നിലവില്‍ കളിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഭൂരിഭാഗവും ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) കഴിഞ്ഞ ദിവസങ്ങളിലായി ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയരായിരുന്നു. എന്നാല്‍ മിക്ക കളിക്കാരും എന്‍സിഎയില്‍ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയരായപ്പോള്‍ വിരാട് കോലി ടെസ്റ്റിന് വിധേയനായത് ലണ്ടനിലായിരുന്നു. നിലവില്‍ കുടുംബത്തോടൊപ്പം യുകെയില്‍ താമസിക്കുന്ന കോലി, അവിടെ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനാകുന്നതിനായി ബിസിസഐയില്‍ നിന്ന് പ്രത്യേക അനുമതി തേടിയതായാണ് റിപ്പോര്‍ട്ട്. അതേസമയം ടീമിലെ മിക്ക കളിക്കാരും ഫിറ്റ്‌നസ് ടെസ്റ്റിനായി ബെംഗളൂരുവില്‍ എത്തുകയായിരുന്നു. കോലി ടെസ്റ്റ് പാസായെങ്കിലും നിര്‍ബന്ധിത ഫിറ്റ്‌നസ് പരിശോധനയുടെ കാര്യത്തില്‍ കോലിക്ക് മാത്രം ഇളവ് നല്‍കിയത് വിവാദമായിരിക്കുകയാണ്.

To advertise here,

ഇന്ത്യയ്ക്ക് പുറത്ത് ഫിറ്റ്‌നസ് പരിശോധനയ്ക്ക് വിധേയനായ ഏക താരം കോലിയാണെന്നാണ് റിപ്പോര്‍ട്ട്. മറ്റ് കളിക്കാര്‍ അത്തരമൊരു ഇളവ് ആവശ്യപ്പെട്ടിട്ടില്ല. മറ്റേതെങ്കിലും താരം ഇത്തരത്തില്‍ അനുമതി ചോദിച്ചിരുന്നുവെങ്കില്‍ ബിസിസിഐ ഇളവ് അനുവദിക്കുമായിരുന്നോ എന്നാണ് ഉയരുന്ന വിമര്‍ശനം. മറ്റ് താരങ്ങള്‍ക്ക് ആര്‍ക്കും നല്‍കാത്ത ഇളവ് കോലിക്ക് മാത്രം എന്തുകൊണ്ട് അനുവദിച്ചു എന്ന ചോദ്യവും ഉയരുന്നുണ്ട്.

രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ് എന്നിവരുള്‍പ്പെടെയുള്ള താരങ്ങളും സഞ്ജു സാംസണ്‍ അടക്കം ഏഷ്യാ കപ്പ് സ്‌ക്വാഡിലേക്ക് തിരഞ്ഞെടുത്തവരും ബെംഗളൂരുവില്‍ ടെസ്റ്റിനെത്തിയിരുന്നു. ജിതേഷ് ശര്‍മ, പ്രസിദ്ധ് കൃഷ്ണ, ഋതുരാജ് ഗെയ്ക്വാദ്, അഭിനവ് മനോഹര്‍, റിങ്കു സിങ്, ആവേശ് ഖാന്‍, അക്ഷര്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ്, രവി ബിഷ്‌ണോയ്, ശിവം ദുബെ, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, മുകേഷ് കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, സര്‍ഫറാസ് ഖാന്‍, തിലക് വര്‍മ, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ധ്രുവ് ജുറെല്‍, ശാര്‍ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരും ഫിറ്റ്‌നസ് പരിശോധനയില്‍ പങ്കെടുത്തു.

സമീപകാലത്ത് കളിക്കാര്‍ക്ക് സ്ഥിരമായി പരിക്കേല്‍ക്കുന്ന സാഹചര്യത്തിലാണ് ടൂര്‍ണമെന്റുകള്‍ക്കും പരമ്പരകള്‍ക്കും മുമ്പ് താരങ്ങള്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസായിരിക്കണമെന്നത് ബിസിസിഐ നിര്‍ബന്ധമാക്കിയത്. പരിക്കേല്‍ക്കുന്ന  താരങ്ങളുടെ നീണ്ട ലിസ്റ്റാണ് ബിസിസിഐയേയും ടീം മാനേജ്‌മെന്റിനേയും ഇരുത്തി ചിന്തിപ്പിച്ചത്.

ആദ്യഘട്ട ഫിറ്റ്‌നസ് പരിശോധനയാണ് ഇപ്പോള്‍ അവസാനിച്ചത്. രണ്ടാം ഘട്ട പരിശോധനയില്‍ കെ.എല്‍. രാഹുല്‍, ആകാശ് ദീപ്, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത് എന്നിവര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കളിക്കാരുടെ യോ-യോ സ്‌കോറുകളുടെ വിലയിരുത്തലും സ്‌ട്രെങ്ത് ടെസ്റ്റും ഉള്‍പ്പെട്ടതാണ് ഫിറ്റ്‌നസ് ടെസ്റ്റ്. യോ-യോ ടെസ്റ്റിനു പുറമെ പുതുതായി ബ്രോങ്കോ ടെസ്റ്റും ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് പരിശോധനക്കായി അവതരിപ്പിച്ചിട്ടുണ്ട്. റഗ്ബി പരിശീലനത്തിനു സമാനമായി 20 മീറ്റര്‍, 40 മീറ്റര്‍, 60 മീറ്റര്‍ എന്നിങ്ങനെ ഷട്ടില്‍ റണ്ണാണ് ബ്രോങ്കോ ടെസ്റ്റിലുള്ളത്.