ദുബായ്: ക്രിക്കറ്റ് മൈതാനത്ത് ഹസ്തദാനം ചെയ്യില്ലെന്ന നിലപാടിലുറച്ച് ഇന്ത്യയും പാകിസ്താനും. വനിതാ ഏഷ്യാകപ്പിലും ഇതേസമീപനമാണ് ടീമുകൾ തുടർന്നത്. ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പാക് ക്യാപ്റ്റൻ ഫാത്തിമ സനയും കൈകൊടുക്കാൻ തയ്യാറായില്ല. ടോസ് നേടിയശേഷം ബാറ്റിങ് തിരഞ്ഞെടുക്കുന്നതായി അറിയിച്ച് സന മടങ്ങി. പിന്നാലെ ഇന്ത്യൻ ക്യാപ്റ്റനും സംസാരിച്ചു. ടോസിന് ശേഷമുള്ള ഹസ്തദാനം നടന്നില്ല.

To advertise here,

സമീപകാലത്ത് ഇന്ത്യ-പാക് ക്രിക്കറ്റ് ടീമുകൾ നേർക്കുനേർ വരുമ്പോഴെല്ലാം ടീമുകൾ കൈകൊടുക്കാറില്ല. എന്നാൽ, അടുത്തിടെ നടന്ന ഹോക്കി ലോകകപ്പിൽ ഇതായിരുന്നില്ല സ്ഥിതി. മത്സരശേഷം ഇരുടീമുകളും ഹസ്തദാനം ചെയ്താണ് മടങ്ങിയത്. എന്നാൽ, ടി20 ലോകകപ്പിലും അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയും ടോസിന് ശേഷം പരസ്പരം കൈ കൊടുത്തിരുന്നില്ല. മത്സരശേഷം താരങ്ങളും ഹസ്തദാനത്തിന് മുതിർന്നിരുന്നില്ല.

പഹൽഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളായതോടെയാണ് മൈതാനത്ത് ഇത്തരമൊരു നിലപാടെടുത്തത്. പിന്നാലെ നടന്ന ഏഷ്യാ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ പാക് ക്യാപ്റ്റന് കൈകൊടുത്തില്ല.

മാത്രമല്ല, ഏഷ്യാകപ്പ് ഫൈനലിൽ നാടകീയ സംഭവങ്ങളും അരങ്ങേറി. ഇന്ത്യൻ ക്രിക്കറ്റ് ടീം പാക് മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ചുമതലകൂടി വഹിക്കുന്ന പിസിബി മേധാവിയും കൂടിയായ മൊഹ്സിൻ നഖ്‌വിയിൽനിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ചിരുന്നു. പകരം, എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് വൈസ് ചെയർമാൻ ട്രോഫി കൈമാറണമെന്നും അഭ്യർത്ഥിച്ചു.

എന്നാൽ, നഖ്‌വി ഈ ആവശ്യം നിരസിക്കുകയും, ഇന്ത്യൻ ടീം തന്റെ കൈയിൽനിന്ന് തന്നെ ട്രോഫി സ്വീകരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തു. ഇന്ത്യൻ ടീം പോഡിയത്തിൽ കയറാൻ കാത്തുനിൽക്കുമ്പോൾ എസിസി ഉദ്യോഗസ്ഥരിൽ ഒരാൾ ഗ്രൗണ്ടിൽനിന്ന് ട്രോഫി എടുത്തുമാറ്റുന്ന അസാധാരണമായ രംഗങ്ങളാണ് പിന്നീട് കണ്ടത്. കപ്പും വിജയികൾക്കുള്ള മെഡലുകളുമായി നഖ്‌വിയും അദ്ദേഹത്തിന്റെ പ്രതിനിധിയും സ്റ്റേഡിയം വിടുകയായിരുന്നു. കപ്പില്ലാത്തതിനാൽ ഇന്ത്യൻ ടീം പ്രതീകാത്മകമായാണ് വിജയാഘോഷം നടത്തിയത്.