
കഴിഞ്ഞ തവണ വിഗ്നേഷ് പുത്തൂരിനെപ്പോലെ ഇപ്രാവശ്യം ഒരുപാട് താരോദയം ഉണ്ടാകുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ. കേരള ക്രിക്കറ്റ് ലീഗിൽ ഇത്തവണ ആരാധകർക്കായി ഒരുപാട് സർപ്രെെസുകൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. ഓഗസ്റ്റ് 21-നാണ് കെസിഎല്ലിന്റെ രണ്ടാം സീസണിന് തുടക്കമാകുന്നത്.
ടീമുകൾ പ്ലാനിങ്ങോടെ ലേലത്തിനെത്തി, ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു
സഞ്ജുവിൻ്റെ വരവ് ലീഗിന് കുറച്ചുകൂടി ശ്രദ്ധ നേടിത്തന്നിട്ടുണ്ട്. ആരാധകർ ആകാംക്ഷയോടെ ലീഗിനായി കാത്തിരിക്കുകയാണ്. ജലജ് സക്സേനയുടെ സാന്നിധ്യവും ഗുണകരമാണ്. കഴിഞ്ഞ തവണത്തേത് വെച്ച് നോക്കുമ്പോൾ ടീമുകൾ കുറച്ചുകൂടി പ്ലാൻ ചെയ്താണ് എത്തിയിരിക്കുന്നത്. താരങ്ങളുടെ തിരഞ്ഞെടുക്കലിലും ഇത് കാണാൻ സാധിക്കുന്നുണ്ട്.
അടിമുടി മാറ്റമുണ്ട്, സർപ്രെെസുകൾ ധാരാളം
ബിസിസിഐയുടെ പരിപാടികളിലൊക്കെ നമ്മുടെ ലീഗിനെ അവർ പ്രശംസിച്ച് സംസാരിക്കാറുണ്ട്. കഴിഞ്ഞ തവണ ഒരുപാട് ഹെെ സ്കോറിങ് ഗെയിമുകൾ ഉണ്ടായിരുന്നു. ധൃതിയിൽ നടത്തിയിട്ടും ലീഗിന് കാണികളുടെ ഭാഗത്തുനിന്നും മികച്ച പിന്തുണ ലഭിച്ചു. സംപ്രേക്ഷണത്തിൻ്റെ കാര്യത്തിലും ഇത്തവണ മാറ്റമുണ്ട്. കഴിഞ്ഞ തവണ ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾ മാത്രമാണ് സംപ്രേക്ഷണം ചെയ്തത്. ലീഗിന്റെ പ്രചാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തവണ എല്ലാ മത്സരങ്ങളും സംപ്രേക്ഷണം ചെയ്യും. ലീഗിൻ്റെ ക്വാളിറ്റിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ലെെറ്റിങ്ങിലും സജ്ജീകരണത്തിലുമെല്ലാം നിങ്ങൾക്കത് കാണാനാകും.
ഫ്രാഞ്ചെെസികളുള്ള ജില്ലകളിൽ ട്രോഫി ടൂർ പദ്ധതിയിലുണ്ട്. ഫ്രാഞ്ചെെസികളുടെ സഹകരണത്തിൽ ഓരോ ജില്ലകളിലും കേരളത്തിന് പുറത്തും ഫാൻ പാർക്കുകൾ സ്ഥാപിക്കാനും മത്സരത്തിനിടയിൽ വിനോദ പരിപാടികൾ ഉൾക്കൊള്ളിക്കാനുമൊക്കെ ആലോചിക്കുന്നുണ്ട്. മത്സരം നേരിട്ട് കാണുന്നതിനായി സെലിബ്രിറ്റികൾ, ദേശിയ ക്രിക്കറ്റ് താരങ്ങൾ, ഐപിഎൽ ഫ്രാഞ്ചൈസി ടീം മാനേജ്മെന്റ് എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി എത്തിക്കാനും പദ്ധതിയുണ്ട്. ഇതിനുപുറമെ ഇത്തവണ ആരാധകർക്ക് ചില സർപ്രെെസുകളും കെസിഎ ഒരുക്കുന്നുണ്ട്. കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും പ്രവേശനം സൗജന്യമാണ്.
