരെയ്ക്ക് മാത്രമാണ് യുപി നിരയില്‍ പിടിച്ചുനില്‍ക്കാനായത്.

ക്യാപ്റ്റന്‍ അലിസ ഹീലി (11), ശ്വേത സെഹ്‌രാവത് (1), തഹ്‌ലിയ മഗ്രാത്ത് (7), ഗ്രേസ് ഹാരിസ് (14) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിക്കാതിരുന്നതോടെ യുപി മത്സരം കൈവിടുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റുചെയ്ത മുംബൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തിരുന്നു. തകര്‍ത്തടിച്ച് നാറ്റ് സീവര്‍ ബ്രന്റാണ് മുംബൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിനെ നാറ്റ് സീവര്‍ ഒറ്റയ്ക്ക് നയിക്കുകയായിരുന്നു. മൂന്നാമതായി ക്രീസിലെത്തിയ സീവര്‍ അവസാന പന്തുവരെ ക്രീസിലുറച്ചുനിന്നു. 38 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 72 റണ്‍സാണ് താരം അടിച്ചെടുത്തത്.

29 റണ്‍സെടുത്ത അമേലിയ കെറും 26 റണ്‍സ് നേടിയ ഹെയ്ലി മാത്യൂസും മുംബൈയ്ക്ക് വേണ്ടി തിളങ്ങി. 21 റണ്‍സെടുത്ത ഓപ്പണര്‍ യസ്തിക ഭാട്യയാണ് മുംബൈയുടെ ആക്രമണത്തിന് തുടക്കമിട്ടത്.

വാരിയേഴ്സ് ബൗളര്‍മാര്‍ നന്നായി റണ്‍സ് വഴങ്ങി. ലോക ഒന്നാം നമ്പര്‍ വനിതാ ബൗളറായ സോഫി എക്കല്‍സ്റ്റോണ്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ അഞ്ജലി സര്‍വാനിയും പര്‍വഷി ചോപ്രയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.