മുംബൈ: വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ വിജയം സ്വന്തമാക്കി ഗുജറാത്ത് ജയന്റ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 11 റണ്‍സിനാണ് ഗുജറാത്ത് കീഴടക്കിയത്. ഗുജറാത്ത് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 

To advertise here,

ഗുജറാത്ത് ഉയര്‍ത്തിയ 202 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. തകര്‍ത്തടിച്ച ഇരുവരും അഞ്ച് ഓവറില്‍ സ്‌കോര്‍ അമ്പത് കടത്തി. എന്നാല്‍ ആറാം ഓവറില്‍ സ്മൃതി മന്ദാനയെ ബാംഗ്ലൂരിന് നഷ്ടമായി. 14 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത മന്ദാനയെ ഗാര്‍ഡ്‌നര്‍ പുറത്താക്കി. പിന്നീട് സോഫി ഡിവൈനും എല്ലിസെ പെറിയും ചേര്‍ന്ന് സ്‌കോര്‍ പതിയെ ഉയര്‍ത്തിക്കൊണ്ടിരുന്നു. 

ടീം സ്‌കോര്‍ 97 ല്‍ നില്‍ക്കേ ബാംഗ്ലൂരിന് രണ്ടാം വിക്കറ്റ് നഷ്ടമായി. 25 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത എല്ലിസെ പെറിയെ മാന്‍സി ജോഷി പുറത്താക്കി. 10 റണ്ണെടുത്ത റിച്ച ഘോഷും വേഗം കൂടാരം കയറിയതോടെ ബാംഗ്ലൂര്‍ പ്രതിരോധത്തിലായി. അര്‍ധസെഞ്ചുറിയുമായി നിലയുറപ്പിച്ചിരുന്ന ഓപ്പണര്‍ സോഫി ഡിവൈനാണ് ബാംഗ്ലൂരിന്റെ വിജയപ്രതീക്ഷ നിലനിര്‍ത്തിയത്. എന്നാല്‍ 45 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത സോഫി ഡിവൈനെ സതര്‍ലന്‍ഡും പുറത്താക്കി.

അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ഹീതര്‍ നൈറ്റും കനിക അഹുജയും ഗുജറാത്തിന് വെല്ലുവിളിയുയര്‍ത്തി. കനികയേയും പിന്നാലെയിറങ്ങിയ പൂനം ഖെംനാറിനേയും പുറത്താക്കി ഗുജറാത്ത് തിരിച്ചടിച്ചു. 11 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത ഹീതര്‍ നൈറ്റ് പുറത്താവാതെ നിന്നെങ്കിലും ബാംഗ്ലൂരിനെ വിജയത്തിലെത്തിക്കാനായില്ല. ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സിന് ആര്‍സിബിയുടെ ഇന്നിങ്‌സ് അവസാനിച്ചു.ഗുജറാത്തിനായി ആഷ്‌ലി ഗാര്‍ഡ്‌നര്‍ മൂന്ന് വിക്കറ്റെടുത്തു.


ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്ത് ജയന്റ്‌സിന് തുടക്കത്തില്‍ തന്നെ സബ്ബിനെനി മേഘ്‌നയെ നഷ്ടമായി. എട്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. എന്നാല്‍ സോഫിയ ഡങ്ക്‌ലി തകര്‍ത്തടിച്ചു കളിച്ചു. 18 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറി തികച്ച സോഫിയ ടീം സ്‌കോര്‍ വേഗത്തില്‍ ഉയര്‍ത്തി. 28 പന്തില്‍ നിന്ന് 65 റണ്‍സെടുത്ത സോഫിയയെ ശ്രേയങ്ക പാടീലാണ് പുറത്താക്കിയത്. 11 ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. 

പിന്നാലെ ഹര്‍ലീന്‍ ഡിയോളും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തി. 45 പന്തില്‍ നിന്ന് 67 റണ്‍സെടുത്ത ഡിയോള്‍ ഗുജറാത്ത് ജയന്റ്‌സിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചാണ് മടങ്ങിയത്. ഗാര്‍ഡ്‌നര്‍(19),ഹേമലത(16), സതര്‍ലാന്‍ഡ്(14) എന്നിവരും ഗുജറാത്തിന്റെ സ്‌കോറിലേക്ക് മികച്ച സംഭാവനകള്‍ നല്‍കി. 

ഒടുവില്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് 201 റണ്‍സെടുത്തു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ശ്രേയങ്ക പാടീലും ഹീതര്‍ നൈറ്റും രണ്ടു വീതം വിക്കറ്റെടുത്തു. രേണുക സിങ്, മേഗന്‍ ഷുട്ട് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.