സ്പോർട്സ് ടൂറിസം പ്രാവർത്തികമാക്കും, വലിയ മാറ്റങ്ങളുണ്ടാകും
കേരള ടൂറിസം ഡിപ്പാർട്മെൻ്റുമായി ചർച്ച ചെയ്ത് സ്പോർട്സ് ടൂറിസത്തിൻ്റെ സാധ്യത പരിശോധിക്കുകയാണ്. സ്റ്റേഡിയത്തിൻ്റെ പരിസരത്ത് ഫുഡ് കോർട്ടുകൾ സജ്ജമാക്കും. കുടുംബസമേതമായി എത്തുന്ന ആരാധകർക്ക് വിനോദത്തിനുവേണ്ട കാര്യങ്ങൾ ഒരുക്കും.
ബിസിസിഐയുടെ മത്സരങ്ങൾക്ക് സ്കൗട്ടിങ് എത്താറുണ്ട്. കെസിഎല്ലിൽ നിന്ന് നിരവധി താരങ്ങളെ ഐപിഎൽ ഫ്രാഞ്ചെെസികളുടെ സ്കൗട്ട് ട്രയൽസ് നടത്തിയിരുന്നു. ഓരോ ടീമും തങ്ങളുടെ ആവശ്യത്തിന് അനുസരിച്ചാണ് താരങ്ങളെ എടുക്കുന്നത്. കഴിഞ്ഞ തവണ വിഗ്നേഷിന് ടീമിലെത്താനുള്ള അവസരമുണ്ടായി. ഇത്തവണ കൂടൂതൽ പേർക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ടൂർണമെൻ്റിൻ്റെ ക്വാളിറ്റി വർധിക്കുന്തോറും കൂടുതൽ ശ്രദ്ധിക്കപ്പെടും.
ടൂർണമെൻ്റ് വിപുലമാക്കും, വേദികൾ വർധിക്കും
ടൂർണമെൻ്റ് വിപുലമാക്കുക എന്നതു തന്നെയാണ് കെസിഎയുടെ പദ്ധതി. വരും വർഷങ്ങളിൽ കൂടുതൽ വേദികളിലേയ്ക്ക് മത്സരമെത്തും. അങ്ങനെ മത്സരം സ്വന്തം ഗ്രൗണ്ടിൽ എത്തുമ്പോൾ ടീമുകൾക്ക് ആരാധകരേറും. മംഗലപുരത്തും ആലപ്പുഴയിലും വയനാടിലും കെസിഎക്ക് സ്വന്തമായുള്ള ഗ്രൗണ്ടുകളിൽ ഫ്ലഡ് ലെെറ്റുകൾ ക്രമീകരിക്കും. ഗ്രൗണ്ടിൻ്റെ സജ്ജീകരണങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് വനിത ലീഗ് കൊണ്ടുവരും. വനിത ടീം അംഗങ്ങളുടെ ക്യാമ്പ് നടക്കുകയാണ്. അവരുടെ ഷെഡ്യൂൾ ഒത്തുവരികയാണെങ്കിൽ ഇത്തവണ സന്നാഹ മത്സരം നടത്തും.
സിനിമാക്കാരുടെ സാന്നിധ്യം ലീഗിന് മുതൽക്കൂട്ടാണ്. ലാലേട്ടനും പ്രിയൻ ചേട്ടനുമൊക്കി ക്രിക്കറ്റ് ഇഷ്ടമുള്ളവരാണ്. അവരുടെ ക്രിക്കറ്റ് ബന്ധങ്ങളാണ് ലീഗിലെ അവരുടെ സാന്നിധ്യം ഉറപ്പാക്കുന്നത്.
Content Highlights: Kerala cricket association secratary vinod about kcl tournament
Published: 20 Jul 2025, 08:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented