ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ട് ടെസ്റ്റുകളും ഒരു ഇന്നിങ്‌സും അവശേഷിക്കെ ചരിത്രത്തിലെ ഒരു വലിയ റെക്കോഡ് തകര്‍ത്ത് ഇന്ത്യ. ഒരു എവേ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ ടീമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. നേരത്തേ വെസ്റ്റ് ഇന്‍ഡീസും ന്യൂസീലന്‍ഡുമാണ് ഈ റെക്കോഡ് പങ്കിട്ടിരുന്നത്. മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിക്കുംമുന്‍പേ ഇന്ത്യ പരമ്പരയില്‍ 36 സിക്‌സുകള്‍ നേടി. 

To advertise here,

നേരത്തേ ഈ റെക്കോഡ് കൈവശംവെച്ചിരുന്ന വിന്‍ഡീസും ന്യൂസീലന്‍ഡും 32 വീതം സിക്‌സുകളാണ് നേടിയിരുന്നത്. ആന്‍ഡേഴ്‌സണ്‍-തെണ്ടുല്‍ക്കര്‍ ട്രോഫി പരമ്പരയില്‍ ഇനിയും ഒരിന്നിങ്‌സും രണ്ട് ടെസ്റ്റുകളും ബാക്കിയിരിക്കുന്നതിനാല്‍ ഇന്ത്യയുടെ മൊത്തം സിക്‌സ് 50 കടന്നാലും അദ്ഭുതപ്പെടാനില്ല. 

ലോര്‍ഡ്‌സില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുകയാണ്. 35 ഓവര്‍ പിന്നിടുമ്പോള്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. ആദ്യ ഇന്നിങ്‌സില്‍ ഇരുടീമും ഒരേ സ്‌കോറിന് പുറത്തായിരുന്നു. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 387 റണ്‍സ് നേടിയപ്പോള്‍ മറുപടിയായി ഇന്ത്യയും അതേ സ്‌കോര്‍ നേടി പുറത്തായി.