ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ റെക്കോഡുകള്‍ കുറിക്കുകയാണ് ഇം​ഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ട്. ഓവല്‍ ടെസ്റ്റിനിടെ ഇതിഹാസതാരം സച്ചിനെ റൂട്ട് മറികടന്നിരുന്നു. സ്വന്തം രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലാണ് റൂട്ട് സച്ചിനെ മറികടന്നത്. ഓവല്‍ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ റൂട്ട് കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികളെന്ന സച്ചിന്റെ റെക്കോഡിന് ഒരുപടികൂടി അടുത്തു.

To advertise here,

നിലവില്‍ 39 ടെസ്റ്റ് സെഞ്ചുറികളാണ് റൂട്ടിനുള്ളത്. സച്ചിനാകട്ടെ 51 ടെസ്റ്റ് സെഞ്ചുറികളുണ്ട്. 12 സെഞ്ചുറികള്‍ കൂടി നേടിയാല്‍ റൂട്ടിന് സച്ചിനൊപ്പമെത്താം. സ്വന്തം മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ  താരം മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങാണ്. 7578 റണ്‍സാണ് പോണ്ടിങ്ങിനുള്ളത്. പട്ടികയില്‍ റൂട്ട് രണ്ടാമതും സച്ചിന്‍ മൂന്നാമതുമാണ്. 

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ലോകതാരമായും റൂട്ട് മാറി. സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമാണ് ഇനി മുന്നിലുള്ളത്. നാലാം ടെസ്റ്റ് ആരംഭിക്കുമ്പോള്‍ ഈ റെക്കോഡ് ബുക്കില്‍ അഞ്ചാമതായിരുന്ന റൂട്ട്, രാഹുല്‍ ദ്രാവിഡ്, ജാക്വസ് കാലിസ്, റിക്കി പോണ്ടിങ് എന്നിവരെ മറികടന്ന് രണ്ടാംസ്ഥാനത്തെത്തുകയായിരുന്നു. 15,921 റണ്‍സുമായി സച്ചിനാണ് ഒന്നാമത്. 13,543 റണ്‍സോടെ റൂട്ട് രണ്ടാമതെത്തി. റിക്കി പോണ്ടിങ്-13,378, ജാക്വസ് കാലിസ്-13,289, ദ്രാവിഡ്-13,288 എന്നിവരാണ് പട്ടികയിൽ തൊട്ടുപിറകിലുള്ളത്.