ബെംഗളൂരു: പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശി മുതൽ 44-കാരനായ എം.എസ്. ധോനിവരെ..., മലയാളിയായ വിഷ്ണുവിനോദ് മുതൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസ് വരെ. അന്താരാഷ്ട്ര ക്രിക്കറ്റിലെ ബദ്ധവൈരികളായ കളിക്കാർപോലും തോളോടുതോൾ ചേർന്ന് മത്സരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റിന്റെ 19-ാം എഡിഷന് ശനിയാഴ്ച തുടക്കം. കഴിഞ്ഞവർഷം ജേതാക്കളായ ബെംഗളൂരു ടീമിന്റെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചതിനാൽ ഇക്കുറി ഉദ്ഘാടനച്ചടങ്ങുണ്ടാകില്ല.
ഇന്ന് ബെംഗളൂരു x ഹൈദരാബാദ്
രജത് പടിദാർ നയിക്കുന്ന ബെംഗളൂരു ടീം കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. വിരാട് കോലി, ദേവ്ദത്ത് പടിക്കൽ, ഫിൾ സാൾട്ട്, ജിതേഷ് ശർമ, ടിം ഡേവിഡ്, ജേക്കബ് ബേത്തൽ എന്നിവരുൾപ്പെട്ട ബാറ്റിങ്നിരതന്നെയാണ് ബെംഗളൂരുവിന്റെ കരുത്ത്.
പേസ് ബൗളിങ്ങിന് നേതൃത്വം കൊടുക്കേണ്ട ഓസ്‌ട്രേലിയക്കാരൻ ജോഷ് ഹേസൽവുഡ് പരിക്കുകാരണം കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. ടീമിനൊപ്പം ചേർന്നിട്ടുണ്ടെങ്കിലും അദ്ദേഹം ശനിയാഴ്ച കളിക്കില്ലെന്ന് കോച്ച് ആൻഡി ഫ്‌ളവർ വ്യക്തമാക്കി.
ലൈംഗിക പീഡനക്കേസിൽ നിയമനടപടി നേരിടുന്ന യാഷ് ദയാൽ ഈ സീസണിൽ കളിക്കില്ലെന്നും ടീം വ്യക്തമാക്കിയിരുന്നു. ഇതോടെ പേസ് വിഭാഗത്തിൽ ക്ഷീണമുണ്ട്. ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ തുടങ്ങിയവരിലൂടെ കഴിഞ്ഞ രണ്ട് സീസണുകളിലായി ബാറ്റിങ് വിസ്‌ഫോടനം സൃഷ്ടിക്കാറുള്ള ഹൈദരാബാദിൽനിന്ന് ഇക്കുറിയും ആ പ്രകടനം പ്രതീക്ഷിക്കാം.
സ്ഥിരം ക്യാപ്റ്റനായ ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമിൻസ് പരിക്കിലായതിനാൽ ആദ്യഘട്ടത്തിൽ ഇഷാൻ കിഷനായിരിക്കും ടീമിനെ നയിക്കുക.
റോയൽ ഫൈറ്റ്
കഴിഞ്ഞവർഷം ഐ.പി.എൽ. ക്രിക്കറ്റ് കിരീടം നേടുമ്പോൾ ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സിന്റെ ഉടമ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഉടമസ്ഥതയിലുള്ള ഡിയാജിയോ എന്ന കമ്പനിയായിരുന്നു. ഇക്കുറി ആദ്യ മത്സരത്തിനിറങ്ങുമ്പോൾ ആദിത്യബിർള ഗ്രൂപ്പും ടൈംസ് ഓഫ് ഇന്ത്യയും ബ്ലാക് സ്റ്റോണും ഉൾപ്പെട്ട കൺസോർഷ്യമാണ് ബെംഗളൂരു ടീമിന്റെ പുതിയ മുതലാളിമാർ.2008-ൽ 300 കോടിയോളം രൂപയ്ക്ക് വിളിച്ചെടുത്ത ക്ലബ്ബിന്റെ ആസ്തി ഇപ്പോൾ 15,000 കോടിക്കു മുകളിലായി വളർന്നിരിക്കുന്നു. ഇന്ത്യയിലെയും വിദേശത്തെയും വൻ വ്യവസായികൾ ഐ.പി.എൽ. ടീമിനെ സ്വന്തമാക്കാൻ മത്സരിക്കുന്നു.ഇങ്ങനെ ഒരു ക്രിക്കറ്റ് മത്സരം എന്നതിനപ്പുറം, ലോകം ശ്രദ്ധിക്കുന്ന ബിസിനസ് രംഗം എന്നനിലയിലേക്ക് വളർന്നതിന്റെ ആവേശത്തിനിടയിലാണ് 19-ാമത് ഐ.പി.എൽ. ടൂർണമെന്റിന് ശനിയാഴ്ച ബെംഗളൂരുവിൽ തുടക്കമാകുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടനമത്സരത്തിൽ, നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. മത്സരം വൈകീട്ട് 7.30 മുതൽ. കഴിഞ്ഞ സീസണിൽ ജേതാക്കളായ ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചതിനാൽ ഇക്കുറി വർണാഭമായ ഉദ്ഘാടനച്ചടങ്ങ് ഉണ്ടാകില്ല.രണ്ടുമാസത്തിലേറെ നീളുന്ന ടൂർണമെന്റിന്റെ ഫൈനൽ മേയ് 31-ന് ബെംഗളൂരുവിൽത്തന്നെയാണ്. ആകെ 10 ടീമുകൾ അണിനിരക്കും. പ്രാഥമികഘട്ടത്തിൽ രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരം. ഓരോ ടീമും സ്വന്തം ഗ്രൂപ്പിലെ ടീമുമായി രണ്ടുതവണയും മറ്റേ ഗ്രൂപ്പിലെ ടീമുമായി ഒരുതവണയും ഏറ്റുമുട്ടും. ഇതിൽ കൂടുതൽ പോയിന്റു ലഭിക്കുന്ന നാലു ടീമുകൾ പ്ലേ ഓഫിലെത്തും. ടൂർണമെന്റിൽ ആകെ 74 മത്സരങ്ങളുണ്ട്. രാജസ്ഥാൻ റോയൽസ്, ബെംഗളൂരു എന്നീ ടീമുകളെ നിലവിലെ ഉടമകൾ വിറ്റത് ഈയിടെയാണ്. 18 വർഷത്തിനിടെ ടീമുകളുടെ മൂല്യത്തിൽ വലിയ വളർച്ചയുണ്ടായി. അതിന്റെ ഉണർവ് ടീം മാനേജ്‌മെന്റിലും കളിക്കാരിലുമുണ്ടാകും.
Published: 28 Mar 2026, 06:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented