ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് കഴിഞ്ഞ് താരങ്ങള്‍ പലവഴി പിരിഞ്ഞു. ഇനി അവരെല്ലാം വെവ്വേറെ ടീമുകളിലാണ്. ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും ന്യൂസീലന്‍ഡിന്റെയുമെല്ലാം കളിക്കാര്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം കൈകോര്‍ക്കും. അതേസമയം, ഇന്ത്യക്കാരില്‍ ചിലരെല്ലാം പരസ്പരം പോരടിക്കും. പതിനെട്ടാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച് 22-ന് തുടങ്ങും. കൊല്‍ക്കത്തയില്‍നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍, നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും.

To advertise here,

ഐപിഎലിനായി പലസ്ഥലങ്ങളില്‍ തുടങ്ങുന്ന പരിശീലനക്യാമ്പില്‍ ഉടന്‍ എത്തേണ്ടതുകൊണ്ടാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ വിജയത്തിനുശേഷം ട്രോഫി പര്യടനം വേണ്ടെന്നുവെച്ചത്.

ഈ സീസണിന് മുന്നോടിയായ മെഗാ താരലേലം നടന്നിരുന്നു. അതുകൊണ്ടുതന്നെ ഐപിഎല്‍ ടീമുകളുടെ ശക്തിയിലും ആസൂത്രണത്തിലും വലിയ മാറ്റമുണ്ടാകും. 27 കോടിരൂപയ്ക്ക് ഋഷഭ് പന്തിനെ വാങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് റെക്കോഡിട്ടു. 26.75 കോടി രൂപയ്ക്ക് ശ്രേയസ് അയ്യരെ പഞ്ചാബ് കിങ്സ് വാങ്ങി. ലഖ്നൗ, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ ടീമുകളുടെ നായകന്മാരും മാറും.

10 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, ധര്‍മശാല, ഹൈദരാബാദ്, ഗുവാഹാട്ടി, ജയ്പുര്‍, ലഖ്നൗ, മുല്ലന്‍പുര്‍, വിശാഖപട്ടണം എന്നീ നഗരങ്ങളിലാണ് മത്സരങ്ങള്‍. ഫൈനല്‍ മേയ് 25-ന് കൊല്‍ക്കത്തയില്‍.