കെന്നിങ്ടൺ: ഓവല്‍ ടെസ്റ്റിലെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിന് നേരെ ഗുരുതര ആരോപണവുമായി മുന്‍ പാക് പേസര്‍ ഷാബിര്‍ അഹമ്മദ്. ഇന്ത്യന്‍ ടീം പന്തില്‍ കൃത്രിമം നടത്തിയതായി ഷാബിര്‍ ആരോപിച്ചു. പന്തിന്റെ തിളക്കം നിലനിര്‍ത്താനായി ഇന്ത്യ വാസലിന്‍ ഉപയോഗിച്ചതായാണ് മുന്‍ പാക് താരത്തിന്റെ ആരോപണം. ഓവല്‍ ടെസ്റ്റിലെ വിജയത്തോടെയാണ് ഇന്ത്യ പരമ്പര സമനിലയിലാക്കിയത്. 

To advertise here,

ഇന്ത്യ വാസലിൻ ഉപയോഗിച്ചുവെന്നാണ് ഞാൻ കരുതുന്നത്. എൺപതിലധികം ഓവറുകൾക്ക് ശേഷവും പന്ത് പുതിയതുപോലെ തിളങ്ങുന്നു. അമ്പയർ ഈ പന്ത് പരിശോധനയ്ക്കായി ലാബിലേക്ക് അയക്കണം. - ഷാബിർ അഹമ്മദ് ട്വിറ്ററിൽ ആരോപിച്ചു.

ഓവലിൽ ആറു റൺസിന്റെ ജയം സ്വന്തമാക്കിയാണ് ഇന്ത്യ ഇം​ഗ്ലണ്ടിനെതിരായ പരമ്പര സമനിലയിലാക്കിയത്. 374 റൺസ് വിജയലക്ഷ്യവുമായി കളിച്ച ഇംഗ്ലണ്ട് 367 റൺസിന് പുറത്തായി. അവസാന ദിവസം നാലു വിക്കറ്റ് കൈയിലിരിക്കെ 35 റൺസ് വേണ്ടിയിരുന്ന ആതിഥേയർക്ക് 28 റൺസ് കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ.

അവസാനദിവസം കളത്തിലിറങ്ങുമ്പോൾ ഇന്ത്യക്കും ഇംഗ്ലണ്ടിനും ജയിക്കാൻ ഒരുപോലെ അവസരമുണ്ടായിരുന്നു. എന്നാൽ, അഞ്ചുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാലുവിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയും ചേർന്ന് ഇംഗ്ലണ്ട് വാലറ്റത്തെ വീഴ്ത്തിയാണ് ജയം പിടിച്ചെടുത്തത്.