ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ അനായാസ ജയം നേടിയതിനു പിന്നാലെ പാകിസ്താന്‍ താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാതെ മടങ്ങി ഇന്ത്യന്‍ താരങ്ങള്‍. സൂഫിയാന്‍ മുഖീം എറിഞ്ഞ 16-ാം ഓവറിലെ അഞ്ചാം പന്ത് സിക്‌സര്‍ പറത്തി ഇന്ത്യയുടെ വിജയം കുറിച്ചത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവായിരുന്നു. ശിവം ദുബെയായിരുന്നു ഒപ്പം. ജയിച്ചതിനു പിന്നാലെ ഇരുവരും പാക് താരങ്ങളുടെ നേര്‍ക്ക് നോക്കുക പോലും ചെയ്യാതെ നേരേ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു.

To advertise here,

നേരത്തേ മത്സരത്തിനു മുമ്പ് ടോസിന്റെ സമയത്തു തന്നെ ഗ്രൗണ്ടില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ടോസിനു ശേഷം സൂര്യയും പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും പരസ്പരം ഹസ്തദാനം ചെയ്തില്ലെന്നു മാത്രമല്ല മുഖത്തോടു മുഖം പോലും നോക്കാതെയാണ് മടങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഏഷ്യാകപ്പ് തുടങ്ങുന്നതിനുമുന്‍പ് ടീം ക്യാപ്റ്റന്‍മാരെല്ലാം ഒരുമിച്ച് മാധ്യമങ്ങളെ കണ്ടപ്പോഴും വേദിയില്‍വച്ച് സൂര്യയും ആഗയും ഹസ്തദാനം നല്‍കിയിരുന്നില്ല.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് പാകിസ്താന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 15.5 ഓവറില്‍ ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ ഇന്ത്യ മറികടക്കുകയായിരുന്നു. 37 പന്തില്‍ നിന്ന് 5 ബൗണ്ടറിയടക്കം 47 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. തിലക് വര്‍മയും അഭിഷേക് ശര്‍മയും 31 റണ്‍സ് വീതം നേടി.