ഹരാരെ: രണ്ടാം ടി20 മത്സരത്തിൽ സിംബാവെയെ 90 റൺസിന് തകർത്ത് ഇന്ത്യ. 220 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാവെയ്ക്ക് വേണ്ടി ബ്രയാൻ ബെനറ്റ് 19 പന്തിൽ മൂന്ന് വീതം സിക്സും ഫോറും സഹിതം 32 റൺസ് നേടി മികച്ച തുടക്കം നൽകിയെങ്കിലും, തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായതോടെ 17.5 ഓവറിൽ 129 റൺസിന് അവർ പുറത്തായി. ഇന്ത്യയ്ക്കു വേണ്ടി അഭിഷേക് ശർമ മൂന്നു വിക്കറ്റും യഷ് ഠാക്കൂർ, പ്രാൻസ് യാദവ് എന്നിവർ രണ്ടും രവി ബിഷ്ണോയ്, ശിവം ദുബെ, തിലക് വർമ എന്നിവർ ഓരോ വിക്കറ്റും നേടി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി (2-0). ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ നേടുന്ന ആദ്യ പരമ്പര നേട്ടമാണിത്.

To advertise here,

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ഇഷാൻ കിഷന്റെയും (81) പുറത്താകാതെ നിന്ന തിലക് വർമയുടെയും (60) അർധസെഞ്ചുറികളുടെ കരുത്തിലാണ് 5 വിക്കറ്റ് നഷ്ടത്തിൽ 219 എന്ന വലിയ സ്കോർ പടുത്തുയർത്തിയത്. 44 പന്തിൽ ഒമ്പത് ഫോറിന്റേയും രണ്ട് സിക്‌സിന്റേയും അകമ്പടിയോടെ 81 റൺസാണ് ഇഷാൻ കിഷൻ അടിച്ചെടുത്തത്. 29 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 60 റൺസാണ് തിലക് വർമ അടിച്ചെടുത്തത്. നാലാം വിക്കറ്റിൽ ഒന്നിച്ച ഇഷാൻ കിഷൻ - തിലക് വർമ സഖ്യം കൂട്ടിച്ചേർത്ത 94 റൺസാണ് ഇന്ത്യൻ സ്കോർ 200 കടത്താൻ സഹായിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ പതർച്ചയോടെയായിരുന്നു. സ്‌കോർ ബോർഡിൽ 10 റൺസെത്തിയപ്പോൾ തന്നെ ഓപ്പണർ അഭിഷേക് ശർമ പുറത്തായി. എട്ട് പന്തിൽ എട്ട് റൺസെടുത്ത അഭിഷേകിനെ ബ്ലെസ്സിങ്ങാണ് പുറത്താക്കിയത്. പിന്നാലെ വൈഭവ് സൂര്യവംശിയും മടങ്ങി. ഒമ്പത് പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 20 റൺസെടുത്ത് മികച്ച ഫോമിൽ നിൽക്കെ വൈഭവിനെ റിച്ചാർഡ് പുറത്താക്കുകയായിരുന്നു.

പിന്നീട് മൂന്നാം വിക്കറ്റിൽ ഇഷാൻ കിഷനും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഒത്തുചേർന്നു. ഇരുവരും 66 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 20 പന്തിൽ 25 റൺസെടുത്ത ശ്രേയസിനെ പുറത്താക്കി ബ്രയാൻ ബെന്നറ്റാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഇതിനുശേഷം നാലാം വിക്കറ്റിൽ ഇഷാൻ കിഷനും തിലക് വർമയും ഒന്നിച്ചു. ഇരുവരും 94 റൺസ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഇഷാനെ പുറത്താക്കി ന്യൂമാനാണ് ഈ കൂട്ടുകെട്ട് തകർത്തത്. പിന്നാലെ ക്രീസിലെത്തിയ റിങ്കു സിങ്ങിന്റെ സംഭാവന എട്ടു പന്തിൽ 12 റൺസായിരുന്നു. മൂന്ന് പന്തിൽ ആറ് റൺസോടെ ശിവം ദുബെ പുറത്താകാതെ നിന്നു.

സിംബാബ്‌വെയ്ക്കായി ബ്ലെസിങ്, റിച്ചാർഡ്, ന്യൂമാൻ, ബ്രയാൻ ബെന്നറ്റ, ബ്രാഡ് ഇവാൻസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.